Sunday, December 27, 2009

വീട്‌

വീട്‌

മറ്റെങ്ങും പോകാനില്ലാത്തപ്പോള്‍പോ

കാനുള്ള ഇടമാണ്‌ എനിക്കു വീട്‌

Friday, December 25, 2009

നീ തൂങ്ങെടാ..................................

നീ തൂങ്ങെടാ..................................
ഒരിക്കല്‍ ഞാന്‍ അമ്പലവയല്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ പോകാനായി കൊളഗപ്പാറ ബസ്റ്റോപ്പില്‍ നില്‌ക്കുകയായിക്കുന്നു.സമയം വൈകിയതുകൊണ്ട്‌ ആകെ വെപ്രാളപ്പെട്ടാണ്‌ ഞാനവിടെ നിന്നിരുന്നത്‌.പെട്ടന്നു വന്നു നിര്‍ത്തിയ ജീപ്പില്‍ ഓടിക്കയറിയതുകൊണ്ട്‌ കഷ്ടിച്ച്‌ ഇരിക്കാന്‍ ഒരു സീറ്റുകിട്ടി.ബാക്കിവന്ന മൂന്നു പുരുഷന്മാര്‍ പുറകില്‍ തൂങ്ങി. ഏറെ ഞെരുങ്ങിയാണേലും ഇരിക്കാനൊത്തല്ലോ എന്നാശ്വാസത്തിലായിരുന്നു ഞാന്‍.ജീപ്പ്‌ മുന്നോട്ടു നീങ്ങി തൊട്ടടുത്ത സ്‌റ്റോപ്പില്‍ നിന്നും കാഴ്‌ചയില്‍ അമ്മയും മകളും എന്നു തോന്നിക്കുന്ന ഒരു സ്‌ത്രീയും പന്ത്രണ്ടോളം വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ജീപ്പിനു കൈ നീട്ടി. ഇവരെവിടിരിക്കാനാ............. ഞാന്‍ മനസിലോര്‍ത്തു. അപ്പോഴേക്കും ജീപ്പു നിന്നു.ഡ്രൈവര്‍ തിരിഞ്ഞ്‌ എന്നെ നോക്കിക്കൊണ്ടും കിളി എന്റെ തോളില്‍ പിടിച്ചുകൊണ്ടും കോറസുപോലെ പറഞ്ഞു "നീ തൂങ്ങെടാ............ " ആലോചിക്കാനോ തര്‍ക്കിക്കാനോ എനിക്കു സമയം കിട്ടിയില്ല.യാന്ത്രികമായ അത്ഭുതത്തോടും കൗതുകത്തോടും ഞാന്‍ പെട്ടെന്നെഴുന്നറ്റ്‌ പുറത്തിറങ്ങി ആ സ്‌ത്രീയും പെണ്‍കുട്ടിയും എന്റെ സീറ്റിലിരുന്നു.ഡോറടച്ചു .ഞാന്‍ കൗതുകത്തോടെ കമ്പിയില്‍ അള്ളിപ്പിടിച്ചു. തെല്ലൊരു ഭയം തുടക്കത്തില്‍ അനുഭവപ്പെട്ടങ്കിലും പിന്നീട്‌ ഞാനതു മായി പൊരുത്തപ്പെട്ടു. അമ്പലവയല്‍ വരെ (ഏകദേശം നാലു കിലോമീറ്റര്‍) ഞാന്‍ ആ യാത്ര ആസ്വദിച്ചു.അത്തരത്തിലുള്ള യാത്രകള്‍ ഇന്നെനിക്ക്‌ യാതൊരപരിചിത്തവും തോന്നിക്കാത്തതായി തീര്‍ന്നിരിക്കുന്നു.

Wednesday, December 16, 2009

നമ്മുക്കു ചെറുക്കണ്ടേ............... ?

നമ്മുക്കു ചെറുക്കണ്ടേ............... ?

ഇന്നലെ വൈകുന്നേരം ഞാന്‍ എന്റെ സുഹൃത്തിന്റെ ഓഫീസില്‍ ഇരിക്കുകയായിരുന്നു. (ഇരുനിലകെട്ടിടത്തിന്റെ രണ്ടാം നിലയില്‍) ഓഫീസിനു മുന്നിലൂടെ പോകുന്ന NH 212 ലൂടെ ഒരു പറ്റം പുരുഷന്മാരായ ചെറുപ്പക്കാര്‍ ആകാശത്തേക്ക്‌ കൈമുഷ്ടി ചുരുട്ടിക്കൊണ്ട്‌ നെഞ്ചു വിരിച്ച്‌ ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ കുത്തിക്കീറും കട്ടായം...... , ...... ചെറ്റേ , തെണ്ടീ.....,.................. കൈയ്യും കാലും തല്ലിയൊടിക്കും, അമ്മേക്കണ്ടു മരിക്കില്ല.... ..... തുടങ്ങിയ തെറി വാക്കുകളും പോര്‍ വിളികളുമായി നടന്നു നീങ്ങുന്നത്‌ എന്നെ വല്ലാതെ അസ്വസ്ഥയാക്കി.വളരെ പരിചിതമായ സംഭവമായിട്ടും പ്രത്യേകിച്ച്‌ തിരക്കൊന്നുമില്ലാത്ത മാനസീകാവസ്ഥയിലായതുകൊണ്ട്‌ ആചെറുപ്പക്കാര്‍ പിന്നിടുന്ന റോഡിനിരുവശം ഫുട്‌പാത്തിലും കടകളിലുമൊക്കെയായി കണ്ട ആളുകളുടെ മുഖഭാവം ഞാനൊന്ന്‌ ശ്രദ്ധിച്ചുപോയി.വെട്ടുപോത്തിനു മുന്നിലകപ്പെട്ടുപോയ നിസ്സഹായാവസ്ഥയായിരുന്നു പ്രായഭേദമന്യേ എല്ലാവരിലും.ഒരു നിമിഷമായാലും ഓരോരുത്തരിലും മരണഭയം ജനിപ്പിച്ചുകൊണ്ടുള്ള ഈ പോര്‍വിളി നിരോധിക്കേണ്ടതു തന്നെയല്ലേ................... ?പ്രതിഷേധിക്കുവാനും, സമരം ചെയ്യുവാനുമുള്ള അവകാശം ഇതിലൊന്നുംപെടാത്ത നിരപരാധികളെ പേടിപ്പിക്കുവാനും സ്ഥലകാലഭേദമന്യേ ആഭാസങ്ങള്‍ പുലമ്പാനുമായി ഉപയോഗിക്കുന്നതെങ്കിലും നമ്മുക്കു ചെറുക്കണ്ടേ......................?

മറുപടി

മറുപടി

ഈയിടെ ദൂരദര്‍ശനില്‍ വന്ന കൂട്ടുകാരി എന്ന തത്സമയ പരിപാടിയിക്കിടെ ഞാന്‍ നല്‌കിയ മറുപടിയില്‍ ക്ഷുഭിതനായി ഒരു പുരുഷന്‍ എന്നെ വല്ലാതെ അധിക്ഷേപിച്ചു.അയാശുടെ ക്ഷോഭത്തിനാധാരമായ വിഷയം ഞാന്‍ വിശദീകരിക്കാം. എന്റെ മകള്‍ക്ക്‌ 12 വയസ്സുള്ളപ്പോള്‍ അവള്‍ എന്നോടൊരു സംഭവം വിവരിച്ചു.അവളുടെ ഒരു കൂട്ടുകാരി പറഞ്ഞ കഥയാണ്‌.കഥയും അവളുടെ ആശങ്കയും എന്റെ മറുപടിയും ഞാനിനിടെ വിവരിക്കാം. എന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കില്‍ എന്തു മറുപടി കൊടുക്കും എന്നതു കൂടി എഴുതണേ.....

"അമ്മേ എന്റെ കൂട്ടുകാരി പറയാ അവളുടെ അമ്മയുടെ നാട്ടില്‌ ഞങ്ങടെ അത്ര പ്രായമുള്ള ഒരു കുട്ടിയെ ഒരു മാമന്‍ കത്തികൊണ്ട്‌ കുത്തി കൊന്നൂത്രെ.ഒരീസം സന്ധ്യക്ക്‌ ആളൊഴിഞ്ഞ ഒരു വഴിയിലൂടെ അവള്‍ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ഒരു തോട്ടത്തിനു നടുവിന്‍ വെച്ച്‌ കൈയ്യില്‍ കത്തിയുമായി ഒരു മാമന്‍ തടഞ്ഞുനിര്‍ത്തി അയാള്‍ അവളോട്‌ അയാള്‍ പറയുന്നതുപോലെ ചെയ്യാന്‍ പറഞ്ഞു .അതുകേള്‍ക്കാത്ത അവളെ അയാള്‍ കുത്തി കൊന്നു പോലും." "അമ്മേ ഞാനങ്ങനെ ഒറ്റപ്പെട്ടു പോയാല്‍ ഇങ്ങനെ കത്തീം കാട്ടി ഒരാള്‍ നിന്നാല്‍ ഞാനെന്താ ചെയ്യേണ്ടത്‌?

ഉത്തരം :- മോളേ ഈ ലോകത്ത്‌ ഏറ്റവും പ്രധാനപ്പെട്ടത്‌ നമ്മുടെ ജീവന്‍ തന്നെയാണ്‌.അങ്ങനത്തെ ഒരവസരം വന്നാല്‍ രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന്‌ ബോധ്യമായാല്‍ അയാള്‍ എന്തു പറയുന്നവോ അതുപോലങ്ങ്‌ അനുസരിക്കണം എന്നിട്ട്‌ വീട്ടില്‍ വന്ന അമ്മയോട്‌ പറയണം.ഒരിക്കലും അമ്മ മോളെ കുറ്റപ്പെടുത്തില്ല.പക്ഷേ നിര്‍ബന്ധമായും പറഞ്ഞിരിക്കണം.

"അല്ലമ്മേ അങ്ങനൊക്കായാല്‌ പെണ്ണുങ്ങക്കല്ലേ ഗര്‍ഭണ്ടാവ്വാ. അങ്ങനെ ഗര്‍ഭായാലോ....?"ഉത്തരം :- ആ അയ്‌ക്കോട്ടെ. മെഡിക്കല്‍ഷോപ്പില്‍ ഗുളിക കിട്ടും.അത്‌ കഴിച്ചാല്‍ അതൊക്കെയങ്ങ്‌ പോകും. ടെറ്റോളിട്ട്‌ അമ്മ നന്നായി മോളെയങ്ങ്‌ കുളിപ്പിക്കും.ഇതൊന്നും അത്ര പ്രധാനപ്പെട്ട കാര്യമൊന്നുമല്ലമോളേ ഈ മറുപടി ഒത്തിരിപ്പേരെ അസ്വസ്ഥരാക്കി. പക്ഷേ എന്റെ മറുചോദ്യത്തിന്‌ സംതൃപ്‌തമായ ഒരു മറു പടി തരാന്‍ അവര്‍ക്കായില്ല. ആ മറുപടി നിങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നു.

Thursday, November 5, 2009

തിണ്ണമിടുക്ക്‌

തിണ്ണമിടുക്ക്‌

ഒരിക്കല്‍ വനിതാസെല്ലില്‍ ഒരു കുടുംബ വഴക്കിന്റെ ഒത്തുതീര്‍പ്പു നടക്കുകയായിരുന്നു.ഭാര്യയും ഭര്‍ത്താവും വേറെ വീടുവെച്ചുമാറിതാമസിക്കട്ടെ എന്ന സി.ഐ സാറിന്റെ നിബന്ധന ഇരു വീട്ടുകാരും അംഗീകരിച്ചു.ഉടനെ ഭര്‍ത്താവിന്റെ അച്ഛന്‍ അടുത്ത പ്രശ്‌നത്തിനു തിരികൊളുത്തി. "സാറേ അവന്‌ അവന്റെ പേരില്‍ തന്നെ ഞാന്‍ കൊടുത്ത വീടിനോട്‌ ചേര്‍ന്ന പത്ത്‌ സെന്റെ്‌ പറമ്പുണ്ട്‌ അവന്‌ അവടത്തന്നെ പെര വെക്കാലോ" അയാള്‍ അതു പറഞ്ഞ്‌ മുഴുമിച്ചില്ല അവള്‍ ഇടക്കു കയറി പറഞ്ഞു "വേണ്ട സാറെ അതു വേണ്ട....അതെന്തായാലും ശരിയാകില്ല.എന്റെ ഷെയറില്‍ പെരവെക്കണം അല്ലെങ്കില്‍ പെരക്കുള്ള സ്ഥലം വേറെ വാങ്ങണം.എന്തായാലും ഇവരെ നാട്ടിലേക്ക്‌ ഞാനില്ല സാറേ............ ""അതെന്താ........................ "സി.ഐ സാര്‍ അവരോടായി ചോദിച്ചു." ഇവരീകാണുംപോലൊന്നുമല്ല സാറേ.അവടെത്തിയാല്‍ ഇവരൊക്കെ മാറും സാറേ...... ""ആണോടോ" സി.ഐ സാര്‍ അയാളെ നോക്കി."ഇല്ല സാറേ ഇനി എന്റെ ഭാഗത്തുനിന്നൊരു പ്രശ്‌നവുമുണ്ടാകില്ല "അയാള്‍ തികച്ചും ശാന്തനായി പറഞ്ഞു."വേണ്ട സാറേ അവടെത്തിയാല്‍ ഇയാള്‌ മാറും ............. സ്വന്തം വീടും വീട്ടുകാരും നാടും നാ്‌ടുകാരും അടുത്തുള്ളപ്പം തിണ്ണമിടുക്ക്‌ കാട്ടാലോ...?ഒന്നുകില്‍ എന്റെ വീടിനടുത്ത്‌ അല്ലെങ്കില്‍ രണ്ടു പേരുടെ ഷെയറും വിറ്റ്‌ വേറൊരു സ്ഥലത്ത്‌.അതു മതി സാറേ.......... അവള്‍ കൃത്യമായ്‌ നിബന്ധന വെച്ചു.തര്‍ക്കം പിന്നേയും തുടര്‍ന്നു. ബാക്കി ഭാഗം കേള്‍ക്കാനെനിക്കായില്ല അപ്പോഴേക്കും മറ്റെന്തോ ഡ്യൂട്ടിക്കായി എനിക്കവിടെ നിന്നും പോകേണ്ടി വന്നു.

Wednesday, October 7, 2009

ഇച്ഛാശക്തി

ഇച്ഛാശക്തി
ഒരിക്കല്‍ ക്ഷീണിതയായ ഒരു സ്‌ത്രീ എന്നോടു ചോദിച്ചു." കായികമായി ഒരിക്കലും സ്‌ത്രീക്ക്‌ പുരുഷനെ പിന്നിലാക്കാന്‍ സാധിക്കില്ല.അതുകൊണ്ടുതന്നെ ഈ അടിമത്തം അനുഭവിക്കുകയല്ലാതെ സ്‌ത്രീക്ക്‌ എന്താണൊരു നിവൃത്തി ".എന്നോടതു ചോദിക്കുമ്പോള്‍ അവരുടെ മുഖത്തെ തീഷ്‌ണഭാവം എന്നെ അത്ഭുതപ്പെടുത്തി.ഞാന്‍ അവരോടായ്‌ ഇപ്രകാരം സംസാരിച്ചു." കായിക ശക്തിയാണോ അടിമത്തം നിര്‍ണ്ണയിക്കുന്നത്‌? അങ്ങനെയെങ്കില്‍ ആനയല്ലേ കാടുഭരിക്കേണ്ടത്‌.മനുഷ്യരിലാണെങ്കില്‍ ബോഡിബ്യുല്‍ഡേഴ്‌സ്‌ അല്ലേ അതുചെയ്യേണ്ടത്‌.കരുത്തനായ കുടിയാനെ മെലിഞ്ഞുണങ്ങിയ ജന്മി ഭരിച്ചത്‌ കായികബലംകൊണ്ടാണോ...?മനുഷ്യര്‍ക്കുവേണ്ടത്‌ പട്ടിയുടെ ഇച്ഛാശക്തിയാണ്‌.നമ്മുക്ക്‌ നേരെ കുതിച്ചു വരുന്ന പട്ടിയെ കാണുമ്പോള്‍ ജീവനും കൊണ്ട്‌ നാം ഓടുകയോ അതിന്റെ അധികാരപരിധിയില്‍ നിന്നും മാറി നില്‌ക്കുകയോ ചെയ്യും.കേവലം പത്തോ പതിനഞ്ചോ കിലോ തൂക്കം വരുന്ന പട്ടി അമ്പത്‌ കിലോവിലേറെ ഭാരം വരുന്ന നമ്മളെ ഓടിക്കുന്നത്‌ കായികശക്തികൊണ്ടല്ല മറിച്ച്‌ അതിന്റെ ഇച്ഛാ ശക്തികൊണ്ടാണ്‌.ഇല്ലാത്തതിനെക്കുറിച്ച്‌ കേഴാതെ ഉള്ളതുപയോഗിക്കനും അതിലഭിമാനിക്കാനുമല്ലേ നാം പഠിക്കേണ്ടത്‌ ?

