Thursday, June 2, 2011

എന്തെളുപ്പം

എന്തെളുപ്പം
'സാറേ ഞങ്ങളെ ജംഗ്ള്‍ ട്രയിനിംങ്ങില്‍ നിന്നും ഒഴിവാക്കി.ഞങ്ങളെല്ലാവരും വില്ലിംഗ് ആയിരുന്നു. ഞങ്ങളം കൂടി പോയാല്‍ അലിഗേഷനാകും പോലും ഞങ്ങളേയും കൂടി കൊണ്ടുപോകാന്‍ സാറൊന്നു പറയുമോ ?'. ഒരു പെണ്‍ പോലീസ് ട്രയിനി വളരെ രഹസ്യമായി തഞ്ചത്തില്‍ എന്നെ കണ്ടു കിട്ടിയപ്പോള്‍ ആവേശത്തോടെ പറഞ്ഞുപോയ വരികളാണിവ.കാര്യങ്ങള്‍ അന്യേഷിച്ചതില്‍ സംഗതി സത്യമാണെന്ന് ാേബോധ്യപ്പെട്ടു. എന്റെ ഇടപെടല്‍ കൊണ്ട് പ്രത്യേകിച്ചൊരു ഗുണവും ഉണ്ടാകില്ലെന്ന് കൃത്യമായ അറിവുണ്ടായിട്ടും ട്രെയിനിംഗിന്റെ ചുമതലയുള്ള ഉഥടജ യെ കണ്ട് ആ പെണ്‍കുട്ടികളെക്കൂടി ജംഗ്ള്‍ ട്രയിനിംഗില്‍ ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിക്കുന്നതിനായി ഞാന്‍ പിറ്റേ ദിവസം തന്നെ ഡി.വൈ.എസ്.പി യുടെ മുറിയിലേക്ക് കയറി.
ഏറെ മര്യാദപൂര്‍വ്വം തനിക്കഭിമുഖമായ കസേര ചൂണ്ടി എന്നോടിരിക്കാനാവശ്യപ്പെട്ട് കാര്യമന്യേഷിച്ച ഡി.വൈ എസ്.പി.യോട് എന്തിനാണ് പെണ്‍കുട്ടികളെ ജംഗിള്‍ ട്രയിനിംങ്ങില്‍ നിന്ന് ഒഴിവാക്കിയതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ കൂടുതല്‍ നടക്കേണ്ട ദിവസവും എല്ലാ രാത്രിയും മാത്രമാണ് അവരെ ഒഴിവാക്കിയതെന്ന് മറുപടി പറഞ്ഞു. രാത്രിയില്‍ കാട്ടില്‍ നടക്കുന്നതിലെ വ്യത്യസ്തമായ അനുഭവം പുരുഷ പോലീസുകാരെപ്പോലെ സ്ത്രീപോലീസുകാര്‍ക്കും അറിയണമെന്ന് വനിതാപോലീസ് ട്രയിനികള്‍ക്കും ആഗ്രഹമുണ്ടെന്നും അതിനവര്‍ തയ്യാറുമാണ്. എന്നിട്ടും അവരെ എന്തിനാണ് സാര്‍ ഒഴിവാക്കുന്നത് എന്ന് ഞാന്‍ വീണ്ടും ചോദിച്ചു. അല്ലെങ്കില്‍ തന്നെ ധാരാളം ആരോപണങ്ങള്‍ ഉണ്ടെന്നും ഇനി പെണ്‍പോലീസിന് രാത്രി കാട്ടില്‍ ട്രെയിനിങ്ങിന് വിട്ടാല്‍ പത്രക്കാര്‍ അതുമിതും എഴുതിയുണ്ടാക്കുമെന്നും അതിനാലാണ് അത് അനുവദിക്കാതിരുന്നതെന്നും അദ്ദേഹം വിശദമാക്കി.
ശരിയാണ് സാര്‍. എപ്പോഴും സമൂഹത്തില്‍ ഏത് ആരോപണമുണ്ടായാലും ആരോപണമുണ്ടാകാന്‍ വിദൂര സാധ്യതയുണ്ടായാലും മാറ്റിനിര്‍ത്താന്‍ എളുപ്പം സ്ത്രീകളെയാണല്ലോ. പരിഹാരവും എത്ര എളുപ്പം!! സദാചാരത്തിന്റെ പേരിലും മഞ്ഞപ്പത്രങ്ങളെപ്പേടിച്ചും മാറ്റിനിര്‍ത്തപ്പെടേണ്ടത് സ്ത്രീകളാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു എതിരഭിപ്രായവുമില്ല. എന്തൊരത്ഭുതം പട്ടി കടിക്കുമെന്ന് കരുതി മനുഷ്യരെ കെട്ടിയിടാന്‍ ആഹ്വാനം ചെയ്യുന്ന സംസ്‌കാരമെന്ന പാപരത്വം!!