Sunday, December 27, 2009

വീട്‌

വീട്‌

മറ്റെങ്ങും പോകാനില്ലാത്തപ്പോള്‍പോ

കാനുള്ള ഇടമാണ്‌ എനിക്കു വീട്‌

Friday, December 25, 2009

നീ തൂങ്ങെടാ..................................

നീ തൂങ്ങെടാ..................................
ഒരിക്കല്‍ ഞാന്‍ അമ്പലവയല്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ പോകാനായി കൊളഗപ്പാറ ബസ്റ്റോപ്പില്‍ നില്‌ക്കുകയായിക്കുന്നു.സമയം വൈകിയതുകൊണ്ട്‌ ആകെ വെപ്രാളപ്പെട്ടാണ്‌ ഞാനവിടെ നിന്നിരുന്നത്‌.പെട്ടന്നു വന്നു നിര്‍ത്തിയ ജീപ്പില്‍ ഓടിക്കയറിയതുകൊണ്ട്‌ കഷ്ടിച്ച്‌ ഇരിക്കാന്‍ ഒരു സീറ്റുകിട്ടി.ബാക്കിവന്ന മൂന്നു പുരുഷന്മാര്‍ പുറകില്‍ തൂങ്ങി. ഏറെ ഞെരുങ്ങിയാണേലും ഇരിക്കാനൊത്തല്ലോ എന്നാശ്വാസത്തിലായിരുന്നു ഞാന്‍.ജീപ്പ്‌ മുന്നോട്ടു നീങ്ങി തൊട്ടടുത്ത സ്‌റ്റോപ്പില്‍ നിന്നും കാഴ്‌ചയില്‍ അമ്മയും മകളും എന്നു തോന്നിക്കുന്ന ഒരു സ്‌ത്രീയും പന്ത്രണ്ടോളം വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ജീപ്പിനു കൈ നീട്ടി. ഇവരെവിടിരിക്കാനാ............. ഞാന്‍ മനസിലോര്‍ത്തു. അപ്പോഴേക്കും ജീപ്പു നിന്നു.ഡ്രൈവര്‍ തിരിഞ്ഞ്‌ എന്നെ നോക്കിക്കൊണ്ടും കിളി എന്റെ തോളില്‍ പിടിച്ചുകൊണ്ടും കോറസുപോലെ പറഞ്ഞു "നീ തൂങ്ങെടാ............ " ആലോചിക്കാനോ തര്‍ക്കിക്കാനോ എനിക്കു സമയം കിട്ടിയില്ല.യാന്ത്രികമായ അത്ഭുതത്തോടും കൗതുകത്തോടും ഞാന്‍ പെട്ടെന്നെഴുന്നറ്റ്‌ പുറത്തിറങ്ങി ആ സ്‌ത്രീയും പെണ്‍കുട്ടിയും എന്റെ സീറ്റിലിരുന്നു.ഡോറടച്ചു .ഞാന്‍ കൗതുകത്തോടെ കമ്പിയില്‍ അള്ളിപ്പിടിച്ചു. തെല്ലൊരു ഭയം തുടക്കത്തില്‍ അനുഭവപ്പെട്ടങ്കിലും പിന്നീട്‌ ഞാനതു മായി പൊരുത്തപ്പെട്ടു. അമ്പലവയല്‍ വരെ (ഏകദേശം നാലു കിലോമീറ്റര്‍) ഞാന്‍ ആ യാത്ര ആസ്വദിച്ചു.അത്തരത്തിലുള്ള യാത്രകള്‍ ഇന്നെനിക്ക്‌ യാതൊരപരിചിത്തവും തോന്നിക്കാത്തതായി തീര്‍ന്നിരിക്കുന്നു.

Wednesday, December 16, 2009

നമ്മുക്കു ചെറുക്കണ്ടേ............... ?

നമ്മുക്കു ചെറുക്കണ്ടേ............... ?

ഇന്നലെ വൈകുന്നേരം ഞാന്‍ എന്റെ സുഹൃത്തിന്റെ ഓഫീസില്‍ ഇരിക്കുകയായിരുന്നു. (ഇരുനിലകെട്ടിടത്തിന്റെ രണ്ടാം നിലയില്‍) ഓഫീസിനു മുന്നിലൂടെ പോകുന്ന NH 212 ലൂടെ ഒരു പറ്റം പുരുഷന്മാരായ ചെറുപ്പക്കാര്‍ ആകാശത്തേക്ക്‌ കൈമുഷ്ടി ചുരുട്ടിക്കൊണ്ട്‌ നെഞ്ചു വിരിച്ച്‌ ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ കുത്തിക്കീറും കട്ടായം...... , ...... ചെറ്റേ , തെണ്ടീ.....,.................. കൈയ്യും കാലും തല്ലിയൊടിക്കും, അമ്മേക്കണ്ടു മരിക്കില്ല.... ..... തുടങ്ങിയ തെറി വാക്കുകളും പോര്‍ വിളികളുമായി നടന്നു നീങ്ങുന്നത്‌ എന്നെ വല്ലാതെ അസ്വസ്ഥയാക്കി.വളരെ പരിചിതമായ സംഭവമായിട്ടും പ്രത്യേകിച്ച്‌ തിരക്കൊന്നുമില്ലാത്ത മാനസീകാവസ്ഥയിലായതുകൊണ്ട്‌ ആചെറുപ്പക്കാര്‍ പിന്നിടുന്ന റോഡിനിരുവശം ഫുട്‌പാത്തിലും കടകളിലുമൊക്കെയായി കണ്ട ആളുകളുടെ മുഖഭാവം ഞാനൊന്ന്‌ ശ്രദ്ധിച്ചുപോയി.വെട്ടുപോത്തിനു മുന്നിലകപ്പെട്ടുപോയ നിസ്സഹായാവസ്ഥയായിരുന്നു പ്രായഭേദമന്യേ എല്ലാവരിലും.ഒരു നിമിഷമായാലും ഓരോരുത്തരിലും മരണഭയം ജനിപ്പിച്ചുകൊണ്ടുള്ള ഈ പോര്‍വിളി നിരോധിക്കേണ്ടതു തന്നെയല്ലേ................... ?പ്രതിഷേധിക്കുവാനും, സമരം ചെയ്യുവാനുമുള്ള അവകാശം ഇതിലൊന്നുംപെടാത്ത നിരപരാധികളെ പേടിപ്പിക്കുവാനും സ്ഥലകാലഭേദമന്യേ ആഭാസങ്ങള്‍ പുലമ്പാനുമായി ഉപയോഗിക്കുന്നതെങ്കിലും നമ്മുക്കു ചെറുക്കണ്ടേ......................?