Thursday, October 1, 2009

നിയോഗം

നിയോഗം

2009 -ലെ ജില്ലാ പോലീസ്‌ സ്‌പോട്‌സ്‌ മീറ്റിനോടനുബന്ധിച്ച്‌ നിയമാനുസൃതം ഗ്രൗണ്ടില്‍ അണിനിരന്നതായിരുന്നു ഞാനും.മൂന്നു വിഭാഗങ്ങളായാണ്‌ മത്സരം.ഓരോ ടീമിനും ഓരോ ക്യാപ്‌റ്റന്‍മാര്‍ വേണം.ആമ്‌ഡ്‌ റിസേര്‍വ്വ്‌ വിഭാഗത്തിന്റെ ക്യാപ്‌റ്റന്‍ ഞാന്‍ അണിചേര്‍ന്ന ടീമിനടുത്തെത്തി പതാകയുമായി നിന്നു.ആരും പതാക വാങ്ങിയില്ല.അല്ലെങ്കില്‍ പതാക വാങ്ങാന്‍ ആര്‍ക്കാണ്‌ അര്‍ഹത എന്ന്‌ എല്ലാവരും ഒരു നിമിഷം അങ്കലാപ്പിലായി.എനിക്ക്‌ ആ ബോധം പോലും ഉണ്ടായില്ല .കാരണം വനിതാ പോലീസുകാര്‍ക്ക്‌ അതിനെപ്പറ്റി ചിന്തിക്കാനേ കഴിയില്ലല്ലോ. പെട്ടന്നാണ്‌ ആമ്‌ഡ്‌ സബ്ബ്‌ ഇന്‍സ്‌പെക്ടര്‍ ജോര്‍ജൂട്ടിസാര്‍ പതാകയുമായി നില്‍ക്കുന്ന പോലീസുകാരനോടായി പതാക വിനയയുടെ കൈയ്യില്‍ കൊടുക്ക്‌ എന്നു പറഞ്ഞത്‌. ഞാനുടനെ തിരിഞ്ഞ്‌ അണിനിരന്ന പോലീസുകാരെ ശ്രദ്ധിച്ചു. ആകെ ടീമിലെ സ്‌റ്റേറ്റ്‌ താരം ഞാന്‍ മാത്രമായിരുന്നു.അഭിമാനത്തോടെ ഞാന്‍ ആ പതാക ഏറ്റു വാങ്ങി.എനിക്കു വന്നു ചേര്‍ന്ന ആ ചുമതല എന്നില്‍ തന്നെ നിലനിര്‍ത്തും എന്നു വിശ്വസിക്കാന്‍ എനിക്ക്‌ സ്‌പോട്‌സു ദിവസം മാര്‍ച്ചു പാസ്റ്റിന്റെ സമയം വരെ കാത്തിരിക്കേണ്ടി വന്നു.ഏതു നിമിഷവും ആ പതാക ഒരു പോലീസു കാരനിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന്‌ മുന്‍ അനുഭവങ്ങളിലെ പാഠങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ചു.ഏഴു വര്‍ഷം മുമ്പ്‌ അതേഗ്രൗണ്ടില്‍ വെച്ചു തന്നെയായിരുന്നു തലേ ദിവസം വരെ മാര്‍ച്ചുപാസ്റ്റ്‌ പരിശീലനം നടത്തിയ എന്നെ അന്ന്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍(ഇന്ന്‌ ഡി.വൈ.എസ്‌.പി)ആയിരുന്ന ദിവാകരന്‍ സാര്‍ വിനയ മാറിനില്‌ക്ക്‌ പെണ്ണുങ്ങളൊന്നും മാര്‍ച്ചുപാസ്റ്റിനു വേണ്ട എന്നു പറഞ്ഞധിക്ഷേപിച്ച്‌ ഒരു വലിയ ഗ്രൂപ്പില്‍ നിന്നും ഓടിച്ചത്‌.അന്ന്‌ നാണംകെട്ട്‌ ഡിസിപ്ലിന്‍ എന്ന കുന്തമുനയില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ പങ്കെടുത്ത്‌ വിജയിച്ച്‌ സ്റ്റേറ്റ്‌ മീറ്റിലേക്ക്‌ സെലക്ഷന്‍ കിട്ടി ആ വര്‍ഷത്തെ സ്റ്റേറ്റ്‌ പോലീസ്‌ മീറ്റില്‍ (കണ്ണൂരില്‍ വെച്ച്‌)പങ്കെടുത്തതും.വയനാട്ടില്‍ വെച്ചേ ഏറ്റ മുറിവുമായാണ്‌ കണ്ണൂരിലും എത്തിയത്‌.അവിടെവച്ചും പെണ്ണുങ്ങള്‍ മാര്‍ച്ചുപാസ്റ്റിനുവേണ്ട എന്ന്‌ അല്‌പനായ ടീമിന്റെ മാര്‍ഷല്‍ കല്‌പിച്ചു.എന്തുകൊണ്ട്‌ എന്ന എന്റെ ചോദ്യം അന്നവിടെ അമ്പരപ്പുണ്ടാക്കി."യൂണിഫോം വെള്ള പാന്റെും നീല സ്ലീവലെസ്‌ ബനിയനുമാണ്‌.നിങ്ങള്‍ക്കതിടാന്‍ പറ്റുമോ ?. അയാളുടെ ധാര്‍ഷ്ട്യം നിറഞ്ഞ ചോദ്യത്തിന്‌ ഞാനും അതേ ധാര്‍ഷ്ട്യത്താല്‍ മറുപടി കൊടുത്തു. " ധരിക്കാം സാര്‍ പിന്നെ ബ്രാ കണ്ടു എന്നു പറഞ്ഞ്‌ നിങ്ങള്‌ പ്രശ്‌നമുണ്ടാക്കാഞ്ഞാല്‍ മതി""നിങ്ങള്‍ എത്ര പേരുണ്ടാകും" ? അയാള്‍ എന്നെ തോല്‍പ്പിക്കാനെന്ന വണ്ണം ചോദിച്ചു."ഞങ്ങള്‍ മൂന്നു പേര്‍" ഞാനുത്തരം പറഞ്ഞു. ഏറെ നേരത്തെ ചര്‍ച്ചക്കൊടുവില്‍ ഞങ്ങളെ മാര്‍ച്ചു പാസ്റ്റില്‍ നില്‌ക്കാന്‍ അനുവദിച്ചു. തുടര്‍ന്ന്‌ എല്ലാം പ്രശ്‌നങ്ങളായി .വനിതാപോലീസുകാരുടെ പോയിംന്റെിനും ഏമാന്മാര്‍ അയിത്തം കല്‌പിച്ചു.വനിതാപോലീസുകാരുടെ പോയിംന്റെുകള്‍ പരിഗണിക്കാതെ ട്രോഫികള്‍ വിതരണം ചെയ്‌തു.ആ ട്രോഫി അസാധുവാക്കണമെന്നുപറഞ്ഞ്‌ ഞാന്‍ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ചെയ്‌തെങ്കിലും അതിന്റെ പ്രായോഗികബുദ്ധിമുട്ടുകള്‍ നിരത്തിയ കോടതി പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റെ്‌ വനിതാപോലീസുകാരോട്‌ അനീതിചെയ്‌തിട്ടുണ്ടെന്നും, വരും വര്‍ഷങ്ങളില്‍ വനിതാപോലീസുകാരുടെ പോയിംന്റെുകൂടി പരിഗണിക്കണമെന്ന്‌ ഉത്തരവിടുകയും ചെയ്‌തു.കേവലം ഒരാള്‍ ചോദ്യം ചെയ്‌തതുകൊണ്ടുമാത്രമാണ്‌ മുപ്പതു വര്‍ഷത്തിലധികമായി പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റെ്‌ തുടര്‍ന്നുവന്നൊരു വിഡ്ഡിത്തം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്‌.അതിന്റെ പേരില്‍ പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റെില്‍ നിന്നും എന്നെ പിരിച്ചു വിട്ടവര്‍ തന്നെ ഇന്ന്‌ ഒരു ടീമിന്റെ അമരക്കാരിയാകാനും എന്നോട്‌ ഉത്തരവിട്ടത്‌ വിധിയുടെ നിയോഗം തന്നെ ആയിരിക്കാം.

Wednesday, September 23, 2009

എല്ലാവരും നല്ലവരാണ്‌

എല്ലാവരും നല്ലവരാണ്‌

എല്ലാവരും നല്ലവരാണ്‌

നിഷ്‌കളങ്കരാണ്‌പിടിക്കപ്പെടുംവരെ.

Thursday, September 17, 2009

ക്ലാസിലെ ചോദ്യങ്ങള്‍(തുടര്‍ച്ച 4)

ക്ലാസിലെ ചോദ്യങ്ങള്‍(തുടര്‍ച്ച 4)
ചോദ്യം No.12 ആലപ്പുഴ ഹരിപ്പാടുനിന്നും ഏകദേശം അറുപത്‌ വയസ്സുതോന്നിക്കുന്ന സാമൂഹിക പ്രവര്‍ത്തകയും സ്വാതന്ത്ര്യസമര സേനാനിയുമായ മേഥിനിചേച്ചി.) വിനയാ വിനയ ഇങ്ങനെ ഈ വേഷത്തില്‍ നില്‌ക്കുന്നതുകൊണ്ട്‌ വിനയയുടെ അടുത്തേക്കടുക്കാനും വിനയയെ ശ്രവിക്കാനും സ്‌ത്രീകള്‍ മടിക്കുന്നുണ്ട്‌.അതുകൊണ്ടു തന്നെ ഒരു മാറ്റത്തിനുള്ള സാധ്യത വിനയ കുറക്കുകയല്ലേ...?
ഉത്തരം:--വര്‍ഷങ്ങളോളം താങ്കളെപ്പോലുള്ളവര്‍ ഇപ്പറയുന്ന സാധാരണ സ്‌ത്രീകള്‍ക്കിടയില്‍ സാധാരണ സ്‌ത്രീകള്‍ക്കിടയില്‍ അവര്‍ക്കിഷ്ടമുള്ളതു പറയാനും വേണ്ടിവന്നാല്‍ അവര്‍ക്കൊന്നു കെട്ടിപ്പിടിക്കാനും പാകത്തിലുള്ള വേഷവിധാനത്തില്‍ തന്നെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും ,ഉപദേശങ്ങളുമെല്ലാം നടത്തിയിട്ട്‌ ഈ സ്‌ത്രീകളില്‍ എന്തു മാറ്റം വരുത്താനാണ്‌ താങ്കളെപ്പോലുള്ളവര്‍ക്കായത്‌ ?എന്റെ പൂര്‍വ്വീകരായ സ്‌ത്രീ പ്രവര്‍ത്തകരില്‍ നിന്ന്‌ മാതൃകയാക്കാന്‍ പറയത്തക്ക ഒന്നും കാണാഞ്ഞിട്ടാണ്‌ ഞാന്‍ എന്നെത്തന്നെ മാതൃകയാക്കേണ്ടി വന്നത്‌.
ചോദ്യം No.13 (സ്ഥലം കണ്ണൂര്‍ ജില്ലയിലെ ബക്കളം ഏകദേശം 35 വയസ്സു പ്രായം തോന്നിക്കുന്ന യുവതി) ഞങ്ങള്‍ മിക്കവരും വിവാഹിതരാണ്‌.ഭര്‍ത്താവിനേയും കുഞ്ഞുങ്ങളേയും നോക്കി വൂട്ടുപണികളുമെടുത്ത്‌ സന്തോഷത്തോടും സംതൃപ്‌തിയോടും കൂടിതന്നെ വീട്ടുപണികളുമെടുത്ത്‌ കഴിഞ്ഞു കൂടുന്നു.വിനയ പറയും പ്രകാരമുള്ള ജീവിതം ഞങ്ങളഅ# ആഗ്രഹിക്കുന്നില്ലെങ്കിലോ...?
ഉത്തരം:-- ഈ ചാണകകുണ്ട്‌ നിങ്ങള്‍ക്ക്‌ സുഖവും സന്തോഷവും സമാധാനവും സംതൃപ്‌തിയും എല്ലാം തരുന്നുണ്ടെങ്കില്‍ നിങ്ങള്‍ അതില്‍ തന്നെ കഴിയണം.ആരും കഷ്ടപ്പെട്ട്‌ അതില്‍ നിന്ന്‌ കയറിവരണമെന്ന്‌ ഞാന്‍ പറയില്ല.ഞാന്‍ എന്റെ കാര്യമാണ്‌ പറയുന്നത്‌.
ചോദ്യംNo.14 സ്ഥലം ആലപ്പുഴ ഏകദേശം 50 വയസ്സു പ്രായം തോന്നുന്ന മധ്യവയസ്‌കന്‍) നിങ്ങളുടെ ഈ ക്ലാസും കേട്ട്‌ സ്‌ത്രീകളെല്ലാം വീട്ടില്‍ പോയി പെരുമാറാന്‍ തുടങ്ങിയാല്‍ പുറത്ത്‌ പാളവെച്ച്‌ കെട്ടേണ്ടിവരും(സ്‌ത്രീകളും പുരുഷന്മാരും ഒരുപോലെ ആര്‍ത്ത്‌ ചിരിക്കുന്നു)
ഉത്തരം:-- (സ്‌ത്രീകളെ നോക്കി)നിങ്ങള്‍ക്കെങ്ങിനെ ചിരിക്കാന്‍ കഴിയുന്നു?നിങ്ങളുടെ അഭിമാനത്തെ ഇത്രയേറെ അവഹേളിച്ച അദ്ദേഹത്തിന്റെ പരിഹാസം കേട്ട്‌ നിങ്ങള്‍ക്കെങ്ങനെ ചിരിക്കാന്‍ കഴിഞ്ഞു? (എല്ലാവരുടെ ചിരിയും മങ്ങി) സ്‌ത്രീകളെ നോക്കി----നിങ്ങളെല്ലാവരും തിരിച്ചു പറയിന്‍ താങ്കളുടെ വീട്ടിലെ സ്‌ത്രീകളെപ്പോലെ എല്ലാ സ്‌ത്രീകളും കൊടിച്ചിപ്പട്ടികളല്ലെന്ന്‌. ( സ്‌തീകളുടെ ഭാവം പെട്ടന്നുമാറി അവരൊന്നിച്ച്‌ അയാള്‍ക്കുനേരെ വിരല്‍ ചൂണ്ടി.(പുരുഷന്മാരുടെ മുഖവും മങ്ങി.)
ചോദ്യം No.15 (സ്ഥലം പത്തനംതിട്ട ഏകദേശം 25 നും 30 നും ഇടയില്‍ പ്രായം മതിക്കുന്ന യുവാവ്‌) വിനയാ... നിങ്ങളുടെ ഈ ക്ലാസ്‌ പുരുഷന്മാര്‍ കൂടി കേള്‍ക്കേണ്ടതല്ലേ...?ഇന്നീ ക്ലാസില്‍ വന്നിരിക്കുന്നതിലധികവും സ്‌ത്രീകളാണ്‌.സ്‌ത്രീകള്‍ അനുഭവിക്കുന്ന അടിമത്തം ഇല്ലാതാക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കേണ്ടവര്‍ പുരുഷന്മാരല്ലേ....?
ഉത്തരം:-- ജന്മിയുടെ ഔദാര്യമല്ല കുടിയാന്റെ മോചനം.ജന്മിത്തത്തിനെതിരെ ബോധവത്‌ക്കരണം നടത്തേണ്ടത്‌ ജന്മിയെയല്ല.അതിന്റെ പരിണിതഫലം അനുഭവിക്കുന്ന കുടിയാനെത്തന്നെയാണ്‌.ജമ്‌നിത്തത്തിന്റെ ക്രൂരത അനുഭവിക്കുന്നത്‌ കുടിയാനാണ്‌.സ്‌ത്രീ രാവിലെ കിടക്കയില്‍ ചായ കൊണ്ടുത്തരേണ്ടതില്ല എന്ന്‌ പുരുഷന്‍ ചിന്തിക്കുമ്പോഴല്ല മറിച്ച്‌ അങ്ങനെ ചെയ്യേണ്ടതില്ല എന്ന്‌ സ്‌ത്രീ ചിന്തിക്കുമ്പോഴാണ്‌ അടിമത്തത്തെകുറിച്ചവള്‍ മനസ്സിലാക്കാന്‍ തുടങ്ങി എന്നനുമാനിക്കേണ്ടത്‌.സ്‌ത്രീയുടെ മോചനം അവളുടെ അഭിമാനബോധത്തില്‍ നിന്നും ഉരുത്തിരിയേണ്ട ചിന്തയാണ്‌.

Tuesday, September 15, 2009

ക്ലാസ്സിലെ ചോദ്യങ്ങള്‍ (തുടര്‍ച്ച 3)

ക്ലാസ്സിലെ ചോദ്യങ്ങള്‍ (തുടര്‍ച്ച 3)
ചോദ്യം No.10 നിങ്ങളെ കണ്ടിട്ട്‌ ആണോ പെണ്ണോ എന്ന്‌ മനസ്സിലാകുന്നില്ലല്ലോ അതിനെപ്പറ്റി എന്തു പറയുന്നു(സ്ഥലം തലശ്ശേരി ബ്രണ്ണന്‍ കോളേജ്‌)ഉത്തരം :--എന്തിനാണ്‌ തിരിച്ചറിയിക്കുന്നത്‌ ?ഞാന്‍ വ്‌നയയാണെന്ന്‌ അറിയുന്നവര്‍ അറിഞ്ഞാന്‍ പോരേ.......?പിന്നെ ആ വിനയ പെണ്ണാണെന്ന്‌ അറിയേണ്ടവര്‍ അറിഞ്ഞാല്‍ പോരേ.......? അറിയിക്കേണ്ടവരെ അറിയിച്ചാല്‍ പോരേ........?
ചോദ്യം No.11 (സ്ഥലം .ഏറ്റുമാനൂര്‍.ഒരു കൂട്ടം പുരുഷന്മാരുമായി വാഗ്വേദത്തിലേര്‍പ്പെട്ടിരിക്കേ അവരിലൊരാള്‍) വിനയാ......... ഞങ്ങളെല്ലാവരുംവിവാഹം കഴിച്ചവരാണ്‌.കമ്മലും മാലയും ധരിച്ച്‌ മുടിനീട്ടി വളര്‍ത്തി സാരിയുടുക്കുന്നവരെയാണ്‌ ഞങ്ങള്‍ക്കിഷ്ടം.അപ്രകാരം തന്നെയുള്ളവരെ തന്നെ വിവാഹം കഴിച്ച്‌ സുഖമായി ജീവിക്കുകയും ചെയ്യുന്നു.അപ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്‌തത പുലര്‍ത്തുന്ന വിനയയുടെ ജീവിതം........?
ഉത്തരം :--സന്തോഷം. നിങ്ങള്‍ നിങ്ങളുടെ ഇഷ്ടപ്രകാരമുള്ള ആളെ സെലക്ടു ചെയ്‌തു. ഞാന്‍ എന്റെ ഇഷ്ടപ്രകാരമുള്ള ആളെ സെലക്ടു ചെയ്‌തു.

