Showing posts with label കമ്പളക്കാട്ടെ സദ്യ. Show all posts
Showing posts with label കമ്പളക്കാട്ടെ സദ്യ. Show all posts

Saturday, February 7, 2009

കമ്പളക്കാട്ടെ സദ്യ

കമ്പളക്കാട്ടെ സദ്യ
2002 - പുതുവര്‍ഷപ്പുലരി ആഘോഷിക്കുന്നതിനായി കമ്പളക്കാട്‌ രാസ്‌ത(NGO) യുടെ കീഴിലുള്ള കുടുംബശ്‌ീകളുടെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങിന്റെ മുഖ്യാഥിതിയായി എത്തിയതായിരുന്നു ഞാന്‍ .ചടങ്ങിനോടനുബന്ധിച്ച പ്രസംഗത്തില്‍ പലരും അതിപ്രാധാന്യത്തോടെ പുകഴ്‌ത്തിപ്പറഞ്ഞ കാര്യം അന്നേ ദിവസത്തെ സദ്യയെക്കുറിച്ചായിരുന്നു.ഈ പുതുവര്‍ഷ പരിപാടി സംഘടിപ്പിച്ചത്‌ സ്‌ത്രീകളാണെങ്കിലും അതിന്‌ എല്ലാവിധ പിന്തുണയുമായി അവരുടെ ഭര്‍ത്താക്കന്മാര്‍ കൂടെയുണ്ടെന്നും ഇന്നത്തെ സദ്യയുടെ എല്ലാ ഉത്തരവാദിത്തങ്ങളും പൂര്‍ണ്ണ മനസ്സോടെ അവര്‍ ഏറ്റെടുത്തിരിക്കയാണെന്നും......................... തുടങ്ങി അപ്രദേശത്തെ ആണുങ്ങള്‍ പെണ്ണുങ്ങളോട്‌ പുലര്‍ത്തി പോരുന്ന സഹകരണമനോഭാവത്തെപ്പറ്റി വാഴ്‌ത്തിപ്പറയാന്‍ വാക്കുകള്‍ കിട്ടാതെ പ്രാസംഗികര്‍ കുഴങ്ങി.
അഥിതികളായി എത്തിയ എന്നേയും മറ്റൊരു ടീച്ചറേയും രാത്രി ഒന്‍പതു മണിയോടെ സംഘാടകരായ രണ്ടു സ്‌ത്രീകള്‍ തൊട്ടടുത്ത വീട്ടിലേക്ക്‌ കൊണ്ടുപോയി.അതൊരു ചെറിയ വീടായിരുന്നു.അവിടെ പുരുഷന്മാര്‍ ഭക്ഷണം വിളമ്പാന്‍ തയ്യാറായി നില്‌ക്കുന്നുണ്ടായിരുന്നു.ഞങ്ങളെ അവിടെ എത്തിച്ച ഉടന്‍ സംഘാടകരായ സ്‌ത്രീകളോട്‌ ഞാന്‍ പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.മൂന്നോ നാലോ പുരുഷന്മാര്‍ ആ ചെറിയ വീടിന്റെ ഉമ്മറത്തെ കോലായിലിട്ടിരിക്കുന്ന ചെറിയ മേശയും അതിനു പുറകിലിട്ടിരുന്ന രണ്ടു കസേരയും ചൂണ്ടി കാട്ടി ഞങ്ങളെ അവിടിരിക്കാന്‍ ക്ഷണിച്ചു.‌(സംഘാടകര്‍ക്കും മറ്റും ഭക്ഷണം കഴിക്കുന്നതിന്‌ മുറ്റത്തു പന്തലിട്ടിരുന്നു.)കോലായുടെ മൂലയില്‍ സ്ഥാപിച്ച വാഷ്‌ബേസിലില്‍ നിന്നും കൈ കഴുകി ഞാനും ടീച്ചറും ഭക്ഷണം കഴിക്കാനിരുന്നു.ഏറെ സന്തോഷത്തോടെ ഒരു പുരുഷന്‍ ഇല വെച്ചു.മറ്റൊരാള്‍ വെള്ളമൊഴിച്ചു.ഞങ്ങള്‍ ഇല കഴുകി വെള്ളം വാര്‍ത്തു.ഉടനെ മറ്റൊരാള്‍ ചോറു വിളമ്പി സാമ്പാര്‍,പപ്പടം,അവിയല്‍,തോരന്‍,കൂട്ടുകറി,അച്ചാര്‍........... വിഭവ സമൃദ്ധം തന്നെ . ഭക്ഷണം പകുതി കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്കെന്താണു വേണ്ടതെന്നു തിരക്കാന്‍ നാലു പേരും മാറിമാറി വന്നു.ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതു മുതല്‍ പകുതി കഴിയും വരെ പലതിനെക്കുറിച്ചും അവര്‍ ഞങ്ങളോടു സംസാരിച്ചുകൊണ്ടേയിരുന്നു.വെള്ളം തീരുന്നതനുസരിച്ച്‌ ഗ്ലാസുകള്‍ നിറച്ചു....... സ്‌നേഹ സമൃദ്ധം തന്നെ.ഞങ്ങള്‍ ഭക്ഷണം കഴിച്ചു കഴിയാറായപ്പോള്‍ ഒരോരോ കാരണങ്ങള്‍ പറഞ്ഞ്‌ അവര്‍ ഓരോരുത്തരായി അപ്രത്യക്ഷരായി..ആ പിന്മാറ്റം ഞാന്‍ മുമ്പേ പ്രതീക്ഷിച്ചതു തന്നെയായിരുന്നു.ഞങ്ങള്‍ ഭക്‌ഷണം മതിയാക്കി.ടീച്ചര്‍ ഇല മടക്കി എടുക്കാന്‍ നോക്കി.ഞാന്‍ ടീച്ചറിനെ തട്ടി കണ്ണു കാണിച്ച്‌ ഇല എടുക്കേണ്ടെന്നു പറഞ്ഞു.ഞങ്ങള്‍ രണ്ടു പേരും എഴുന്നേറ്റ്‌ കൈ കഴുകി.പുറത്തു ദൂരെ എന്തോ കൂലംകക്ഷമായി ചര്‍ച്ച ചെയ്യുന്ന ആണുങ്ങളെ നോക്കി ഞാന്‍ വിളിച്ചു. "ഒന്നിങ്ങു വരണേ........ " എന്റെ ശബ്ദം കേട്ട്‌ അവര്‍ തിരിഞ്ഞു നോക്കി."എന്താ സാര്‍ അവര്‍ ആകാംഷയാലെ തിരക്കി."ഏയ്‌ ഒന്നൂല്ല എനിക്ക്‌ കുറച്ചെഴുതണമായിരുന്നു. ഞാന്‍ ടൗവ്വല്‍കൊണ്ട്‌ മുഖം തുടച്ചുകൊണ്ടു പറഞ്ഞു.ആ വീടിന്റെ കോലായ്‌ ഒഴിച്ചുള്ള മുറി പൂട്ടിയതായിരുന്നു വേറെ മേശയും ഇല്ല.
അതിന്‌..... ? അവര്‍ക്ക്‌ കാര്യം മനസ്സിലായില്ല.
"മേശപ്പുറം ഒന്നൊഴിവാക്കിയാല്‍ നന്നായിരുന്നു...." ഞാന്‍ ഭവ്യതയോടെ പറഞ്ഞു ഒന്നും ചിന്തിക്കാനിടം കൊടുക്കാതെ ഞാനയാളെത്തന്നെ നോക്കി.അയാള്‍ നടന്നു വന്നു പുറകെത്തന്നെ വേറൊരാളും.രണ്ടു പേരും ചേര്‍ന്ന്‌ ഇലയും ഗ്ലാസ്സും എടുത്തു മാറ്റി മേശപ്പുറം വൃത്തിയാക്കി.എഴുതാനൊന്നുമില്ലാതിരുന്നിട്ടും പോക്കറ്റില്‍ നിന്നും പേപ്പറും പേനയുമെടുത്തെഴുതാന്‍ തുടങ്ങി .പുരുഷന്മാര്‍ പോയ ഉടനെ "എങ്ങനുണ്ട്‌ ടീച്ചറേ.... എന്നു ഞാന്‍ ടീച്ചറിനോടായി ചോദിച്ചു.വിനയ ചെയ്‌തതു നന്നായി.അവരുടെ സ്ഥാനത്ത്‌ നമ്മളായിരുന്നെങ്കിലോ....? ആ എച്ചിലില എടുക്കല്ലേ ... എടുക്കല്ലേ എന്നു പറഞ്ഞ്‌ അതു പിടിച്ചു വെക്കാന്‍ മത്‌സരിക്കില്ലേ....? നമ്മള്‍ അഥിതികളായിരുന്നിട്ടുപോലും നമ്മളെ അത്തരത്തില്‍ പരിഗണിക്കാന്‍ ആണുങ്ങള്‍ക്കെന്തു മടിയാ.. നമ്മുടെ നില പോലും അവര്‍ക്കു പ്രശ്‌നമല്ല.നന്നായി എനിക്കിഷ്ടപ്പെട്ടു.ടീച്ചറിന്റെ സന്തോഷം ഞാനും ആസ്വദിച്ചു.