മറുപടി

മറുപടി

ഈയിടെ ദൂരദര്‍ശനില്‍ വന്ന കൂട്ടുകാരി എന്ന തത്സമയ പരിപാടിയിക്കിടെ ഞാന്‍ നല്‌കിയ മറുപടിയില്‍ ക്ഷുഭിതനായി ഒരു പുരുഷന്‍ എന്നെ വല്ലാതെ അധിക്ഷേപിച്ചു.അയാശുടെ ക്ഷോഭത്തിനാധാരമായ വിഷയം ഞാന്‍ വിശദീകരിക്കാം. എന്റെ മകള്‍ക്ക്‌ 12 വയസ്സുള്ളപ്പോള്‍ അവള്‍ എന്നോടൊരു സംഭവം വിവരിച്ചു.അവളുടെ ഒരു കൂട്ടുകാരി പറഞ്ഞ കഥയാണ്‌.കഥയും അവളുടെ ആശങ്കയും എന്റെ മറുപടിയും ഞാനിനിടെ വിവരിക്കാം. എന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കില്‍ എന്തു മറുപടി കൊടുക്കും എന്നതു കൂടി എഴുതണേ.....

"അമ്മേ എന്റെ കൂട്ടുകാരി പറയാ അവളുടെ അമ്മയുടെ നാട്ടില്‌ ഞങ്ങടെ അത്ര പ്രായമുള്ള ഒരു കുട്ടിയെ ഒരു മാമന്‍ കത്തികൊണ്ട്‌ കുത്തി കൊന്നൂത്രെ.ഒരീസം സന്ധ്യക്ക്‌ ആളൊഴിഞ്ഞ ഒരു വഴിയിലൂടെ അവള്‍ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ഒരു തോട്ടത്തിനു നടുവിന്‍ വെച്ച്‌ കൈയ്യില്‍ കത്തിയുമായി ഒരു മാമന്‍ തടഞ്ഞുനിര്‍ത്തി അയാള്‍ അവളോട്‌ അയാള്‍ പറയുന്നതുപോലെ ചെയ്യാന്‍ പറഞ്ഞു .അതുകേള്‍ക്കാത്ത അവളെ അയാള്‍ കുത്തി കൊന്നു പോലും." "അമ്മേ ഞാനങ്ങനെ ഒറ്റപ്പെട്ടു പോയാല്‍ ഇങ്ങനെ കത്തീം കാട്ടി ഒരാള്‍ നിന്നാല്‍ ഞാനെന്താ ചെയ്യേണ്ടത്‌?

ഉത്തരം :- മോളേ ഈ ലോകത്ത്‌ ഏറ്റവും പ്രധാനപ്പെട്ടത്‌ നമ്മുടെ ജീവന്‍ തന്നെയാണ്‌.അങ്ങനത്തെ ഒരവസരം വന്നാല്‍ രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന്‌ ബോധ്യമായാല്‍ അയാള്‍ എന്തു പറയുന്നവോ അതുപോലങ്ങ്‌ അനുസരിക്കണം എന്നിട്ട്‌ വീട്ടില്‍ വന്ന അമ്മയോട്‌ പറയണം.ഒരിക്കലും അമ്മ മോളെ കുറ്റപ്പെടുത്തില്ല.പക്ഷേ നിര്‍ബന്ധമായും പറഞ്ഞിരിക്കണം.

"അല്ലമ്മേ അങ്ങനൊക്കായാല്‌ പെണ്ണുങ്ങക്കല്ലേ ഗര്‍ഭണ്ടാവ്വാ. അങ്ങനെ ഗര്‍ഭായാലോ....?"ഉത്തരം :- ആ അയ്‌ക്കോട്ടെ. മെഡിക്കല്‍ഷോപ്പില്‍ ഗുളിക കിട്ടും.അത്‌ കഴിച്ചാല്‍ അതൊക്കെയങ്ങ്‌ പോകും. ടെറ്റോളിട്ട്‌ അമ്മ നന്നായി മോളെയങ്ങ്‌ കുളിപ്പിക്കും.ഇതൊന്നും അത്ര പ്രധാനപ്പെട്ട കാര്യമൊന്നുമല്ലമോളേ ഈ മറുപടി ഒത്തിരിപ്പേരെ അസ്വസ്ഥരാക്കി. പക്ഷേ എന്റെ മറുചോദ്യത്തിന്‌ സംതൃപ്‌തമായ ഒരു മറു പടി തരാന്‍ അവര്‍ക്കായില്ല. ആ മറുപടി നിങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നു.