Friday, September 4, 2009

ക്ലാസ്സിലെ ചോദ്യങ്ങള്‍ (തുടര്‍ച്ച (2) )

ക്ലാസ്സിലെ ചോദ്യങ്ങള്‍ (തുടര്‍ച്ച (2) )

ചോദ്യം No.5:-- നിങ്ങളീ സമത്വം എന്നൊക്കെ പറയുന്നത്‌ ആണിനെപ്പോലെ മസിലൊക്കെവെച്ച്‌................. തെങ്ങിന്മേലൊക്കെ കയറാന്‍ പാകത്തിലാകുക എന്നതാണോ........?(സ്ഥലം തിരുവനന്തപുരം ഒരു പത്രത്തിന്റെ റിപ്പോര്‍ട്ടര്‍)

ഉത്തരം:-- നിങ്ങള്‍തെങ്ങിന്മേല്‍ കയറുമോ... ?ഇല്ല ഞാന്‍ കയറില്ല.പക്ഷേ പൊതുവേ ആണുങ്ങളാണല്ലോ കയറുന്നത്‌.അയാള്‍ അല്‌പമൊന്നു പതറിക്കൊണ്ട്‌ മറുപടി പറഞ്ഞു. ഞാന്‍ തുടര്‍ന്നു.പണ്ടേ പറഞ്ഞു വരുന്ന ഒരു കഥയുണ്ട്‌.ഒരിക്കല്‍ ഒരു മൂര്‍ഖന്‍ പാമ്പ്‌ കടിച്ച ഒരാളെ ആളുകള്‍ എടുത്തുകൊണ്ടോടുന്നതു കണ്ടപ്പോള്‍ വഴിയില്‍ ചുരുണ്ടു കിടക്കുന്ന ഞാഞ്ഞൂല്‍ തല പൊക്കികൊണ്ട്‌ ഗമയില്‍ പറഞ്ഞു ആആആആആആആആആആ ന്റെ വര്‍ഗ്ഗത്തോടു കളിച്ചാല്‍ ഇങ്ങനിരിക്കും ന്ന്‌ അങ്ങനത്തെ ഉത്തരം വേണ്ട.പ്രാപ്‌തിയുള്ളവര്‍ പ്രാപ്‌തിയുള്ളതു ചെയ്യുമ്പോള്‍ അതിന്റെ പേരില്‍ ഒരു വര്‍ഗ്ഗം മുഴുവന്‍ അഭിമാനിക്കേണ്ടതില്ല.അത്‌ ആ പ്രവര്‍ത്തി ചെയ്യുന്നവരുടെ മാത്രം കഴിവാണ്‌.വര്‍ഗ്ഗത്തന്റേതല്ല.ഇവിടെ ഭൂരിപക്ഷം പുരുഷന്മാരും തെങ്ങില്‍ കയറാത്തവരും കടലില്‍ പോകാത്തവരും,പര്‍വ്വതങ്ങള്‍ കയറാത്തവരും തന്നെയാണ്‌.അങ്ങനെയൊക്കെ ചെയ്യുന്ന (പാവപ്പെട്ടവരും കഠിനാധ്വാനികളുമായ) ആണുങ്ങളുടെ പേരില്‍ യാതൊരര്‍ഹതയുമില്ലാത്ത ആണുങ്ങള്‍ ഊറ്റം കൊള്ളേണ്ടതില്ല.

ചോദ്യംNo.6:--വിനയയുടെ ഈ വേഷം പുരുഷാധിപത്യത്തോടുള്ള വെല്ലുവിളിയല്ലേ...?(കോട്ടയം cms കോളേജിലെ ഒരു പെണ്‍കുട്ടി)

ഉത്തരം:-- അതെ ഈ വേഷം മാത്രമല്ല, ഈ നില്‌പും നോട്ടവും, സംസാരവും , സാന്നിധ്യവും എല്ലാം എല്ലാം തന്നെ പുരുഷാധിപത്യത്തോടുള്ള വെല്ലുവിളി തന്നെയാണ്‌.

ചോദ്യം No.7 വിനയക്ക്‌ പുരുഷന്മാരെ വെറുപ്പാണോ ?( CMS കോളേജ്‌ കോട്ടയം ഒരു ആണ്‍കുട്ടി.)

ഉത്തരം:-- (ചിരിച്ചുകൊണ്ട്‌)ഒരിക്കലുമല്ല. എനിക്കവരെ ഇഷ്ടമാണ്‌. (ഭാവം മാറ്റി സദസ്സിനു നേരെ വിരല്‍ ചൂണ്ടി) പ്രേമിക്കാന്‍ കൊള്ളാം അത്രമാത്രം.

ചോദ്യം No.8:-- സ്‌ത്രീ ആധിപത്യം വരണമെന്നാണോ വിനയ ആഗ്രഹിക്കുന്നത്‌ ? താങ്കളുടെ ക്ലാസ്സു കേള്‍ക്കുന്ന ആര്‍ക്കും ഉണ്ടാകാവുന്ന ഒരു സംശയമാണിത്‌ (ചേര്‍ത്തല NSS കോളേജിലെ ഒരു ആണ്‍കുട്ടി.)

ഉത്തരം :-- ശരിയാണ്‌. ഇന്നലെ വരെ ഞങ്ങളുടെ തലയില്‍ കയറി ചവിട്ടി അരച്ചവരുടെ തലയില്‍ കയറി ഒരു ദിവസമെങ്കിലും ഒന്നു ചവിട്ടി അരക്കാന്‍ അഭിമാനമുള്ള ആര്‍ക്കും തോന്നും എന്നത്‌ തികച്ചും സ്വാഭാവികം.

ചോദ്യം No.9 :--എത്രയായാലും നിങ്ങള്‍ക്കൊന്നു പ്രസവിക്കണമെങ്കില്‍ ഞങ്ങളുടെ സഹായം വേണമല്ലോ...? (കണ്ണൂര്‍ ജില്ലയിലെ വക്കളത്തു നിന്നും ഒരു കൂട്ടം ചെറുപ്പക്കാരില്‍നിന്നും ഒരാള്‍)

ഉത്തരം :-- എന്തിന്‌...? ജേഴ്‌സിപ്പശു പ്രസവിക്കുന്നത്‌ ബന്ധപ്പെട്ടിട്ടൊന്നുമല്ലല്ലോ. ശാസ്‌ത്രം പുരോഗമിച്ചു എന്റെ സുഹൃത്തുക്കളേ....... ഡോക്ടര്‍ വേണോ, കലക്ടര്‍ വേണോ.....,എന്‍ജിനീയര്‍ വേണോ... , അതോ ഇതിലൊന്നും പെടാത്തതു വേണോ.... എന്നൊക്കെ ഒരു ദിവസം തന്നെ ചിന്തിക്കുകയും അന്നു തന്നെ സെലക്ടു ചെയ്യുകയും ചെയ്യാം. ഇഷ്ടമുള്ള ഒരു മിഠായി തിരഞ്ഞെടുക്കുന്ന ലാഘവത്തോടെ......

ക്ലാസ്സിലെ ചോദ്യങ്ങള്‍

ക്ലാസ്സിലെ ചോദ്യങ്ങള്‍

എന്റെ സസ്‌പന്‍ഷെന്‍ കാലങ്ങളിലും എന്നെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ട കാലങ്ങളിലുമായി ഏകദേശം അഞ്ഞൂറിലേറെ ക്ലാസ്സുകള്‍ എടുക്കുന്നതിന്‌ എനിക്ക്‌ അവസരം ലഭിച്ചു.കോളേജുകള്‍,സ്‌ക്കൂളുകള്‍,പഞ്ചായത്ത്‌മെമ്പര്‍മാര്‍, പഞ്ചായത്ത്‌ പ്രസിഡണ്ടുമാര്‍, സാഹിത്യപ്രമുഖരുടെ കൂട്ടായ്‌മകള്‍, സന്നദ്ധസംഘടനകളുടെ പരിപാടികള്‍ ..................... തുടങ്ങി നാനാതുറകളിലുള്ളവരുമായി അടുത്തിടപഴകുന്നതിന്‌ ഇതു കാരണമായി.ഓരോ ക്ലാസ്സുകളില്‍ നിന്നും സമൂഹത്തിനെന്നോടു ചോദിക്കാനുള്ള ചോദ്യങ്ങള്‍ തന്നെയായിരുന്നു പലരും എന്നോട്‌ ചോദിച്ചത്‌.

.ചോദ്യം. No.1(സ്ഥലം പുല്‌പള്ളി. ഏകദേശം 70 വയസ്സു പ്രായം വരുന്ന ഒരു സ്‌ത്രീ ) സാറേ എനിക്ക്‌ എഴുപത്തിരണ്ടു വയസ്സായി .ഇത്രയും കാലം അടിമയായിട്ടു തന്നെയാണ്‌ ജീവിച്ചത്‌.ഇനിയിപ്പോ കാലോം കഴിഞ്ഞു.ഇനി എനിക്കെന്തു ചെയ്യത്‌ സമാധാനിക്കാന്‍ കഴിയും. ?

ഉത്തരം :-- ഇത്രയും കാലം അടിമയായി ജീവിച്ചു എന്നതാണല്ലോ സങ്കടപ്പെടുത്തുന്നത്‌.അതിനെ മാറ്റാന്‍ ശേഷിക്കും കാലം സ്വന്തം ശരീരത്തിന്റെയെങ്കിലും ഉടമയായി മരിക്കാന്‍ ശ്രമിക്കണം.

ചോദ്യം No.2 സാറിന്റെ വീട്ടില്‍ മനസമാധാനം ഉണ്ടാകാറുണ്ടോ..?

ഉത്തരം :-- നിങ്ങളെല്ലാവരും ഭര്‍ത്താവിനെ തൃപ്‌തിപ്പെടുത്താന്‍ അയാള്‍ക്കിഷ്ടമുള്ള ഭക്ഷണമുണ്ടാക്കിക്കൊടുത്ത്‌ , അയാളുടെ അടിവസ്‌ത്രം പോലുമലക്കി,അയാള്‍ക്കുവേണ്ടി സീമന്തരേഖ വരച്ച്‌ അയാളുടെ താലി കഴുത്തിലണിഞ്ഞ്‌ അങ്ങനെ ഭര്‍ത്താവിനേയും കുടുംബത്തേയും സംതൃപ്‌തിപ്പെടുത്തുക എന്നത്‌ ജീവിതവൃതമാക്കിയനിങ്ങള്‍ക്ക്‌ സമാധാനമുണ്ടോ.................? ഇല്ല എന്ന്‌ ഒരേ ശബ്ദത്തില്‍ സദസ്‌ എനിക്കുത്തരം തന്നു.ഞാന്‍ തുടര്‍ന്നു.

ഉത്തരം :--എങ്കിലേ ആ പറഞ്ഞ സാധനം എനിക്കുമില്ല.പക്ഷേ എനിക്കൊന്നുണ്ട്‌ അഭിമാനം. ഞാന്‍ അഭിമാനം നിലനിര്‍ത്തി മനസമാധാനം ഇല്ലാതെ ജീവിക്കുന്നു .നിങ്ങള്‍ക്കിതു രണ്ടുമില്ല.അപ്പോള്‍ നിങ്ങളേക്കാള്‍ ഭേദം ഞാന്‍ തന്നെയല്ലേ............. ?എല്ലാവരും ചിരിച്ചുകൊണ്ട്‌ എന്റെ ഉത്തരത്തെ പിന്താങ്ങി.

ചോദ്യം No.3 :--( സ്ഥലം ആലപ്പുഴ) നിങ്ങളുടെ ഭര്‍ത്താവ്‌ സമ്മതിക്കുന്നതുകൊണ്ടല്ലേ നിങ്ങള്‍ക്കിങ്ങനെയൊക്കെ ആകാന്‍ സാധിക്കുന്നത്‌.?ഉത്തരം:-- കാത്ത സമ്മതിച്ചിട്ടാണോ തകഴി എഴുതിയത്‌ ? ആര്യ സമ്മതിച്ചിട്ടാണോ ഇ.എം.എസ്‌ ഒളിവില്‍ പോയത്‌ ? എന്റെ കാര്യവും അത്രേയുള്ളൂ.

ചോദ്യംNo.4 :-- മോഹന്‍ദാസ്‌ എന്നൊരാള്‍ നിങ്ങളെ വിവാഹം കഴിച്ചതുകൊണ്ടല്ലേ നിങ്ങള്‍ക്ക്‌ ഒരു ഭാര്യയാകാന്‍ കഴിഞ്ഞത്‌ .......... ? ( പുല്‌പള്ളിക്കടുത്ത്‌ ഷെഡ്ഡ്‌ എന്ന സ്ഥലത്തുനിന്നും ഏകദേശം മുപ്പതു വയസ്സു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനാണ്‌ ചോദ്യകര്‍ത്താവ്‌.ഷെഡ്ഡില്‍ നിന്നും ഓരോ അഞ്ചുമിനിട്ടു കഴിയുമ്പോഴും പുല്‌പള്ളിയിലേക്ക്‌ ബസ്സുണ്ട്‌)

ഉത്തരം:-- താങ്കള്‍ പുല്‌പള്ളിയില്‍ പോകണം എന്ന ഉദ്ദേശത്തോടെ ഷെഡ്ഡില്‍ ബസ്സു കാത്തു നില്‌ക്കുന്നു.ആദ്യം വന്ന ബസ്സ്‌ നിര്‌ത്തിയില്ല, നിങ്ങളെന്തു ചെയ്യും യാത്ര മതിയാക്കുമോ ?ഇല്ല അടുത്ത ബസ്സിനു കൈനീട്ടും അയാളുത്തരം പറഞ്ഞു.ആ..... ഞാനും അത്രേ ചെയ്യൂ........................ (തുടരും)

പെണ്ണിനു മാറിടം ബാധ്യതയോ.............. ?

പെണ്ണിനു മാറിടം ബാധ്യതയോ.............. ?

