Showing posts with label സത്‌പേര്‌ കാക്കുന്ന മൂപ്പന്‍ പെണ്‍കുട്ടികള്‍. Show all posts
Showing posts with label സത്‌പേര്‌ കാക്കുന്ന മൂപ്പന്‍ പെണ്‍കുട്ടികള്‍. Show all posts

Tuesday, March 2, 2010

സത്‌പേര്‌ കാക്കുന്ന മൂപ്പന്‍ പെണ്‍കുട്ടികള്‍

സത്‌പേര്‌ കാക്കുന്ന മൂപ്പന്‍ പെണ്‍കുട്ടികള്‍
വയനാട്ടിലെ ആദിവാസികളാണ്‌ മൂപ്പന്‍മാര്‍.കുറുമര്‍ എന്നും പറയും.ഇവരുടെ കുടുംബങ്ങള്‍ സ്‌ത്രീകളെ വ്യാപകമായ ചൂഷണത്തിനു വിധേയമാക്കുന്നതിനുപയോഗിക്കുന്ന ഒരു ആചാരമാണ്‌ കുലം.ഒരു പെണ്‍കുട്ടിക്ക്‌ ഏതെങ്കിലും വിധത്തില്‍ ഒരു വിവാഹം ആരെങ്കിലും തരപ്പെടുത്തുമ്പോള്‍ കുലം ചേരില്ലെന്നു പറഞ്ഞ്‌ കാരണവന്‍മാര്‍ വളരെ എളുപ്പത്തില്‍ ആ വിവാഹം മുടക്കുന്നു. ഒരു പുരുഷനും കുലം ചേരാത്തതിന്റെ പേരില്‍ വിവാഹം കഴിക്കാതേയുമിരിക്കുന്നില്ല എന്നതാണ്‌ ഇതിലെ പൊള്ളത്തരം. ചൊവ്വാദോഷത്തന്റേയും ശുദ്ധ ജാതകത്തിന്റേയും പേരില്‍ വിവാഹം മുടങ്ങുന്ന മേല്‍ജാതിക്കാരില്‍ ആണും പെണ്ണും ഒരുപോലെയുണ്ട്‌ എന്നതും ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്‌. ഇന്ന്‌ ഏതൊരു മൂപ്പന്‍ കോളനിയെടുത്താലും മുപ്പതു വയസ്സില്‍ ഏറെ പ്രായമുള്ള അവിവാഹിതരായ നാലും അഞ്ചും യുവതികളെ നമ്മുക്ക്‌ കാണാനാകും.ഇവരുടെ സ്വത്തും അധ്വാനവും ഇവര്‍ കുടുംബത്തിനു വേണ്ടി തന്നെ ഉപയോഗിച്ച്‌ യാതൊരു മാനസീകാനന്ദവും കണ്ടെത്താനാകാതെ നിസ്സഹായരായി ജീവിക്കന്നത്‌ ആരിലും സഹതാപം ഉളവാക്കും. സമുദായത്തിന്റെ വിലക്കും പുറത്താക്കലും ഭയന്ന്‌ ഇവര്‍ പ്രേമിക്കാന്‍ പോലും മടിക്കുന്നു. ഇവരില്‍ ഏതൊരു സ്‌ത്രീയോടും നമ്മള്‍ സ്വകാര്യമായി ചോദിച്ചാല്‍ അവരുടെ ചെറുപ്പകാലത്ത്‌ ഒരു നിബന്ധനയുമില്ലാതെ അവരെ വിവാഹം കഴിക്കാന്‍ തയ്യാറായ പുരുഷന്മാരെ കുറിച്ച്‌ അവര്‍ക്ക്‌ പറയാന്‍ മധുരിക്കുന്ന ഒരു കഥയുമുണ്ടാകും.ബ്രോക്കര്‍ മാരില്ല എന്നതാണ്‌ ഇവര്‍ക്കിടയിലെ മറ്റൊരു കാര്യം.പെണ്ണിനെ തേടി ആണ്‌ വരികതന്നെ വേണം.തന്റെ വീട്ടില്‍ ഒരു പെണ്ണുണ്ട്‌ എന്ന്‌ വീട്ടുകാര്‍ മറ്റുള്ളവരെ അറിയിക്കുക എന്നത്‌ ഒരു കുറച്ചിലായും ഇവര്‍ കാണുന്നു.വീട്ടിലുള്ള ആണ്‍കുട്ടികള്‍ ഇരുപതു വയസ്സാകുമ്പോഴേക്കും പെണ്ണു തേടി ഇറങ്ങും. ഇരുപത്തഞ്ചു വയസ്സാകുമ്പോഴേക്കും അവരുടെ വിവാഹവും തരപ്പെടും.സമൂഹവിവാഹത്തിലും ഇവര്‍ക്ക്‌ കാര്യമായ യാതൊരു പങ്കും ഇല്ല.അത്‌ തികച്ചും ആലോചിക്കാനും ചിന്തിക്കാനും ആളുകളുള്ള മേല്‍ജാതിക്കാര്‍ക്കു മാത്രമുള്ളതാകുന്നു.കുടുംബ ജീവിതത്തെപ്പറ്റി ചോദിക്കാനും പറയാനും ആരുമില്ലാത്ത ഈ യുവതികള്‍ ഈ കുടുംബങ്ങളുടെയെല്ലാം സത്‌പേരും നിലനിര്‍ത്തി തങ്ങളുടെ യൗവ്വന ചിന്തകള്‍ സ്വന്തം മനസ്സില്‍ തന്നെ കുഴിച്ചുമൂടി കാലം കഴിക്കുന്നു.