പെണ്ണിന്‌ അവളുടെ മാറിടം ബാധ്യതയാണോ....?ഒരു വ്യക്തി എന്ന നിലയിലും പ്രകൃതിയിലെ ഒരു ജീവി എന്ന നിലയിലും അവള്‍ക്കേറെ അഭിമാനിക്കാന്‍ വക നല്‌കുന്ന ഒരവയവമാണ്‌ അവളുടെ മുലകള്‍.അമ്മയുടെ മുലയോട്‌ കടപ്പാടില്ലാത്തവര്‍ അത്യപൂര്‍വ്വം പേരേ ഉണ്ടാകൂ.പരമ്പരാഗതമായി ഒരു സമൂഹത്തിനു തന്നെ പ്രഥമോര്‍ജ്ജം നല്‌കിയ , നല്‌കികൊണ്ടിരിക്കുന്ന ,നല്‌കാനുള്ള അവളുടെ മുലകള്‍ അതി മ്ലേച്ഛമായ രീതിയില്‍ ചിത്രീകരിച്ച്‌ വാണിജ്യപ്പരസ്യങ്ങള്‍ക്കായുപയോഗിക്കുന്ന വെറും ചരക്കായി മാറ്റികൊണ്ടിരിക്കുന്നു.പെണ്ണിന്‌ വ്യക്തമായി അഭിമാനിക്കുന്നതിന്‌ വസ്‌തു നിഷ്ടമായ കാരണമുള്ള ഒരു അവയവമാണ്‌ മുല.തെറ്റായ പ്രചാരണം ഹേതുവായി മുല എന്നത്‌ ഏറ്റവും നിന്ദ്യമായ ഒരു പദമായും അവയവമായും മാറിപ്പോയിരിക്കുന്നു.അതുകൊണ്ടു തന്നെ അത്‌ പെണ്‍കുട്ടികളില്‍ സദാ അപകര്‍ഷതാ ബോധവും മറ്റു പല ബാധ്യതകളും ഉണ്ടാക്കുന്നു.തന്റെ സഹജീവിയായ പുരുഷന്‌ ഇതിനു സമാനമായ മറ്റൊരവയവം പ്രകൃതിയിലെ ജീവന്‍ നിലനിര്‍ത്തുന്നതിനുതകും വിധത്തില്‍ ഇല്ല എന്നതു തന്നെയാണിതിന്റെ മഹത്വം.എന്നിട്ടും മറച്ചു പിടിക്കേണ്ട ഒന്നായി കൗമാര പ്രായത്തിലേ പെണ്‍കുട്ടികള്‍ മാറിടത്തെ കാണുന്നു.തനിക്കില്ലാത്തതായ അപൂര്‍വ്വസിദ്ധിയുള്ള ഈ അവയവം അവനില്‍ പലവിധത്തിലുള്ള അസ്വസ്ഥതകളും അസൂയയും സൃഷ്ടിച്ചു.ഈ മാനസീകവസ്ഥയെ ലഘൂകരിക്കുന്നതിനായി പെണ്ണിന്റെ മാറിടത്തെക്കുറിച്ച്‌ അവളില്‍ ആവുന്നത്ര അപകര്‍ഷതാബോധം ജനിപ്പിക്കുന്നതിനും അവന്‍ ശ്രമിച്ചു. തന്റെ നയനസുഖത്തിനാണ്‌ പ്രകൃതി ഇങ്ങനെയൊരു അവയവം സ്‌ത്രീക്ക്‌ നല്‌കിയത്‌ എന്ന ചിന്ത അവന്‍ പ്രചരിപ്പിച്ചു.തത്‌ഫലമായി അവനില്‍ മോഹം ജനിപ്പിക്കുന്ന ഈ അവയവം പരമാവധി അവനില്‍ നിന്നും മറച്ചുവെക്കാനും അവന്റെ ചിന്തയാല്‍ സൃഷ്ടിച്ചെടുത്ത സമൂഹം അവളെ പഠിപ്പിച്ചു.അല്ലെങ്കില്‍ സദാ ഓര്‍മ്മപ്പെടുത്തി.ശരീരത്തിന്റെ നഗ്നത മറക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച വസ്‌ത്രധാരണ രീതിയിലും മറ്റെല്ലാ മേഖലയിലും അവന്‍ കാണിച്ച ആധിപത്യമനോഭാവം വസ്‌ത്രധാരണത്തിലും പ്രയോഗിച്ചു.പെണ്ണ്‌ ഏത്‌ രീതിയിലുള്ള വസ്‌ത്രം ധരിക്കണമെന്ന്‌ അവന്‍ ചിന്തിച്ചു.അവന്റെ കണ്ണിലൂടെ അവന്‍ അവളുടെ വസ്‌ത്രത്തിനു രൂപകല്‌പന നടത്തി.വളരെ അടുത്ത കാലം വരെ ഒറ്റമുണ്ടു മാത്രം ധരിച്ചിരുന്ന നമ്മുടെ അമ്മൂമ്മമാര്‍ ഒട്ടേറെ സമരങ്ങളിലൂടെയാണ്‌ മാറു മറക്കാനുള്ള അവകാശം നേടിയെടുത്തത്‌.അങ്ങനെയുള്ള അവകാശം അവള്‍ നേടിയെടുത്തപ്പോഴും അതെങ്ങനെ മറക്കണമെന്ന തീരുമാനമെടുത്തതും പുരുഷന്‍ തന്നെയായിരുന്നു എന്നത്‌്‌ ബ്ലൗസിന്റെ പ്രത്യേകതയില്‍ നിന്നും മനസ്സിലാക്കാം.മാറു മറക്കണമെങ്കില്‍ നിങ്ങള്‍ മറച്ചുകൊള്ളൂ പക്ഷേ അത്‌ അതിന്റെ രൂപത്തില്‍ ഭാവത്തില്‍ തന്നെ ഞങ്ങള്‍ക്കു കാണണം......ബ്രേസിയറും ബ്ലൗസും സ്‌ത്രീയുടെ മാറിടത്തെ വസ്‌ത്രം ഉപയോഗിച്ച്‌ ആകൃതി നല്‌കുന്നതാണ്‌ . ശരീരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഭാഗങ്ങള്‍ ശരീരത്തോടു ചേര്‍ന്നു തന്നെ നിന്നില്ലെങ്കില്‍ അതിന്റെ ചലനം ആത്മ വിശ്വാസം നഷ്ടപ്പെടുത്തും അതുകൊണ്ടു തന്നെ അവയുടെ ചലനം നിയന്ത്രിക്കും വിധം ശരീരത്തോടു ചേര്‍ത്തുനിര്‍ത്തുകയേവേണ്ടൂ. കളരിപയറ്റിനും മറ്റ്‌ കായികാഭ്യാസത്തിലും ഏര്‍പ്പെടുന്ന പുരുഷന്മാര്‍ ലങ്കോട്ടി ഉപയോഗിക്കുന്നതിന്റെ പിന്നിലെ ശാസ്‌ത്രവും ഇതു തന്നെയാണ്‌.ഒരു കുഞ്ഞു ജനിച്ചുകഴിഞ്ഞാല്‍ ബന്ധുക്കളും സുഹൃത്തുക്കളും കുഞ്ഞിനെ കാണാനായി പോകുന്നത്‌ പതിവാണ്‌.ഇതിനായി ഒരു കുഞ്ഞുടുപ്പ്‌ സമ്മാനമായി വാങ്ങുന്നതിന്‌ കടയിലേക്കു ചെന്ന്‌ ഒരു മാസം പ്രായമുള്ള കുട്ടിക്കുള്ള ഒരുടുപ്പ്‌ വേണമെന്നു പറഞ്ഞാല്‍ ഉടനെ കുട്ടി ആണോ...? പെണ്ണോ....... ? എന്ന മറു ചോദ്യം ഉയരുകയായി.പെണ്ണാണെന്നു പറഞ്ഞ ഉടനെ തന്നെ കടക്കാരി / കടക്കാരന്‍ കഴുത്തിനു ചുറ്റും വര്‍ണ്ണശബളതയില്‍ ഫ്രില്ലുകള്‍ തീര്‍ത്ത വിവിധയിനം കുഞ്ഞുടുപ്പുകള്‍ കാണിക്കുകയായി.ഇത്തരത്തില്‍ ഫ്രില്ലുവെച്ച ഉടുപ്പുകള്‍ ധരിച്ചു വളരുന്ന പെണ്‍കുട്ടി തന്റെ അമ്മയുടെ നൈറ്റിക്കു മുന്‍വശം വെച്ച ഫ്രില്ലിന്റേയും തന്റെ ഉടുപ്പിനു മുന്‍വശം വെച്ച ഫ്രില്ലിന്റേയും ഉദ്ദേശം എന്തെന്ന്‌ സ്വയം മനസിലാക്കാന്‍ കാലക്രമത്തില്‍ പരിശീലിക്കുന്നു.സ്‌ക്കൂള്‍തലം മുതല്‍ പെണ്‍കുട്ടികളെ അവരുടെ മാറിടത്തെക്കുറിച്ച്‌ കൃത്യമായ അവബോധം ഉണ്ടാക്കുംവിധമാണ്‌ അവര്‍ക്കുവേണ്ടി രൂപകല്‌പന ചെയ്‌തരിക്കുന്ന യൂണിഫോമുകള്‍.നഴ്‌സറി തലം മുതല്‍ തന്നെ പെണ്‍കുട്ടിയുടെ യൂണിഫോം മിഡിയും ഷര്‍ട്ടും പിന്നെ ഒരു ഓവര്‍കോട്ടും ആകുമ്പോള്‍ ആണ്‍കുട്ടിക്ക്‌ ട്രൗസറും ഷര്‍ട്ടും മാത്രമായിരിക്കും.ഈ ഓവര്‍ക്കോട്ട്‌ സമ്പ്രദായം സ്‌ക്കൂള്‍ വിദ്യാഭ്യാസത്തോടെ അവസാനിക്കുകയും അത്‌ കോളേജിലെത്തുമ്പോഴേക്കും അത്‌ സാരിയിലേക്കോ ചുരിദാറിലേക്കോ തിരിയുകയും ചെയ്യും..ഇത്തരത്തില്‍ ചെറുപ്പം മുതലേ മാറിടത്തില്‍ ശ്രദ്ധ പതിപ്പിച്ചു വളരുന്ന പെ്‌ണ്‍കുട്ടി ഒരു സ്‌ത്രീയായി കഴിയുമ്പോഴേക്കും ഈ ശ്രദ്ധ അവളില്‍ പൂര്‍ണ്ണമായും അലിഞ്ഞുചേര്‍ന്നിരിക്കും.സാരി എന്ന വസ്‌ത്രം തന്നെ മാറിടത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒന്നാണ്‌.മാറിടം വളര്‍ച്ചയെത്താത്ത ഒരു പെണ്‍കട്ടിക്ക്‌ ചുരിതാര്‍ ധരിക്കുന്നതിലോ മറ്റേത്‌ വസ്‌ത്രം ധരിക്കുന്നതിലോ അപാകതയില്ല എന്നാലവള്‍ സാരി ധരിക്കണമെങ്കില്‍ നിര്‍ബന്ധമായും അവള്‍ക്ക്‌ വളര്‍ച്ചയെത്തിയ മാറിടം ഉണ്ടായിരിക്കണം.മാറിടത്തെ ഭംഗിയായി പാതി മറക്കുന്നതിലാണ്‌ സാരി ഉടുക്കുന്നതിലെ ഭംഗിയും അഭംഗിയും.ജനിക്കുമ്പോള്‍ പൂര്‍ണ്ണ രൂപം കൈവരിച്ചിട്ടില്ലാത്ത മുലയെ മാത്രം കേന്ദ്രീകരിച്ചുള്ള ഈ വേഷം സ്‌ത്രീയെ ഒരു ശരീരം മാത്രമാക്കി ചുരുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു.മുലകള്‍ക്ക്‌ സമൂഹം നല്‌കിയ അമിതപ്രാധാന്യം നിമിത്തം ഒരു പെണ്‍കുട്ടിയുടെ സകലമാന സന്തോഷങ്ങളും അവള്‍ ഈ അവയവത്തിന്റെ പേരില്‍ നിയന്ത്രിക്കുകയോ വേണ്ടെന്നുവെക്കുകയോ ചെയ്യുന്നു.പുസ്‌തകങ്ങളുമായി നടന്നുപോകുന്ന പെണ്‍കുട്ടി മാറിടത്തിന്‌ രക്ഷാകവചമായി പുസ്‌തകത്തെ ഉപയോഗിക്കുന്നത്‌ നമ്മുക്ക്‌ സുപരിചിതമാണല്ലോ .നമ്മുക്കിഷ്ടമല്ലാത്ത ഒരു വ്യക്തിയുടെ ദുരുദ്ദേശത്തോടെയുള്ള സ്‌പര്‍ശം പോലും നാമെതിര്‍്‌ക്കില്ലേ....? അത്ര പ്രാധാന്യം മാത്രമേ ഈ അവയവത്തിനും കൊടുക്കേണ്ടതുള്ളൂ.മതി മറന്നാഹ്ലാദിക്കേണ്ട സന്ദര്‍ഭങ്ങളിലും സാമൂഹികമായി വലിയ വലിയ കര്‍ത്തവ്യങ്ങളിലേര്‍പ്പെടേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലും തന്റെ മാറിടത്തെ ഒരു ബാധ്യതയായി കാണുന്ന പെണ്‍കുട്ടി സമൂഹത്തോടും തന്നോടു തന്നെയുമുള്ള കടപ്പാടില്‍ നിന്നും ഒളിച്ചോടുന്നത്‌ ഒരു ശീലമാക്കി മാറ്റിയിരിക്കുന്നു.സ്‌ത്രീ / പരുഷന്‍ എന്ന വേര്‍തിരിവ്‌ സ്‌പഷ്ടമാക്കുന്നതിനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം വസ്‌ത്രധാരണ രീതി തന്നെയാണ്‌.രണ്ടു കാലില്‍ നിവര്‍ന്നു നില്‌ക്കുന്ന മനുഷ്യര്‍ക്ക്‌ (ആണിനും പെണ്ണിനും)ഒരേ രീതിയിലുള്ള വസ്‌ത്രധാരണ രീതിയും യോജിക്കുന്നതു തന്നെയാണ്‌.സ്‌ക്കൂള്‍ തലം മുതലാരംഭിക്കുന്ന ഈ ലിംഗ വിവേചനപരമായ വസ്‌ത്രധാരണ രീതി ഇല്ലായ്‌മ ചെയ്യുക തന്നെ വേണം.കുട്ടികള്‍ കുട്ടികളായിതന്നെ വളരട്ടെ. അവര്‍ ആണോ പെണ്ണോ എന്നറിയേണ്ട ബാധ്യത അധ്യാപകര്‍ക്കെന്തിനാണ്‌......? അതുപോലെ നടന്നുപോകുന്ന വ്യക്തി ആണോ പെണ്ണോ എന്നെന്തിനാണ്‌ സമൂഹത്തെ മുഴുവന്‍ അറിയിക്കുന്നത്‌ .അത്‌ അറിയേണ്ടവര്‍ അറിഞ്ഞാല്‍പോരേ ? അറിയിക്കേണ്ടവരെ അറിയിച്ചാല്‍ പോരേ...............?

Friday, August 28, 2009

മാടക്കര എന്റെ നാട്‌

മാടക്കര എന്റെ നാട്‌
ഭര്‍ത്താവിന്റെ ഉപദ്രവത്തെ തുടര്‍ന്ന്‌ തുടര്‍ച്ചയായി എനിക്ക് ഫോണ്‍ ചയ്‌തിരുന്ന പെണ്‍കുട്ടിയുടെ പ്രശ്‌നത്തില്‍ നിവൃത്തിയില്ലാതെ ഒരിക്കല്‍ അവരുടെ വീട്ടിലേക്കു കയറിചെന്നുകൊണ്ടു തന്നെ എനിക്കിടപെടേണ്ടി വന്നു.ആ സംഭവത്തിനു ശേഷം ഏതാണ്ട്‌ നാലു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത്‌ ഏകദേശം വൈകിട്ട്‌ ഏഴരയോടെ ഞാന്‍ മാടക്കരയില്‍ ബസ്സിറങ്ങി വീട്ടിലേക്ക്‌ നടക്കുകയായിരുന്നു."വിനയസാറേ................. ഒന്ന്‌ നിക്ക്‌ ഒരു കാര്യം ചോദിക്കട്ടെ" എന്ന പരിഹാസം നിറഞ്ഞ ചോദ്യം കേട്ട്‌ ഞാന്‍ തിരിഞ്ഞു നോക്കി.എന്റെ നാട്ടില്‍ എന്നെ ആരും സാറേ എന്നു വിളിക്കാറില്ല.വിനയേ, വിനയചേച്ചീ, വിനീ എന്നുമെല്ലാമുള്ള വിളികള്‍ മാത്രം കേട്ട്‌ ശീലിച്ച എന്നില്‍ ആ വിളി തന്നെ എന്തോ പന്തികേടുള്ളതായി അനുഭവപ്പെട്ടു.ഞാന്‍ തിരിഞ്ഞുനോക്കി. ഏറെ പരിചിതനും അയല്‍വാസിയുമായ അയാള്‍ എന്റെടുക്കലേക്ക്‌ നടന്നടുത്തു."എന്താ കാര്യം ? എന്താണെങ്കിലും വീട്ടില്‍ വന്ന്‌ സംസാരിക്കാം" ഞാന്‍ താക്കീതിന്റെ ശബ്ദത്തില്‍ പറഞ്ഞു . മാടക്കര ടൗണില്‍ നിന്നും കഷ്ടിച്ച്‌ 100 മീറ്റര്‍ ദൂരം മാത്രമേ എന്റെ വീട്ടിലേക്കുള്ളൂ.ഏകദേശം അമ്പതില്‍ കുറയാത്ത ഒരു ജനക്കൂട്ടം അപ്പോഴേക്കും അവിടെ രൂപപ്പെട്ടിരുന്നു." സാറ് വീട്ടിലെ ഉമ്മാനോട്‌ ജയില്‌കേറ്റുന്നോ എന്തൊക്കയോ പറഞ്ഞൂന്ന്‌ കേട്ടു.എന്തിനായിരുന്നൂന്ന്‌ പറഞ്ഞിട്ട്‌ പോയാമതി".അയാള്‍ എന്റെ മുന്നില്‍ തൊട്ടടുത്തായി നിന്നു.എന്റെ നിയന്ത്രണം വിട്ടു.വലതു കൈയ്യ്‌കൊണ്ട്‌ ഞാന്‍ അയാളുടെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച്‌ അയാളെ തള്ളി ഞാന്‍ ജനക്കൂട്ടത്തിനിടയിലൂടെ അയാളേയും കൊണ്ട്‌ മുന്നോട്ടു പോയി "എന്നെ വഴിയില്‍ തടയാന്‍ താനാരാണ്‌.? ഇതെന്റെ നാടാണ്‌?. ഞാന്‍ കോപംകൊണ്ട്‌ വിറച്ചു. അപ്പോഴേക്കും എന്താ വിനയചേച്ചീ എന്നു പറഞ്ഞുകൊണ്ട്‌ ആരോ രണ്ടു പേര്‍ എന്നെ പിടിച്ചുമാറ്റി.പോട്ടെ വിനയേ എന്നു പറഞ്ഞ്‌ മുതിര്‍ന്ന ആളുകളും എന്നെ പിടിച്ചു.ആരൊക്കയോ നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപെട്ട്‌ പ്രശ്‌നം അവസാനിപ്പിച്ച്‌ എന്നെ വീട്ടിലേക്കയച്ചു.വീട്ടിലെത്തയപാടെ സംഭവിച്ച കാര്യങ്ങള്‍ അതേ തീഷ്‌ണതയോടെ അവതരിപ്പിക്കാനായി ഞാന്‍ ദാസേട്ടനെ വിളിച്ചു.വാതില്‍ തുറന്നത്‌ എന്റെ ബന്ദുവായ പുരുഷു ആണ്‌.അവന്‍ ദുബായില്‍ നിന്നും വന്നതിന്റെ മൂന്നാമത്തെ ദിവസം.ഞാന്‍ ആദ്യമായിട്ടാണ്‌ അയാളെ കാണുന്നത്‌ അമ്മായിക്ക്‌ മനസ്സിലായോ... ? എന്നുള്ള ചോദ്യത്തില്‍ നിന്നുതന്നെ ആളെ മനസ്സിലായി.അയാളോട്‌ ചിരിച്ചെന്നു വരുത്തി നാമമാത്രമായ കുശലപ്രശ്‌നങ്ങള്‍ക്കൊടുവില്‍ ഞാന്‍ അടുക്കളയിലേക്ക്‌ ദാസേട്ടനെ കാണാനായി പോയി.ദാസേട്ടന്‍ ഇറച്ചി നുറുക്കുകയായിരുന്നു."ദാസേട്ടാ ഇപ്പം മാടക്കര നല്ലൊരു പ്രശ്‌നമുണ്ടായി......... എന്നു തുടങ്ങി ഞാന്‍ വിശേഷം പറയാന്‍ തുടങ്ങലും ആ അതൊക്കെ പിന്നെ പറയാം ഇപ്പംതന്നെ സമയം ഏഴര കഴിഞ്ഞു മേലുകഴുകി വേഗം വാ... അവനുച്ചക്കേ ഒന്നു കഴിച്ചിട്ടില്ല പോലും .അരിടിട്ടിട്ടുണ്ട്‌.ഇത്‌ നീ തന്നെ വെക്കണം " എന്നു പറഞ്ഞ്‌ ദാസേട്ടനെന്നെ ഓടിച്ചു.ഞാന്‍ മേല്‍ കഴുകി വന്ന്‌ ഇറച്ചി അടുപ്പില്‍ വെച്ചു. തേങ്ങ ചിരകി വറുക്കുമ്പോള്‍ ഗെയിറ്റു തുറക്കുന്ന ശബ്ദം കേട്ട്‌ ഞാന്‍ പുറത്തേക്ക്‌ നോക്കി.എന്നെ തടയാന്‍ അയാളെ ചട്ടം കെട്ടിച്ചവര്‍ തന്നെയാണ്‌ എന്നെ തേടി ഒത്തു തീര്‍പ്പിനു വന്നതെന്ന്‌ എനിക്കു മനസ്സിലായി.ഞാന്‍ തേങ്ങ വറുത്തുകൊണ്ടിരുന്നു.ദാസേട്ടനും പുരുഷുവും ടി.വി കാണുകയായിരുന്നു.കാളിംഗ്‌ബെല്‍ കേട്ടയുടനെ ദാസേട്ടന്‍ ചെന്ന്‌ വാതില്‍ തുറന്നു"വിനയ ഇല്ലേ ഒന്നാ കാണാനാ..... " അവര്‍ ചിരിച്ചുകൊണ്ട്‌ ദാസേട്ടനോട്‌ സംസാരിക്കന്നതു കേട്ടപ്പോ ഞാന്‍ അടുക്കളയില്‍ നിന്നും വിളിച്ചു പറഞ്ഞു." ദാസേട്ടാ....... എന്നെ കാണാന്‍ വന്നതാണെങ്കില്‍ രണ്ട്‌ ചെയറെടുത്ത്‌ അടുക്കളയിലേക്കിട്‌ എന്നോട്‌ സംസാരിക്കാനാണെങ്കില്‍ അടുക്കളയിലേക്ക്‌ വരട്ടെ എന്റെ ഇടം അടുക്കള തന്നെയാണ്‌.ഞാന്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ കാര്യം മനസിലാകാതെ ദാസേട്ടന്‍ അവരെ ഡയനിംഗ്‌ ഹാളിലിരുത്തി.എന്റെടുക്കലേക്കോടിവന്ന്‌ എന്നോട്‌ പിന്നെ വറക്കാം അവര്‍ക്കെന്തോ ചോദിക്കാനുണ്ടത്രേ എന്നു പറഞ്ഞു.ഇതങ്ങനെ പിന്നെ വറത്താലൊന്നും ശരിയാകില്ല ഇപ്പം തന്നെ സമയമൊരുപാടായി.ഞാന്‍ മുന്നോട്ടു പോകാന്‍ തയ്യാറാകുന്നില്ലെന്നു കണ്ടപ്പോള്‍ ദാസേട്ടന്‍ എന്റെ കൈയ്യില്‍ നിന്നും ചട്ടുകം വാങ്ങി.ഇങ്ങ്‌ താ.... ഒരു കൊഴപ്പോംല്ലാതെ ഞാന്‍ വറുത്തോളാം ഒന്ന്‌ ദയവു ചെയ്‌ത്‌ ചെല്ല്‌.ദാസേട്ടന്‍ അടക്കം പറഞ്ഞു കാര്യങ്ങള്‍ പന്തിയല്ലെന്നുകണ്ട്‌ ടി.വി ഓഫ്‌ ചെയ്‌ത്‌ പുരുഷുവും അടുക്കളയിലെത്തി.തേങ്ങ വറുക്കാന്‍ ദാസേട്ടനെ ഏല്‍പിച്ച്‌ ഞാന്‍ ഡയനിംഗ്‌ ഹാളിലെത്തി. അവര്‍ക്കഭിമുഖമായിരുന്നുകൊണ്ട്‌ ഞാന്‍ പറഞ്ഞു.വന്ന കാര്യം പറയണം എനിക്കിന്നൊരു ഗസ്റ്റുണ്ട്‌ ഞാന്‍ നല്ല തിരക്കിലാണ്‌.എന്റെ സംഭാഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ പ്രകടിപ്പിച്ച നീരസം അവരെ നന്നായി അലോസരപ്പെടുത്തി."ഓന്‍ കാട്യേത്‌ തെറ്റ്‌ തന്ന്യാ...... ഞങ്ങള്‌ മാടക്കരേന്ന്‌ ഇത്ര നേരോം അതിനെപ്പറ്റി തന്ന്യായിനു പറഞ്ഞോണ്ടിരുന്നത്‌.മര്യാദെതന്നെ ചോദിക്കാന്‍ എന്തെല്ലം വഴിണ്ട്‌
"അബ്ദുള്ളക്കാ..... ഇതെന്റെ നാടാണ്‌. എവിടുന്നോ വന്ന ഒരുത്തന്‍ എന്ത്‌ ധൈര്യത്തിലാ എന്നെ തടഞ്ഞത്‌? അവനതിനുള്ള പിന്‍ബലം എവിടുന്നാ കിട്ടിയത്‌ ?(എന്നെ തടഞ്ഞു ചോദ്യം ചെയ്‌തആള്‍ ആ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ ഭര്‍ത്താവായിരുന്നു)എന്തായാലും ഇതൊറ്റവള്ളിക്കൊന്നും ഞാന്‍ വിടില്ല.ഞാന്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഈ മാടക്കരയിലൂടെ ഏതു സമയത്തും സഞ്ചരിക്കുന്ന ഒരാളാണ്‌.നാളെയും ഇവനൊന്നും ഇതുപോലത്തെ പോക്കിരിത്തരം കാണിക്കില്ലെന്നെന്താണിത്ര ഒറപ്പ്‌ ? "ഇനി അങ്ങനൊരു സംഭവം ഉണ്ടാകില്ല.അത്‌ ഞങ്ങളുറപ്പുതരാം. പക്ഷേ ഞങ്ങള്‌ പറയുന്നതും വിനയ ഒന്ന്‌ മനസിലാക്കണം." ഉത്തരത്തിനായി അവര്‍ എന്നെ നോക്കി.
"എന്താണത്‌?"
"ഒരു കുടുംബാവുമ്പം പ്രശ്‌നങ്ങളുണ്ടാകും.നമ്മള്‌ ആ പ്രശ്‌നം തീര്‍ക്കാനാണ്‌ നോക്കണ്ടത്‌ അല്ലാതെ അതു വലുതാക്കാനല്ല...........എന്നുതുടങ്ങി അവരൊരു ഉപദേശത്തിന്റെ ശൈലി ആരംഭിച്ചപ്പോള്‍ തന്നെ ഞാന്‍ തടഞ്ഞു."ആലിക്കാ................. എന്നെ വിളിക്കുന്നോരോടും എന്റെടുത്ത്‌ വരുന്നോരോടും ഞാന്‍ എന്തു പറയണം എന്ന്‌ നിങ്ങളെന്നെ പഠിപ്പിക്കണ്ട. എന്നെ വിളിക്കുന്ന സ്‌ത്രീകളോടും എന്റെ വീട്ടില്‍ വരുന്ന സ്‌ത്രീകളോടും എന്റെടുത്ത്‌ വരണ്ട എന്നോ എന്നെ വിളിക്കണ്ട എന്നോ്‌ നിങ്ങള്‍ക്കു പറയാം അതിലെനിക്ക്‌ ഒരെതിര്‍പ്പും ഇല്ല"
"അതെങ്ങനാ ഞങ്ങള്‌ പറയാ...... അതൊക്കെ ഓരോരുത്തരുടെ ഇഷ്ടല്ലേ.....?" അവര്‍ പരസ്‌പരം നോക്കി ചിരിച്ചു.
"എന്റെ വീട്ടില്‍ വരുന്നവരോടും എന്റെ ഫോണില്‍ എന്റെ ഉപദേശം തേടുന്നവരോടും ഞാന്‍ എനിക്കു തോന്നിയതു തന്നെ പറഞ്ഞുകൊടുക്കും.അതിലൊന്നും വേലികെട്ടാന്‍ ഈ ജന്മത്തിലാര്‍ക്കും പറ്റില്ല." മണിക്കൂറുകള്‍ക്കുമുമ്പു മാത്രം നടന്ന സംഭവത്തിന്റെ തീഷ്‌ണത എന്നില്‍ നിന്നും വിട്ടു മാറിയട്ടേയില്ലായിരുന്നു.
"വിനയേ സമാധാനപ്പെട്‌ ഇതാ ഈ ചായ കുടിക്ക്‌ "എന്നു പറഞ്ഞ്‌ ദാസേട്ടന്‍ ഒരു പ്ലേറ്റില്‍ മൂന്നു ഗ്ലാസ്‌ കട്ടന്‍ ചായയുമായെത്തി. എന്റെ മനസ്‌ അപ്പോഴേക്കും കുറച്ച്‌ തണുത്തു.ചായകടിച്ചു കഴിഞ്ഞ്‌ സമയം കൊറേആയല്ലോ വിരുന്നുകാരൊക്കെ ഉള്ളതല്ലേ ഞങ്ങള്‌ ശല്യപ്പെടുത്തുന്നില്ല.ഞങ്ങളിറങ്ങട്ടെ അതൊന്നുമത്ര കാര്യാക്കണ്ട............ എന്നു പറഞ്ഞുകൊണ്ടവരിറങ്ങി.ഇപ്പോഴും ഓണത്തിന്‌ പായസവും,പെരുന്നാളിന്‌ അപ്പവും കൈമാറി ഒരു സ്‌പര്‍ദ്ദയുമില്ലാതെ ഞങ്ങള്‍ ജീവിക്കുന്നു.നല്ല അയല്‍പക്കക്കാര്‍ തന്നെയായി.

Saturday, August 22, 2009

എന്നു പറയാന്‍ കഴിയുമോ......?

എന്നു പറയാന്‍ കഴിയുമോ......?
കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ ഒരു ചടങ്ങില്‍ സംബന്ധിച്ച്‌ സംസാരിക്കുകയായിരുന്ന ഞാന്‍.ക്ലാസ്സുകള്‍ക്കിടയില്‍ ഒരു യുവാവ്‌ എഴുന്നേറ്റ്‌ നിന്നുകൊണ്ട്‌ ചോദിച്ചു." വിനയ........... താങ്കള്‍ കുറേക്കാലമായല്ലോ ഇതുപോലെ നടക്കാന്‍ തുടങ്ങിയിട്ട്‌.എന്നിട്ടും ഒരാളെയെങ്കിലും നിങ്ങളെപ്പോലാക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞോ ? അതിനുപോലും കഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ ഉദ്യമം പരാജയമല്ലേ"?
ഉത്തരം- മഹാനായ ഗാന്ധിജി വര്‍ഷങ്ങളോളം ഒരു നേരിയ മുണ്ടുമാത്രം ധരിച്ചുകൊണ്ട്‌ ഈ ലോകം മുഴുവന്‍ ചുറ്റി. അവസാന നിമിഷത്തില്‍ പോലും ഒരാളെയെങ്കിലും ഒറ്റമുണ്ട്‌ ധരിപ്പിച്ചുകൊണ്ട്‌ ഗാന്ധിജിയുടെ പുറകില്‍ നിര്‍ത്താന്‍ ഗാന്ധിജിക്കു കഴിഞ്ഞോ............... ? ഇല്ലല്ലോ..... എന്നുവെച്ച്‌ ഗാന്ധിജിയുടെ ഉദ്യമം പരാജയമാണെന്നു പറയാന്‍ കഴിയുമോ

Friday, August 21, 2009

കുഞ്ഞി പ്രശ്‌നം

കുഞ്ഞി പ്രശ്‌നം
തിരക്കുപിടിച്ച ഡ്യൂട്ടിക്കിടയില്‍ ഏറെ കഷ്ടപ്പെട്ട്‌ രണ്ടു ദിവസത്തെ ലീവെടുത്താണ്‌ ഒരു സിനിമയുടെ കാര്യം ചര്‍ച്ച ചെയ്യാനായി ഞാന്‍ തലശ്ശേരിയിലെത്തുന്നത്‌.സിനിമയുടെ മേഖലയില്‍ എനിക്കെന്തെല്ലാം ചെയ്യാനാകും എന്നത്‌ ഒന്നു വിലയിരുത്തുക കൂടി ചെയ്യാമല്ലോ എന്ന സുഹൃത്തുക്കളുടെയെല്ലാം ശക്തമായ പിന്തുണകൂടിയായപ്പോള്‍ ഒന്നുചെന്നു സംസാരിച്ചുനോക്കാം എന്ന്‌ ഞാനും തീരുമാനിച്ചു.ചര്‍ച്ചക്കായി എന്റെ പുസ്‌തകങ്ങള്‍,പല ഡയമെന്‍ഷനില്‍ ഞാന്‍ കളക്‌റ്റ്‌ ചെയ്‌ത പത്ര കട്ടിംങ്ങുകള്‍,സി.ഡി, തുടങ്ങി ഒരു സ്യൂട്ട്‌കേസു നിറയെ ചര്‍ച്ചയുമായി ബന്ധപ്പെട്ട രേഖകളുമായി ഏകദേശം രാവിലെ പതിനൊന്നു മണിയോടെ ഞാന്‍ എന്നെ വിളിച്ച ഡയറക്ടര്‍ താമസിക്കുന്ന വലിയ ടൂറിസ്റ്റ്‌ ഹോമിലെത്തി.എന്നെ ഔപചാരികമായി സ്വീകരിച്ച അദ്ദേഹം എന്നോടായി
“മേഡം ധൃതിയില്ലല്ലോ............” എന്നു ചോദിച്ചു.ഇല്ല ഒട്ടും ധൃതിയില്ല.ഫോണില്‍ സംസാരിച്ചതുപോലുള്ള എല്ലാ ഡോക്യുമെന്‍‌സും എടുത്തിട്ടുണ്ട്‌."
ഞാന്‍ ചിരിച്ചുകൊണ്ടു തന്നെ മറുപടി പറഞ്ഞു.ഏകദേശം ഒരു മണിയോടെ ഞങ്ങള്‍ ചര്‍ച്ച ആരംഭിച്ചു.ഇതിനിടയിലെല്ലാം എന്നോട്‌ വളരെ മന്യമായി തന്നെ "മേഡം ഒരാളുപോലും നമ്മെ ശല്യപ്പെടുത്തുന്നില്ല.സിനിമയുടെ ലോകം അങ്ങിനെയാണ്‌. സാധാരണക്കാര്‍ക്ക്‌ ചിന്തിക്കാനാകാത്ത ദന്തഗോപുരമാണത്‌‌.മേഡത്തിന്റെ എല്ലാ സ്വപ്‌നങ്ങളും സിനിമയിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ എനിക്കു കഴിയും. എന്റെ വര്‍ക്കില്‍ ഇനിയുള്ള കാലം മേഡത്തിന്റെ സഹായവും സഹകരണവും ഉണ്ടാകണം. ഞാന്‍ പത്രങ്ങളില്‍ ധാരാളം വായിച്ചിട്ടുണ്ട്‌........................................................ അങ്ങിനെ ഏറെ ബഹുമാന പുരസ്സരം പേപ്പറുകളും രേഖകളും പരിശോധിക്കുന്നതിനിടയില്‍ അയാള്‍ എന്നോട്‌ സംസാരിച്ചു. അപ്പോഴേക്കം സമയം ഒരു ഏഴുമണിയായിട്ടുണ്ടാകും.ഏകദേശം രണ്ടു മണിക്കൂറോളം വായിക്കാനുള്ള സി.ഡി നോക്കുവാന്‍ മുറിയില്‍ കംപ്യൂട്ടറില്ലാത്തതിനാല്‍ പിറ്റേന്നു രാവിലെ ടൗണിലെ കംപ്യൂട്ടര്‍ സെന്റെറില്‍ പോയി ആ വര്‍ക്കു കൂടി കഴിഞ്ഞ്‌ തിരിക്കാമെന്ന്‌ ഞാന്‍ തീരുമാനിച്ചു.പിന്നീട്‌ അയാള്‍ ചെയ്‌ത സിനിമയും പുതിയ സിനിമയില്‍ എനിക്കായി രൂപപ്പെടുത്തിയ കഥാപാത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതയെക്കുറിച്ചും വിവരിച്ചുകൊണ്ട് സ്‌ക്രിപ്‌റ്റ്‌ എന്നെ കാണിക്കുകയും ഞാനത്‌ വായിച്ച് ഗൗരവമായി സംസാരിക്കുകയും ചെയ്‌തു.ഇടക്ക്‌ പലപ്പോഴും ഗൗരവം പോയി ബാല്യകാലങ്ങളും സിനിമാഫലിതങ്ങളും എന്റെ പ്രവേശനവും ഉദയനാണ്‌ താരത്തിലെ ശ്രീനിവാസന്റെ റോളും മറ്റും പറഞ്ഞ്‌ ഞങ്ങള്‍ പൊട്ടിചിരിച്ചു.രാത്രി പത്തു മണിയായപ്പോഴേക്കും എനിക്ക്‌ വല്ലാത്ത ഉറക്കം വന്നു.ഏകദേശം രണ്ടായിരം രൂപയിലധികം വാടക തോന്നിക്കുന്ന വിശാലമായ കട്ടിലുള്ള മറ്റൊരു മുറികൂടി എനിക്കു വേണ്ടി എടുപ്പിക്കുന്നത്‌ അന്യായമാണെന്നു തോന്നിയതുകൊണ്ട്‌ ഞാന്‍ മറ്റൊരു മുറിക്കു വേണ്ടി ആവശ്യപ്പെട്ടില്ല.പിന്നീടുണ്ടാകുന്ന സ്വാഭാവികമായ ചലനം എനിക്കറിയാവുന്നതു കൊണ്ടു തന്നെ "ഹലോ സര്‍ നല്ല ക്ഷീണമുണ്ട്‌ ശല്യപ്പെടുത്തരുത്‌. ഞാനിവിടെ ഉറങ്ങുന്നതില്‍ നിങ്ങള്‍ക്കെന്തെങ്കിലും ്‌അസ്വസ്ഥതയുണ്ടെങ്കില്‍ മറ്റൊരു മുറികൂടി എടുക്കാം" നോ..... നോ അതിന്റെ ആവശ്യമില്ല .കക്ഷി അത്ര മര്യാദക്കാരനൊന്നുമായിരുന്നില്ലെങ്കിലും ബെഡ്‌റൂമിനോടു ചേര്‍ന്ന വരാന്തക്കും ബെഡ്‌റൂമിനോളം വലിപ്പവും സൗകര്യവും ഉണ്ടായിരുന്നു എന്നത് ഞാന്‍ ആദ്യമേ നോക്കി വെച്ചിരുന്നു..എനിക്ക്‌ അസ്വസ്ഥത തോന്നിയ നിമിഷം അലമാരയില്‍ നിന്നും ഷീറ്റുമെടുത്ത്‌ ഞാന്‍ എഴുന്നേറ്റപ്പോള്‍ അയാള്‍ എന്നോട്‌ ക്ഷമാപണം നടത്തി ആ ഉദ്യമത്തില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു.പിന്നെ ഒരു ശല്യവുമില്ലാതെ സ്വസ്ഥമായും സമാധാനമായും ഞാനുറങ്ങി.പിറ്റേന്നു രാവിലെ തന്നെ സി.ഡി യുടെ കോപ്പിയെടുക്കാന്‍വേണ്ടി എട്ടു മണിയോളം കാത്തിരുന്നു .മടക്കയാത്രയുടെ ഭാഗമായി ഞാന്‍ പേപ്പറുകളും പുസ്‌തകങ്ങളും വസ്‌ത്രങ്ങളും ഒതുക്കി വെക്കുമ്പോള്‍ അയാള്‍ എന്നോടായി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു" വിനയാ................ ഇവിടുള്ള മറ്റ്‌ ആര്‍ട്ടിസ്റ്റുകള്‍ക്കും സ്റ്റാഫിനുമെല്ലാം എന്തെങ്കിലും തോന്നിയിട്ടുണ്ടാകും " "എന്തിന്‌ ?" സിഡിയുടെ കവര്‍ തിരഞ്ഞുകൊണ്ട്‌ ഞാന്‍ ചോദിച്ചു.
"സാധാരണ female artist വന്നാല്‍ കൂടെ അമ്മയോ, അച്ഛനോ, ഭര്‍ത്താവോ അങ്ങനെ വേണ്ടപ്പെട്ടവര്‍ ആരെങ്കിലും കൂടെയുണ്ടാകും.മാത്രമല്ല അവര്‍ സെപ്പറേറ്റ്‌ റൂമിലുമായിരിക്കും. പിന്നെ നല്ല നല്ല റോളിനു വേണ്ടി കൂടെയുള്ള മാരണങ്ങളെ ഒക്കെ ഉറക്കീട്ടുവേണം ആ പാവത്തിനൊന്ന്‌ സംവിധായകന്റെ മുറിയിലെത്താന്‍." അതും പറഞ്ഞ്‌ അയാള്‍ പൊട്ടിപൊട്ടി ചിരിച്ചു.
"ഓഹോ അത്രക്ക്‌ വെലപിടിപ്പുള്ള മുറിയിലായിരുന്നോ ഞാന്‍ ഒറ്റക്ക്‌ കിടന്നത്‌ " എന്ന്‌ ചോദിച്ചുകൊണ്ട്‌ അപ്പോഴേക്കും ടീപ്പോയക്കടിയില്‍ കിടന്ന സി.ഡി കവര്‍ എടുത്ത്‌ അതില്‍ സി.ഡി ഇട്ടുകൊണ്ട്‌ ഞാന്‍ ചോദിച്ചു.
"വിനയയെന്താ... സീരിയസാകാത്തത്‌? ഇവിടുള്ളവര്‍ക്കെല്ലാം വിനയയെ നന്നായിട്ടറിയാം.ഇന്നലെ രാത്രി ഇതിനുള്ളില്‍ എന്തു നടന്നു എന്ന്‌ നമ്മുക്കല്ലാതെ ആര്‍ക്കും അറിയില്ല.ഒരാണും പെണ്ണും ചേര്‍ന്നാല്‍ എന്ത്‌ നടക്കും എന്ന്‌ എല്ലാവര്‍ക്കും അറിയാം. അവരത്‌ പുറത്തു പറഞ്ഞാല്‍ വിനയയുടെ ഗതിയെന്താകും................... ? അയാള്‍ ഗൈരവത്തോടെ എന്നെ നോക്കി."ഓ..... അതാണോകാര്യം ഇത്തരം കുഞ്ഞി പ്രശ്‌നങ്ങളോന്നും ഞാന്‍ സീരിയസ്സാക്കാറേയില്ല."അയാളുടെ ചമ്മല്‍ മറച്ചുവെക്കാനായി ഞാന്‍ എഴുതിയ എന്റെ രണ്ടു പസ്‌തകങ്ങള്‍ 1-എന്റെ കഥ അഥവാ ഒരു മലയാളി യുവതിയുടെ ജീവിതയാത്ര 2-നീ പെണ്ണാണ്‌ -കവിതാ സമാഹാരം എന്നിവ കൈയ്യിലെടുത്ത്‌ ഇതിവിടെ വെക്കട്ടെ അടുത്ത വരവിനു തരാം എന്നു പറഞ്ഞ്‌ മാറ്റി വെച്ചു.രാവിലെ 9 മണിയോടെ അവിടുള്ള ആര്‍ട്ടിസ്‌റ്റുകളോടും മറ്റും യാത്ര പറഞ്ഞ്‌ ഞാന്‍ തിരിച്ചു.

Wednesday, August 19, 2009

ഏമാന്‍

ഏമാന്‍
‍പിച്ച നല്‌കും തെണ്ടിയും
ഏമാന്‍ തന്നെ ആ നിമിഷം

Saturday, August 15, 2009

സീമന്തരേഖ

സീമന്തരേഖ

നിയമപരമായി വിവാഹമോചനം നേടിയ ശേഷവും തുടര്‍ച്ചയായി സീമന്തരേഖ വരച്ചു മാത്രം ഓഫീസില്‍ പോകന്ന എനിക്ക്‌ കണ്ടു പരിചയമുള്ള സ്‌ത്രീയോട്‌ ഒരിക്കല്‍ ഒരു ബസ്‌ യാത്രക്കിടയില്‍ സാഹചര്യം കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു." ചേച്ചി...... ഡൈവോഴ്‌സ്‌ കഴിഞ്ഞിട്ടും ചേച്ചിയെന്തിനാ സീമന്ത രേഖ വരക്കുന്നത്‌" ?"അതിനെന്താ..."? അവര്‍ ചിരിച്ചുകൊണ്ട്‌ എന്നെ നോക്കി."സീമന്തരേഖ വരക്കുന്നത്‌ ഭര്‍ത്താവിനു വേണ്ടിയല്ലേ...."?"എന്നാരു പറഞ്ഞു "?ഞാന്‍ എന്റെ മനസ്സിലെ പുരുഷനുവേണ്ടിയാണ്‌ ഇതു വരക്കുന്നത്‌ " അവര്‍ ഒരു ഭാവ വ്യത്യാസവുമില്ലാതെ പറഞ്ഞു

സീമന്തരേഖക്ക്‌ അങ്ങനേയും ഒരര്‍ത്ഥമുണ്ടോ എന്ന്‌ മനസ്സില്‍ ചോദിച്ച്‌ ഞാന്‍ മിണ്ടാതിരുന്നു.

നല്ലവള്‍

നല്ലവള്‍
തുടര്‍ച്ചയായി അടിച്ച മൊബൈല്‍ ഫോണിനു മറുപടി പറയാനായി വണ്ടി നിര്‍ത്തി ഒട്ടും താത്‌പര്യമില്ലാത്ത അവസ്ഥയില്‍ സംസാരിക്കുകയായിരുന്നു ഞാന്‍.എതിര്‍ സൈഡില്‍ നിന്നും ഒരു മോട്ടോര്‍ സൈക്കിള്‍ എന്റെടുത്തായി നിര്‍ത്തി.അയാള്‍ ഹെല്‍മെറ്റെടുത്ത്‌ എന്റെടുക്കലെത്തി ഭവ്യതയോടെ എന്നോടെന്തോ പറയാനായി എന്നെത്തന്നെ നോക്കി നിന്നു.ഞാന്‍ പിന്നെ വിളിക്കാം എന്നു പറഞ്ഞ്‌ ഫോണ്‍ കട്ട്‌ ചെയ്‌തു."എന്തേ............. മനസിലായില്ല."ഞാന്‍ കാര്യം തിരക്കി."സാറെ ഞാന്‍ മുമ്പൊരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ട്‌.ഒന്നു രണ്ടു പ്രവശ്യം ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്‌." അയാള്‍ മുഖവുരയായിട്ടു പറഞ്ഞു."ok ഇപ്പോഴെന്താണു കാര്യം" ഞാന്‍ അയാളുടെ ശങ്കയകറ്റി."അന്നു ഞാന്‍ ഒരു ലതികേച്ചിയുടെ കാര്യം ഫോണിലൂടെ കുറേ നേരം സംസാരിച്ചിരുന്നു.... " അയാള്‍ എന്നെ ത്തന്നെ ഉറ്റുനോക്കി. "ആ..... പച്ച കുത്തിയ ലതികേച്ചി." എനിക്കു പെട്ടന്നോര്‍മ്മ വന്നു. ആ..... അവര്‍ നിങ്ങളുടെ ആരാണ്‌.........? ശീലിച്ച ശൈലിയില്‍ ഞാന്‍ ചോദിച്ചുപോയി."എന്റെ വലിയമ്മയുടെ മകളാണ്‌.സാറിനിപ്പം സൗകര്യപ്പെടുമോ......"? ഒന്നവിടം വരെ പോകാനാ....... സമയം വൈകിട്ട്‌ ആറരമണി കഴിഞ്ഞിരിക്കുന്നു. എന്റെ വീട്ടില്‍ പോകുന്ന വഴിയില്‍ തന്നെയായതുകൊണ്ടും എന്തോ അത്യാവശ്യം എന്നെക്കൊണ്ട്‌ അവര്‍ക്കുണ്ടെന്നു തോന്നിയതുകൊണ്ടും ഞാന്‍ സമ്മതിച്ചു. അയാള്‍ വണ്ടി തിരിച്ചു.ഏകദേശം അഞ്ചു കിലോമീറ്റര്‍ അയാള്‍ തിരിച്ച്‌ വണ്ടിയോടിക്കണം. ഞങ്ങള്‍ ആ സ്‌ത്രീയുടെ വീട്‌ ലക്ഷ്യമാക്കി യാത്രയായി. മെയിന്‍ റോഡില്‍ നിന്നും അവരുടെ വീട്ടിലേക്ക്‌ തിരിയുന്ന റോട്ടില്‍ അയാള്‍ മുന്നിലും ഞാന്‍ പിന്നിലുമായി വണ്ടി തിരിച്ചു.ആ ജംഗ്‌ഷനില്‍ നിന്നും വണ്ടിക്കു പിറകേ ആളുകള്‍ എത്തി നോക്കുന്നത്‌ കണ്ണാടിയിലൂടെ ഞാന്‍ കണ്ടു.മുന്നിലും പുറകിലുമായി അവരുടെ ഗേറ്റിനു മുന്‍വശം ഞങ്ങള്‍ വണ്ടി നിര്‍ത്തി.അയാള്‍ കോളിംഗ്‌ ബെല്ലമര്‍ത്തി.അല്‌പസമയത്തിനുള്ളില്‍ അവര്‍ വാതില്‍ തുറന്നു "ആ............... വിനയ എവിടുന്നു കിട്ടി ഗിരീ.............. " എന്നു പറഞ്ഞ്‌ അവര്‍ ഞങ്ങളെ ഇരിക്കാന്‍ ക്ഷണിച്ചു."ആ............ എന്താ ലതികേച്ചീ അന്ന്‌ ഫോണിലൂടെ പറഞ്ഞിട്ട്‌ ഒന്നും മനസിലായില്ല.ഒരു ദിവസം ഗിരിയും വിളിച്ചിരുന്നു."ഞാന്‍ കാര്യമറിയാന്‍ തിടുക്കം കൂട്ടി. അവര്‍ വിഷയത്തിലേക്കു കടന്നു.മുകുന്ദേട്ടന്‍ മരിച്ചിട്ടിപ്പോ എട്ടു വര്‍ഷായി .ഇപ്പം രണ്ടു വര്‍ഷായി കുട്ടികള്‍ രണ്ടാളും ജോലിക്കായി പുറത്തും. ഇവിടേക്ക്‌ ഒരാക്കും വരാമ്പറ്റൂല .ആരു വന്നാലും കൂറച്ചു ചെറുപ്പക്കാര്‌ ഗെയിറ്റിനു മുന്നിലൂടെ നടക്കും .തിരിച്ചു പോകുമ്പോ അവരെ ചോദ്യം ചെയ്യാ. വളരെ ചെറിയ പയ്യന്‍മാരാ.... മോ്‌ന്റെ ഒന്നിച്ച്‌ പഠിച്ച ഒരുത്തനൂണ്ട്‌ അക്കൂട്ടത്തില്‍.ഞാന്‍ വിനയക്ക്‌ ഫോണ്‍ ചെയ്‌തതിന്റെ പിറ്റേ ദിവസം പേരാമ്പ്രയുള്ള എന്റെ ഇളയച്ഛന്‍ മരിച്ചിട്ട്‌ ഞാന്‍ പോയിരുന്നു. പിന്നെ സഞ്ചയനം കഴിഞ്ഞാണ്‌ വന്നത്‌. തിരികെ ഒറ്റക്ക്‌ പോകണ്ട എന്നും പറഞ്ഞ്‌ എന്റെ ചേച്ചിയുടെ മകനും എനിക്കു കൂട്ടു വന്നു.ഞങ്ങള്‍ രാത്രി പത്തു മണിക്കാണ്‌ ഇവിടെ ബസ്സിറങ്ങിയത്‌.പിറ്റേന്ന്‌ രാവിലെ ഭക്ഷണവും കഴിച്ച്‌ അവന്‍ പോകുകയും ചെയ്‌തു.അന്ന്‌ ഉച്ചകഴിഞ്ഞ്‌ ഞാന്‍ കൃഷിഭവനില്‍ പോകുമ്പോള്‍ ടൗണില്‍ വെച്ച്‌ മുഹമ്മദിക്ക എന്നോട്‌ ഇങ്ങനെ പറഞ്ഞുഇന്നലെ ഇബടെള്ള ചെക്കമ്മാരൊക്കേം കൂടി ഇങ്ങളെ വീട്‌ വളഞ്ഞീനു, വെറുതെ ഇങ്ങളെ നാണം കെടുത്തരുത്‌ന്നും പറഞ്ഞ്‌ ഞാനൊഴിവാക്കിയതാ ന്ന്‌" അവര്‍ അത്ഭുതത്തോടും പകയോടും എന്നെ നോക്കി.എന്തിനാ അവര്‍ വീടു വളഞ്ഞത്‌. ഞാന്‍ എന്റെ ആകാംഷ മറച്ചു വെച്ചില്ല."വേറെന്തിനാ................ ഞാന്‍ പോക്കാ.............. എന്ന്‌ പറയിക്കാന്‍""നിങ്ങള്‌ പോലീസില്‍ പരാതി പറഞ്ഞോ""ഇല്ല""നിങ്ങള്‌ കുട്ടികളെ അറിയിച്ചോ.................""അറിയിച്ചു.അവര്‍ക്കു രണ്ടാക്കും ഒരേ അഭിപ്രായാ ആരേം അറിയിക്കണ്ട നാണക്കേടാണെന്നാ അവരു പറയുന്നത്‌ അതോണ്ടാ പോലീസിലും അറിയിക്കാത്തത്‌ ".നല്ല കുട്ടികള്‍.ആരുമില്ലാതെ തനിച്ചു ജീവിക്കുന്ന അമ്മക്കു വേണ്ടി ഫോണ്‍ മുഖേനെപ്പോലും ഒരാശ്വാസം കൊടുക്കാതെ അവര്‍ക്കു നാണക്കേടാണ്‌ എന്നു പറഞ്ഞ്‌ എന്തെങ്കിലും ആയിക്കോട്ടെ എന്ന അവസ്ഥയില്‍ സ്വന്തം അമ്മയെ തള്ളിയിട്ട്‌ അവരെ പ്രതിസന്ധിയില്‍േ ആക്കി എങ്ങിനെ അവര്‍ സ്വസ്ഥമായിട്ടിരിക്കുന്നു."എന്താ ലതികേച്ചി ഉദ്ദേശിക്കുന്നത്‌ " എനിക്കും ക്ഷമകെട്ടു." സാറേ സാറെന്തെങ്കിലും ഒരു തീരുമാനം ഉണ്ടാക്കി തരണം. മുമ്പ്‌ രണ്ടു പ്രാവശ്യം ഈ അഷറഫ്‌ വാതിലു മുട്ടി എന്നും പറഞ്ഞ്‌ ലതിയേച്ചി വീട്ടിലേക്ക്‌ വിളിച്ചു.ആളെ കൃത്യമായിട്ട്‌ അറിഞ്ഞസ്ഥിതിക്ക്‌ എന്താ പരാതി കൊടുത്താല്‌.എല്ലാ ദിവസവും ഞങ്ങള്‍ക്ക്‌ വരാന്‍ പറ്റോ.ഇവരെപ്പറ്റി പറഞ്ഞ്‌ ഞങ്ങള്‍ക്കെന്നും വിഷമാ..... പരാതി കൊടുക്കാന്‍ പറഞ്ഞാ ചേച്ചിയൊട്ട്‌ കൊടുക്കുന്നുമില്ല.മക്കള്‍ക്ക്‌ അവരെ കാര്യം എന്നല്ലാതെ യാതൊരു ബാധ്യതയുമുണ്ടെന്ന്‌ എനിക്കു തോന്നീട്ടില്ല." അയാള്‍ ഒറ്റ ശ്വാസത്തില്‍ അയാളുടെ അവസ്ഥ പറഞ്ഞു."ലതികേച്ചീ................ പോലീസ്‌ സ്‌റ്റേഷന്‍ അത്രക്ക്‌ മോശപ്പെട്ട സ്ഥലമൊന്നുമല്ല. ഇപ്പോഴത്തെ എസ്‌.ഐ നല്ല മനുഷ്യനാണ്‌.എത്രയും പെട്ടന്ന്‌ നിങ്ങള്‍ സ്റ്റേഷനില്‍ വന്നൊരു പരാതി തരണം. ബാക്കിയെല്ലാം പിന്നെ. ""അതൊക്കെ മോശല്ലേ...................... "അവര്‍ പിന്നേയും നിസ്സഹായതയോടെ എന്നെ നോക്കി."ലതികേച്ചീ നിങ്ങളിതുവരെ സ്‌റ്റേഷനിലൊന്നും പോയിട്ടില്ല.എന്നിട്ടും നിങ്ങള്‌ നല്ലവളാണെന്ന്‌ നാട്ടുകാര്‍ കരുതീട്ടില്ല. (മുപ്പതു മീറ്റര്‍ മാറിയുള്ള ജംഗ്‌ഷനില്‍ നിന്നും മാറിമാറി ആളുകള്‍ എത്തിനോക്കുന്നത്‌ കോലായിലിരിക്കുന്ന ഞങ്ങള്‍ക്ക്‌ കാണാമായിരുന്നു.)നിങ്ങളൊന്ന്‌ മനസ്സിലാക്കുക നിങ്ങളെക്കൊണ്ടാരും നല്ലതു പറയുന്നില്ല.ആരും നല്ലതു പറയുകയും വേണ്ട.പക്ഷേ നിങ്ങള്‍ കാശു മുടക്കി കഷ്ടപ്പെട്ടുണ്ടാക്കിയ നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ക്ക്‌ ഒരുത്തരുടെയും ശല്യമില്ലാതെ മനസ്സമാധാനത്തോടെ കിടന്നുറങ്ങണം. അതിന്‌ നിങ്ങള്‍ കുറച്ച്‌ റിസ്‌കെടുത്തേ മതിയാകൂ.പോലീസും ഇവിടുള്ള നല്ലവരായ ആളുകളും നിങ്ങള്‍ക്കൊപ്പമുണ്ട്‌ ".അയല്‍പക്കത്തുള്ള രണ്ടു സ്‌തീകള്‍ അവര്‍ക്ക്‌ കൂട്ടു കിടക്കാന്‍ ഈയിടെയായി വരുന്നുണ്ടെന്ന്‌ സംസാരമധ്യേ അവര്‍ സൂചിപ്പിച്ചിരുന്നു.ഏകദേശം എട്ടുമണിയോടെ ഞങ്ങള്‍ ആ വീട്ടില്‍ നിന്നും തിരിച്ചു."ഇപ്പം ധൈര്യായോ........................... " ഇറങ്ങാന്‍ നേരം മനസമാധാനത്തിനായി ഞാന്‍ അവരോടു ചോദിച്ചു."രണ്ടീസത്തിനുള്ളില്‍ ഞാന്‍ സ്‌റ്റേഷനില്‍ വരാം" എങ്ങും തൊടാതെയുള്ള അവരുടെ മറുപടി കേട്ട്‌ ചിരിച്ചുകൊണ്ട്‌ അവിടെനിന്നും ഇറങ്ങുകയല്ലാതെ എനിക്ക്‌ മറ്റു നിവൃത്തിയൊന്നുമുണ്ടായിരുന്നില്ല.

Wednesday, August 12, 2009

എന്തൊരു ധാര്‍ഷ്ട്യം.................. !കോടതിയിലെ ഒരു ചിലവു കേസിന്റെ രണ്ടാമത്തെ അവധി. ഭര്‍ത്താവിനോടായി കോടതി "പണം കൊണ്ടു വന്നിട്ടുണ്ടോ............... "ഭര്‍ത്താവ്‌ "ഉണ്ട്‌ ഇതാ............."അയാള്‍ കൈയ്യില്‍ തൂക്കിപ്പിടിച്ച സഞ്ചി കാണിച്ചുകൊണ്ടു പറഞ്ഞു. "എന്താണിത്‌ " കോടതി"കൊടുക്കാനുള്ള പണമാണ്‌.""എത്രയുണ്ട്‌ ""1000 രൂപ""ആ............. അതെണ്ണി തിട്ടപ്പെടുത്തി രേഖപ്പെടുത്തി അവര്‍ക്കു കൊടുത്ത ശേഷമേ നിങ്ങള്‍ പോകാവൂ" കോടതി(ആയിരം രൂപക്കുള്ള നോട്ടുകള്‍ക്കു പകരം ഏറെ കഷ്ടപ്പെട്ടിട്ടാകണം അത്രക്ക്‌ ചില്ലറ പൈസകള്‍ അയാള്‍ സംഘടിപ്പിച്ചത്‌.അത്‌ എണ്ണി തിട്ടപ്പെടുത്തേണ്ട ബാധ്യത കോടതി അയാള്‍ക്കു തന്നെ നല്‌കിയില്ലായിരുന്നെങ്കില്‍ അങ്ങിനേയും ആ സ്‌ത്രീയെ അപമാനിക്കാമായിരുന്നല്ലോ.)

Wednesday, August 5, 2009

നാം ഇത്ര ദരിദ്രരോ...........................?

നാം ഇത്ര ദരിദ്രരോ...........................?
കാര്‍ഗിലില്‍ വെച്ച്‌ നീന്തല്‍ പരിശീലിപ്പിക്കുന്നതിനിടയിലോ മറ്റോ മരിച്ച ജവാന്റെ മൃതദേഹം അഞ്ചു ദിവസത്തിനു ശേഷമാണ്‌ അയാളുടെ വീട്ടിലെത്തിക്കാന്‍ സാധിച്ചത്‌.....................?ബോഡിക്ക്‌ അകമ്പടി പോയതു കൊണ്ട്‌ എനിക്കും അയാളുടെ വീട്ടില്‍ പോകാനായി.ശവപ്പെട്ടി തുറക്കാന്‍ പറ്റില്ലെന്ന്‌ കൂട്ടത്തില്‍ വന്ന പട്ടാളക്കാര്‍ വീട്ടുകാരോട്‌ പറയുന്നുണ്ടായിരുന്നു.അമ്മയുടേയും കൂടപ്പിറപ്പായ അനിയന്റേയും നിര്‍ബന്ധത്തിനു വഴങ്ങി അവര്‍ ആ പെട്ടി ഏറെ കഷ്ടപ്പെട്ട്‌ പതുക്കെ ഒന്നു തുറന്നു.ധീര ജവാന്റെ ശരീരം ഒരു നോക്കു കാണാനെത്തിയവരും കൂടപ്പിറപ്പും അമ്മയും എല്ലാം ഒരു പോലെ മൂക്കു പൊത്തി പിടിച്ചുപോയി .ആ നാറ്റം അത്രക്ക്‌ അസഹനീയമായിരുന്നു.വീണ്ടു കെട്ടിവെച്ച ആ പെട്ടി പിന്നീട്‌ ആര്‍ക്കുവേണ്ടിയും തുറന്നില്ല.തലയുടെ ഭാഗത്ത്‌ ആ കരുത്തനായ രാജ്യസ്‌നേഹിയുടെ ഒരു ഫോട്ടോ പതിച്ചിരുന്നു.നാടിനു കാവല്‍ നില്‌ക്കാന്‍ വേണ്ടിയുള്ള പലതരം പരിശീലനങ്ങളിലൊന്നാണ്‌ നീന്തലും.മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനിടയിലാണ്‌ ആ പാവത്തിന്‌ അപകടം പിണഞ്ഞത്‌.മരണം അതെപ്പോഴും സംഭവിക്കാം. ഈ സത്യത്തെ മുന്‍കൂട്ടി കാണാന്‍ വലിയ പട്ടാള ബുദ്ധിയൊന്നും വേണ്ട.മൂന്നും നാലും മാസം പഴക്കമുള്ള ശവശരീരങ്ങള്‍ യാതൊരു കോട്ടവും തട്ടാതെ നാട്ടിലെത്തുന്നത്‌ നമ്മുക്കിന്നൊരു പുതുമയേ അല്ല.പണമാണ്‌ അതിന്റെ മാനദണ്ഡമെങ്കില്‍ ഈ അവസ്ഥ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്‌.രാജ്യത്തെ സേവിക്കുന്ന പട്ടാളക്കാരന്റെ മരണം രാജ്യസ്‌നേഹമുള്ള ഓരോ വ്യക്തിയുടേയും വേദനയാണ്‌.അറിവോ പരിചയമോ ഇല്ലാത്ത അനവധിയാളുകള്‍, മരിച്ചത്‌ ഒരു പട്ടാളക്കാരനായതുകൊണ്ടു മാത്രം ആ ശരീരം ഒരു നോക്ക്‌ കാണാനാഗ്രഹിച്ച്‌ ആ വീട്ടിലും നാട്ടിലുമായി എത്തിയിരുന്നു.ഇത്രയേറെ ശാസ്‌ത്രം വളര്‍ന്ന നമ്മുടെ നാട്ടില്‍ , അനീതിയെ എങ്ങിനെയും എതിര്‍ക്കും എന്ന്‌ വങ്കത്തം വിളമ്പുന്ന നേതാക്കളുള്ള നമ്മുടെ നാട്ടില്‍ ഈ കൊടിയ അനീതി പത്രങ്ങള്‍ക്കും, ചാനലുകള്‍ക്കും ഒന്നുംതന്നെ വാര്‍ത്തയല്ലാതാകും എന്ന ചിന്ത എന്നെ ഏറെ വേദനിപ്പിക്കുന്നു.

Sunday, August 2, 2009

അന്തരം

അന്തരം

ഒരിക്കല്‍ വനിതാസെല്ലില്‍ ഒരു പുരുഷന്‍ തന്റെ ഭാര്യയെ വീട്ടുകാര്‍ പിടിച്ചുവെച്ചിരിക്കയാണെന്നും താനും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും തനിക്കും തന്റെ ഭാര്യക്കും ഒന്നിച്ചു താമസിക്കുന്നതിനുവേണ്ട സഹായം ചെയ്‌തു തരണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടൊരു പരാതി നല്‌കി.പരാതിയില്‍ പറയുന്ന സ്‌ത്രീയെ നേരിട്ടു കണ്ട്‌ ഞാന്‍ വിവരം ചോദിച്ചു.

"എന്താടോ തനിക്ക്‌ തന്റെ കെട്ട്യോനെ ഇഷ്ടമല്ലേ................ ?

"അങ്ങനൊന്നുമില്ല സാറേ........ ""പിന്നെന്താ താന്‍ അയാളുടെ കൂടെ താമസിക്കാത്തത്‌" ?

" സാറേ........... എനിക്കയാളോട്‌ ദേഷ്യൊന്നൂല്ല. രാത്രി കിടക്കാന്‍ നേരത്ത്‌ കാലൊന്ന്‌ കഴുകിക്കൂടേ.............. ? പല്ലൊന്ന്‌ തേച്ചൂടേ................." ?ആ പെണ്‍കുട്ടിയുടെ ചോദ്യം കേട്ടപ്പോഴാണ്‌ ആ രണ്ടു വ്യക്തികള്‍ തമ്മിലുള്ള അന്തരം ഞാന്‍ ശ്രദ്ധിച്ചത്‌.

Sunday, July 26, 2009

സത്യം

സത്യം

ആരാരുമില്ലെനിക്കെന്ന സത്യം

ചൊല്ലുവാനിന്നെനിക്കാരുമില്ല

Friday, July 3, 2009

കൂലിയില്ലാ ചുമട്‌

കൂലിയില്ലാ ചുമട്‌
ഇന്ന്‌ ഞാന്‍ ഒരു തെളിവെടുപ്പിനായി കോടതിയില്‍ പോയതായിരുന്നു.ഒരു അമ്മയും അവരുടെ പത്താം ക്ലാസില്‍ പഠിക്കുന്ന മകളും കൂടി മജിസ്‌ട്രേറ്റിനു മുമ്പാകെ മകള്‍ കൊടുത്ത മൊഴിയില്‍ പോകും മുമ്പ്‌ അവരെ ഒപ്പിടുവിക്കാനായി ബെഞ്ച്‌ ക്ലാര്‍ക്ക്‌ അവരെ വിളിച്ചു.ഒപ്പിടുവിക്കുന്നതിനു മുമ്പായി മജിസ്‌ട്രേറ്റ്‌ ചീഫ്‌ എഴുതിയഫോമിന്റെ മുകള്‍ ഭാഗം പൂരിപ്പിക്കുന്നതിനായി എന്താ അച്ഛന്റെ പേര്‌ എന്ന്‌ കുട്ടിയോട്‌ ചോദിച്ചപ്പോള്‍ തൊട്ടടുത്തുനിന്ന അമ്മ എന്റെ പേര്‌.................................... അത്രയും പറഞ്ഞപ്പോഴേക്കും ക്ലാര്‍ക്ക്‌ പറഞ്ഞു ഏയ്‌ നിങ്ങളുടെ പേര്‌ വേണ്ട.......... (ആ സ്‌ത്രീ എന്തോ അനാവശ്യം പറഞ്ഞതു പോലെ തോന്നും അപ്പോഴുള്ള അയാളുടെ ഭാവം)ആ ഫോം ഞാന്‍ വെറുതെ നോക്കി.............. അതില്‍ അങ്ങനെ ഒരു കോളമേയില്ല.ഒരു ഫോമില്‍ നൊന്തു പെറ്റ അമ്മയുടെ പേരേ വേണ്ട എന്നു തീരുമാനിക്കാന്‍ ഏതു കോടതിക്കാണവകാശം? കോടതി നല്‌കിയ വിധി കോടതി പോലും പാലിക്കുന്നില്ല. അച്ഛനാരെന്നറിയില്ല എന്ന്‌ പറയുകമാത്രമേ നമ്മുടെ പേരൊന്നെഴുതിക്കാനുള്ള ഏക പോം വഴി എന്ന്‌ ഇവിടുത്തെസ്‌ത്രീകള്‍ ചിന്തിച്ചു തുടങ്ങും എന്നതില്‍ സംശയമില്ല.അച്ഛന്‍ കുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു അവിഭാജ്യ ഘടകമേയല്ല.അച്ഛനെ അറിയില്ല എന്നതോ അച്ഛനില്ലെന്നുള്ളതോ ഒരു വ്യക്തിയുടെ കറ്റമല്ല.അതുകൊണ്ടുതന്നെ അച്ഛനില്ല എന്ന കാരണത്താല്‍ ഒരു വ്യക്തിയുടെ വിദ്യാഭ്യാസമോ, ചികിത്സയോ, തൊഴിലോ ഒന്നും നിഷേധിക്കാന്‍ ഭരണഘടനാപരമായി ഒരു സര്‍ക്കാരിനും അവകാശമില്ല.പിന്നെ നാം സ്‌ത്രീകള്‍ എന്തിനീ കൂലിയില്ലാചുമട്‌ പേറുന്നു."നമ്മള്‍ നില നിര്‍ത്തുന്നൊരീ സദ്‌ഗുണത്തില്‍ നിന്നാണല്ലോപൈതൃകമെന്നൊരു വാക്ക്‌ ജനിക്കുന്നത്‌.വേണ്ടി വന്നാലീ സദ്‌ഗുണം വലിച്ചെറിഞ്ഞിട്ടു നമ്മള്‍ പൈതൃകമെന്നീ വാക്കിനെ ചുട്ടെരിക്കേണം."

Thursday, July 2, 2009

ഇതാണ്‌ മാതൃക

ഇതാണ്‌ മാതൃക
അനുബന്ധം
കൈവശ ഭൂമിയുടെ വിവരം കാണിക്കുന്ന സത്യപ്രസ്‌താവന
ജില്ല താലൂക്ക്‌ വില്ലേജ്‌
മുനിസിപ്പാലിറ്റി/പഞ്ചായത്ത്‌
1കൈവശക്കാരന്റെ /(കൈവശക്കാരിയുടെ),കുടുംബനാഥന്റെ / (കുടുംബനാഥയുടെ) പേരും മുഴുവന്‍ മേല്‍ വിലാസവും
2അച്ഛന്റെ / അമ്മയുടെ പേര്‌
3...................................................
4കുടുംബാംഗങ്ങളുടെ വീട്ടില്‍ താമസിക്കുന്ന അംഗങ്ങളുടെ വിവരം------------------------------------------------------------------------ക്രമ നമ്പര്‍ പേര്‌ കുടുംബനാഥനും/ കൈവശഭൂമിയുടെവിവരം കുടുംബനാഥയുമായുള്ള ബന്ധം........................................................................................................................................................................................................................................................................................................................................................................................................................................................................................സത്യപ്രസ്‌താവന...............................................................................................................................................................................................................................................................................................................................കുടുംബനാഥന്റെ(കുടുംബ നാഥയുടെ)/കൈവശക്കാരന്റെ(കൈവശക്കാരിയുടെ)ഒപ്പ്‌
ഇതാണ്‌ മാതൃക അവിടേയും പെണ്ണിനെ കൂട്ടിനുള്ളിലാക്കാന്‍ നമ്മുടെ പുരുഷ സാമ്രാട്ടുക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്‌. ഈ രീതിയിലെങ്കിലും impliment ചെയ്‌തതിനു ശേഷമല്ലേ കൂടു മാറ്റുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പറ്റൂ

Wednesday, July 1, 2009

എന്റെ വിധി

എന്റെ വിധി

അപേക്ഷാ ഫോറങ്ങളിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്‌ത്‌ 1999 ല്‍ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയില്‍ ഞാന്‍ ഫയല്‍ ചെയ്‌ത writt op യില്‍ (2001 വര്‍ഷം) തികച്ചും അനുകൂലമായ വിധി നേടാനെനിക്കായി. ആ വിധി impliment ചെയ്യുന്നതിനായി അന്നു മുതല്‍ തന്നെ ഞാന്‍ കഠിനമായി പശ്രമിക്കുകയും ചെയ്‌തു പോരുന്നു.തുടര്‍ച്ചയായുള്ള എന്റെ പരിശ്രമത്തിന്റെ ഫലമായി സ്‌ക്കൂള്‍ അറ്റന്റെന്‍സ്‌ ബുക്കിലും psc അപേക്ഷാ ഫോറങ്ങളിലും റവന്യൂ വകുപ്പിറക്കിയ പട്ടയത്തിന്റെ ഫോമിലും (ഫോറം 6) മാറ്റം വരുത്തുന്നതിലും, തുടര്‍ച്ചയായുള്ള ഇടപെടല്‍ നിമിത്തം സര്‍ക്കാര്‍ മേല്‍ വിധി നടപ്പില്‍ വരുത്തുന്നതിന്‌ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‌കുന്ന GO ഇറക്കുകയും ചെയ്‌തു.എന്നിട്ടും ഈ വിധി പൂര്‍ണ്ണമായും നടപ്പില്‍ വരുത്തുന്നതിനു കഴിഞ്ഞിട്ടില്ല.ഈ വിധി ഫലത്തിലെത്തിക്കാന്‍ നിങ്ങളുടെ ഓരോരുത്തരുടേയും സഹായ സഹകരണങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.കോടതി വിധിയും, ഗവ: ഓര്‍ഡറും നിങ്ങളുടെ അറിവിലേക്കായി ഇവിടെ ചേര്‍ക്കുന്നു.(കംമ്പ്യൂട്ടര്‍ expert അല്ലാത്തതിന്റെ പോരായ്‌മകള്‍ ക്ഷമിക്കുമല്ലോ....... )

B.N SRIKRISHNA, & RAMACHANDRAN

-------------------------------------------------------------

(O.P.No.28856 of 1999,I)

----------------------------------------------------------------------------

Dated this the 27th day of september, 2001

JUDGEMENT

Sri Krishna,C.J

-------------------

Though a large number of sweeping prayers are made ,some of which required changing of the social mindest.It is not possible for this court to entertain the prayers .The only legitimate prayer which appeals to us is that THE FORMS RINTED BY THE GOVERMENT SHOULD BE GENDER NEUTRAL SHOULD PROVIDE ALTERNATIVE OF BOTH GENDERS,unlike the one shownas ext-P1(2).We direct that respondence 1 and 2 should amend the concerned forms suitably when reprinting them, so that the grevance of this nature of gender discrimination does not arise in future.

With this direction we close this Original petition

sd

(B.N.SRIKRISHNA)

(Chief Justice)

sd

(RAMACHANDRAN)

Judge

കേരള സര്‍ക്കാര്‍

‍പൊതുഭരണ(ഏകോപന)വകുപ്പ്‌

സര്‍ക്കുലര്‍നമ്പര്‍ 15800/സി.ഡി.എന്‍4/2004/പൊ.ഭ.വ തിരുവനന്തപുരം 2004 ഏപ്രില്‍ 27.

വിഷയം- സര്‍ക്കാര്‍ ഫോറങ്ങള്‍ ലിംഗഭേദം പ്രതിഫലിപ്പിക്കാതെ അച്ചടിക്കുന്നത്‌ സംബന്ധിച്ച്‌

സൂചന- 28856/99-നമ്പര്‍ ഒ.പി യിലെ ബഹു ഹൈക്കോടതിയുടെ 27-09-2001 ലെ വിധിന്യായം

പൊതു ആവശ്യങ്ങള്‍ക്കായി നിലവിലുള്ള പല സര്‍ക്കാര്‍ ഫോറങ്ങളിലും കൈവശ ഭൂമി,വീട്‌,കുടുംബം ഇത്യാതി രേഖപ്പെടുത്തേണ്ട കോളങ്ങളില്‍ ,കൈവശക്കാരന്‍ / കുടുംബ നാഥന്‍ എന്നിങ്ങനെ പുരുഷനെ മാത്രമാണ്‌ സൂചിപ്പിക്കുന്നത്‌.സര്‍ക്കാരിന്റെ ഫോറങ്ങള്‍ സ്‌ത്രീ പുരുഷഭേദമില്ലാത്തതാകണമെന്നും , അതിനാല്‍ ഫോറങ്ങള്‍ പുതുതായി അച്ചടിക്കുമ്പോള്‍ രണ്ടു വിഭാഗങ്ങളേയും തുല്യമായി സൂചിപ്പിക്കുന്ന തരത്തില്‍ ആവശ്യമായ ഭേദഗതി വരുത്തേണ്ടതാണെന്നും സൂചനയിലെ വിധിന്യായത്തില്‍ , ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.എന്നാല്‍ പ്രസ്‌തുത വിധിക്കു ശേഷം അച്ചടിച്ചിട്ടുള്ള ഫോറങ്ങളിലും ,മേല്‍ പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി.ഇത്‌ കോടതി വിധിയുടെ ലംഘനവും ഗുരുതരമായ വീഴ്‌ചയുമായി സര്‍ക്കാര്‍ കാണുന്നു.ഈ സാഹചര്യത്തില്‍ ഇത്തരം ഫോറങ്ങള്‍ പുതിയതായി അച്ചടിക്കുമ്പോള്‍ , സ്‌ത്രീ പുരുഷ പക്ഷഭേദമില്ലാത്ത രീതിയില്‍ രണ്ട്‌ വിഭാഗങ്ങള്‍ക്കും തുല്യത ഉറപ്പു വരുത്തേണ്ടതാണെന്ന്‌ ഇതിനാല്‍ നിര്‍ദ്ദേശിച്ചു കൊള്ളുന്നു.ഫോറത്തിന്റെ മാതൃക അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌.

Tuesday, June 30, 2009

ഹൗ...........ന്റെ മോളേ ഇനീം കയ്‌ച്ചൂട്ടണം മൂന്നീസം കൂടി.യ്‌ക്ക്‌ വയ്യേ.........

ഹൗ...........ന്റെ മോളേ ഇനീം കയ്‌ച്ചൂട്ടണം മൂന്നീസം കൂടി.യ്‌ക്ക്‌ വയ്യേ.........
ഒരു കല്ല്യാണത്തിന്‌ പാര്‍ട്ടിയോടൊപ്പം അമ്പലത്തില്‍ പോകുമ്പോഴാണ്‌ ഞാന്‍ പാറുകുട്ടിയമ്മയെ പരിചയപ്പെടുന്നത്‌. എന്റെ മരുമകള്‍ അവരെ അമ്മായി എന്നു പരിചയപ്പെടുത്തിയതു കൊണ്ട്‌ ഞാനും അവരെ അങ്ങനെ വിളിച്ചു.ഏകദേശം ഒരു കിലോമീറ്റര്‍ നാട്ടുവഴിയിലൂടെ നടന്നാണ്‌ ചെക്കനോടും പാര്‍ട്ടിയോടുമൊത്ത്‌ ഞങ്ങള്‍ അമ്പലത്തിലേക്ക്‌ പോയത്‌. ആ വഴിയിലൂടെ നടക്കുമ്പോള്‍ അവരെന്റെടുക്കല്‍ വന്ന്‌ സ്വകാര്യമെന്നോണം പറഞ്ഞു
"വാ മോളേ............. നമ്മക്ക്‌ പാടീം കളിച്ചും നടക്കാം.ഇങ്ങനെ വെടുതെ നടന്നാ വെറുപ്പ്‌ പിടിക്കൂലേ."
?
എനിക്ക്‌ വളരെ അടുപ്പം തോന്നി. "അമ്മായി പാട്‌ ഡാന്‍സ്‌ കളിക്കാന്‍ ഞാനും കൂടാം".ഞാന്‍ അവരെ പിന്താങ്ങി.അവര്‍ പാടിയ തിരുവാതിര പാട്ടിനു താളം പിടിച്ച്‌ ഞാനും അവരോടൊപ്പം കൈകോര്‍ത്ത്‌ ഉറക്കെ പാട്ടു പാടി നടന്നു. വീഡിയോക്കോര്‍ ഞങ്ങളുടെ സന്തോഷം പകര്‍ത്തി.വിവാഹം കഴിഞ്ഞ ഉടനെതന്നെ തിരക്കു കാരണം അവരോടു യാത്ര പറയാതെ ഞാന്‍ തിരിച്ചു.
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ മരുമകള്‍ അവളുടെ അമ്മാവന്‍ മരിച്ചെന്നും പറഞ്ഞ്‌ എന്റെടുത്തു നിന്നും പോയി. തിരിച്ചു വന്നപ്പോള്‍ വല്ല്യമ്മായി അമ്മായിയെ കാണണമെന്നു പറഞ്ഞിട്ടുണ്ട്‌ എന്നു പറഞ്ഞു.എനിക്കറിയില്ലല്ലോ അവരെ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അന്ന്‌ കല്ല്യാണത്തിനു പോകുമ്പോള്‍ ഡാന്‍സു കളിച്ച അമ്മായിയുടെ ഭര്‍ത്താവാണ്‌ മരിച്ചു പോയതെന്ന്‌ പറഞ്ഞ്‌ അവള്‍ പാറുകുട്ടിയമ്മയെ എനിക്ക്‌ ഓര്‍മ്മപ്പെടുത്തിത്തന്നു.ഒരു ദിവസം ഓഫെടുത്ത്‌ ഞാന്‍ പാറുകുട്ടിയമ്മയെ കാണാന്‍ എന്റെ മരുമകളോടൊപ്പം അവരുടെ വീട്ടിലേക്കു പോയി. അന്നേക്ക്‌ അവരുടെ ഭര്‍ത്താവ്‌ മരിച്ചിട്ട്‌ എട്ടു ദിവസമായിരുന്നു.എഴുപത്തഞ്ചു വയസ്സോളം പ്രായം തോന്നുന്ന ആ സ്‌ത്രീയെ എങ്ങനെ ഇങ്ങനെയൊരു സാഹചര്യത്തില്‍ അഭിമുഖീകരിക്കും എന്നൊരു വല്ലായ്‌മ അവിടെത്തിയപ്പോള്‍ എനിക്കുണ്ടായി. വീട്ടിലെത്തിയ ഉടനെ തന്നെ മുറ്റത്തെ പന്തലില്‍ നിന്ന്‌ ചായ കുടിച്ച്‌ ഞാന്‍ പാറുകുട്ടിയമ്മയുടെ മകളോടും എന്റെ മരുമകളോടുമൊന്നിച്ച്‌ പാറുകുട്ടിയമ്മയുടെ മുറിയുടെ വാതില്‍ക്കലെത്തി.നിലത്ത്‌ ഒരു പായില്‍ ഇരുന്ന്‌ വേഷ്ടികൊണ്ട്‌ കഴുത്തില്‍ വീശിയും കുനിഞ്ഞ്‌ വായകൊണ്ട്‌ കഴുത്തിലേക്ക്‌ ഊതിയും ഏറെ അസ്വസ്ഥയായി വിയര്‍ത്തു കുളിച്ചിരിക്കുന്ന പാറുകുട്ടിയമ്മക്കു സമീപം കത്തികൊണ്ടിരിക്കുന്ന നിലവിളക്ക്‌.
"അമ്മേ ആരാ വന്നത്‌ന്ന്‌ നോക്കി " മകള്‍ എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട്‌ പറഞ്ഞു. പെട്ടന്ന്‌ പാറുകുട്ടിയമ്മ വീശിക്കൊണ്ടു തന്നെ എന്നെ നോക്കി.
"ആരാത്‌" ! പാറുകുട്ടിയമ്മയുടെ മുഖത്ത്‌ വല്ലാത്ത സന്തോഷം
"ദാ.... ഇങ്ങോട്ടിരിക്ക്‌" അകത്തെ ഒഴിഞ്ഞു കിടക്കുന്ന കസേര കാണിച്ചുകൊണ്ട്‌ പാറുകുട്ടിയമ്മ എന്നെ ക്ഷണിച്ചു.ഞാന്‍ അവിടെച്ചെന്നിരുന്നു. പ്രതീക്ഷിച്ച വിഷമാവസ്ഥ കാണാത്തതില്‍ എനിക്കാശ്വാസം തോന്നി." നല്ല ചൂട്‌ ല്ലേ വല്ലാതെ വിയര്‍ക്കുന്നുണ്ട്‌ ഞാന്‍ വീശിത്തരാം" എന്നു പറഞ്ഞ്‌ ഞാന്‍ അവിടുന്നൊരു പേപ്പറെടുത്ത്‌ മടക്കി അവരെ വീശി.അവര്‍ വീശല്‍ നിര്‍ത്തി ആശ്വാസം കൊണ്ടെന്നപോലെ എന്നോടായി പറഞ്ഞു
"ഹൗ...........ന്റെ മോളേ ഇനീം കയ്‌ച്ചൂട്ടണം മൂന്നീസം കൂടി.യ്‌ക്ക്‌ വയ്യേ......... ചൂടുംപൊകച്ചിലെടുത്തിറ്റ്‌ ....................... " മുറിയില്‍ ഫാന്‍ ഉണ്ടെങ്കിലും വിളക്കു കെട്ടുപോകുമെന്നുള്ളതിനല്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയില്ല.അനവധി സ്ഥലങ്ങളില്‍ ഈ കാഴ്‌ച മറ്റൊരു ചിന്തയ്‌ക്കിടയില്ലാതെ ഞാന്‍ നോക്കി കടന്നു പോയിട്ടുണ്ട്‌. എന്നാല്‍ പാറുകുട്ടിയമ്മയുടെ നിഷ്‌കളങ്കമായ പ്രതികരണം സ്‌ത്രീയ്‌ക്ക്‌മേല്‍ സമൂഹം അടിച്ചേല്‍പ്പിക്കുന്ന ആചാരം എന്ന അടിമത്തത്തെപ്പറ്റി ചിന്തിക്കുന്നതിനിടയാക്കി.ഭര്‍ത്താവു മരിച്ചാല്‍ അതേ ദിവസം തലക്കല്‍ (തലഭാഗത്ത്‌) കത്തിച്ചു വെക്കുന്ന നിലവിളക്ക്‌ അണയാതെ പതിനൊന്ന്‌ ദിവസം കത്തിക്കണം.വിളക്കണയാതെ കുത്തിയിരിക്കുക എന്നത്‌ ഭാര്യമാരുടെ ചുമതലയാണ്‌. ഈ ക്രൂരകൃത്യം ധാരാളം കണ്ടിട്ടുണ്ടെങ്കിലും പരിഭവമില്ലാതെ ഈ കൃത്യം തുടരുന്ന സ്‌ത്രീകളുടെ മാനസീകാവസ്ഥയുടെ പ്രകടമായ രൂപമാണ്‌ പാറുകുട്ടിയമ്മയിലൂടെ എനിക്കു കാണാന്‍ കഴിഞ്ഞത്‌.ഒരിക്കലും ഭാര്യ മരിച്ചാല്‍ ഭര്‍ത്താവ്‌ ഇത്തരത്തില്‍ കാവലിരിക്കേണ്ട. ഭര്‍ത്താവെന്നല്ല ഒരാണും ക്ഷമകെട്ട്‌ ഇരിക്കുന്നതിന്‌ ആരും അയാളെ നിര്‍ന്ധിക്കില്ല.മരിച്ചതാരായാലും ആ ശരീരത്തിനു കൂട്ടിരിക്കുക എന്ന ബാധ്യത സ്‌ത്രീകളെത്തന്നെ ഏല്‌പിച്ച്‌ പുരുഷന്മാര്‍ മുട്ടാന്യായം പറഞ്ഞ്‌ ഉള്‍വലിയുന്നത്‌ ശ്രദ്ധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും.

Thursday, June 25, 2009

ATM card

ATM card
എന്റെ മക്കള്‍ക്കു ഞാനിന്നൊരു
ATM card മാത്രം

Tuesday, June 23, 2009

കാത്തിരിപ്പ്‌

കാത്തിരിപ്പ്‌

ഡ്യൂട്ടി കഴിഞ്ഞ്‌ വന്നയുടനെ വൈകിട്ടത്തേക്കുള്ള ഭക്ഷണത്തിന്‌ തയ്യാറെടുത്തു. രാവിലെ മുതല്‍ തുടര്‍ച്ചയായുണ്ടായ ഡ്യൂട്ടി നിമിത്തം ഉച്ചത്തെ ഭക്ഷണം കഴിക്കാനായില്ല. ശീലത്തിന്റെ ഭാഗമായ നഷ്ടബോധം ഉള്ളില്‍. വേഗം തന്നെ ഭക്ഷണമാക്കി പെട്ടന്ന്‌ കിടന്നുറങ്ങാന്‍ എനിക്കു തിടുക്കമായി. എട്ടു മണിയായപ്പോഴേക്കും ഭക്ഷണം തയ്യാര്‍.ഞാന്‍ ദാസേട്ടന്റെ വരവിനായി കാത്തിരുന്നു.അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ദാസേട്ടന്‍ വന്നു .അടുപ്പില്‍ വെച്ച വെള്ളം ചൂടായിട്ടുണ്ട്‌ .ഞാന്‍ വെള്ളം ബക്കറ്റിലൊഴിച്ച്‌ കുളിമുറിയില്‍ കൊണ്ടുവെച്ച്‌ ദാസേട്ടനോട്‌ അല്‌പം ദേഷ്യത്തില്‍ പറഞ്ഞു " ദാസേട്ടാ ഒന്നു വേഗം കുളിച്ചിട്ടു വാ മനുഷ്യനിവിടെ വിശന്നിട്ടു വയ്യ."

"അതെ ഞാന്‍ വേഗം വരാം." ശബ്ദത്തിലെ കാഠിന്യം ഞാന്‍ തിരിച്ചറിഞ്ഞു.

"ഞാന്‍ രാവിലെ പറഞ്ഞിട്ടും പെട്രോള്‍ അടിക്കാന്‍ മറന്നല്ലോ ? "

ലൈറ്റിടാതെ വണ്ടി തള്ളിക്കൊണ്ട്‌ വന്നത്‌ അടുക്കള വാതിലിലൂടെ ഞാന്‍ കണ്ടിരുന്നു. അതിന്റെ പൊരുള്‍ എനിക്ക്‌ പെട്ടന്ന്‌ പിടികിട്ടി.സ്‌റ്റേഷനിലേക്ക്‌ പോകുമ്പോള്‍ ബത്തേരിയിവുള്ള ഹോസ്‌പിറ്റലിലാണ്‌ വണ്ടി വെക്കാറ്‌ .അവസാനം വരുന്നവര്‍ വണ്ടിയെടുത്ത്‌ പോരും അതാണ്‌ പതിവ്‌.അന്ന്‌ രാവിലെ എന്തോ ചില തിരക്കുകള്‍ കാരണം ഞാനാണ്‌ വണ്ടിയെടുത്തത്‌ .ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഒരിരുപത്‌ കിലോമീറ്ററോളം കൂടുതല്‍ ഓടിയിരുന്നു.രാവിലെ വണ്ടിയെടുക്കുമ്പോള്‍ തന്നെ ദാസേട്ടന്‍ റിസര്‍വ്വിലാണേ.. എണ്ണയടിക്കണേ എന്നു പറഞ്ഞിരുന്നതും ഞാനോര്‍ത്തു.

" കോളിയാടി മുതല്‍(വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ) ഇവിടം വരെ വണ്ടി ഉന്തിയിട്ടാണ്‌ വന്നത്‌ .എണ്ണയടിക്കാന്‍ പറ്റില്ലെങ്കില്‍ മേലാല്‍ വണ്ടി എടുക്കരുത്‌.................................."

തെറ്റ്‌ എന്റെ ഭാഗത്താണല്ലോ ഞാന്‍ മിണ്ടാതിരുന്ന്‌ എല്ലാം കേട്ടു. ദസേട്ടന്‍ കുളിക്കാനായി പോയി .ഞാന്‍ ഭക്ഷണം വിളമ്പി മേശപ്പുറത്തു വെച്ചു.കട്ടികളേയും വിളിച്ചു. അപ്പോഴേക്കും ദാസേട്ടനും വന്നു. കഞ്ഞി കുടിക്കാന്‍ ഇരിക്കലും നടന്നു കുഴഞ്ഞ കാര്യവും ദുരിതങ്ങളുടെ നിരയും ആവര്‍ത്തിക്കാന്‍ തുടങ്ങി. എനിക്ക്‌ ദേഷ്യം പിടിച്ചു." ബത്തേരീന്നല്ലേ ഇങ്ങോട്ടു വന്നത്‌ നിങ്ങക്കും നോക്കായിരുന്നല്ലോ വണ്ടിയില്‍ എണ്ണയുണ്ടോ എന്ന്‌"

"എന്താ... ഇനീം ന്യായീകരിക്കാ............. " ദാസേട്ടന്‍ ഒന്നു കൂടി കര്‍ക്കശമായി കണ്ണുരുട്ടി മുഖം ഭീഭത്സമാക്കി എന്നെ നോക്കി.

" കഞ്ഞീം വേണ്ട വെള്ളോം വേണ്ട ഇത്തിരി സൈ്വര്യം കിട്ട്യാ മതി."ഞാന്‍ ഭക്ഷണം കഴിക്കാതെ എണീറ്റ്‌ അകത്തുപോയി കിടന്നു.ദാസേട്ടനോ കുട്ടികളോ എന്നെ വിളിക്കും എന്നു ഞാന്‍ പ്രതീക്ഷിച്ചു.ആരും എന്നെ വിളിച്ചില്ലെന്നു മാത്രമല്ല കുറച്ചു കഴിഞ്ഞ്‌ എല്ലാവരും ലൈറ്റ്‌ ഓഫാക്കി കിടന്നു.ഏകദേശം പത്തരമണിയോടെ എല്ലാവരും ഉറങ്ങിയെന്നുറപ്പു വരുത്തി ഞാന്‍ എഴുന്നേറ്റു. വിശപ്പ്‌ ഒന്നുകൂടി കൂടി .വറുത്ത പച്ച മീനും ചമ്മന്തിയും പയറുപ്പേരിയും നല്ല മാങ്ങ അച്ചാറും.......... ഞാന്‍ പ്രതീക്ഷയോടെ ഡയനിംഗ്‌ ഹളിലെത്തി ലൈറ്റിട്ടു. മേശപ്പുറം കാലി പ്രതീക്ഷകൈവിടാതെ അടുക്കളയിലെത്തി എനിക്ക്‌ കഞ്ഞിയും ഉപ്പേരിയും മറ്റും വിളമ്പിവെച്ച എല്ലാ പാത്രങ്ങളും കാലിയാക്കി സിങ്കിലിട്ട്‌ വെള്ളമൊഴിച്ചു വെച്ചിരിക്കുന്നു.കഞ്ഞി പാത്രവും കാലി അതിലും പച്ചവെള്ളം മാത്രം. ഞാന്‍ പച്ചവെള്ളം കുടിച്ച്‌ ശബ്ദമുണ്ടാക്കാതെ അകത്തു പോയി കിടന്നു.

എന്തു ചെയ്യാം എത്ര പിണങ്ങിയാലും ദാസേട്ടന്‍ ഭക്ഷണം ഒഴിവാക്കില്ല. ദാസേട്ടന്‍ ഭക്ഷണം വേണ്ടെന്ന്‌ പറഞ്ഞ്‌ ഒന്നു കിടക്കാനും ആ ഭക്ഷണം കാലിയാക്കി പാത്രത്തില്‍ വെള്ളമൊഴിച്ചിടാനും.നീണ്ട എട്ടു വര്‍ഷമായി ഞാന്‍ കാത്തിരിക്കുകയാണ്‌......................................പ്രതീക്ഷയോടെ തന്നെ

Tuesday, June 16, 2009

ഇവാന്റെ പോട്ടൊന്നും എനാക്ക്‌ ബോണ്ടാ..........

ഇവാന്റെ പോട്ടൊന്നും എനാക്ക്‌ ബോണ്ടാ..........

കരിമുണ്ട കോളനിയിലെ ശല്യക്കാരനായിരുന്നു ചന്ദ്രന്‍.ചെറുപ്പക്കാരനായ ചന്ദ്രന്‍ ദിവസവും കൂലിപ്പണിക്കു പോവുകയും കിട്ടിയ കൂലിയില്‍ പകുതിയും അയാള്‍ മാറ്റിവെച്ചത്‌ മദ്യപിക്കുന്നതിനായിരുന്നു.ചന്ദ്രന്റെ ഭാര്യ പൊറുതിമുട്ടി.ആയിടക്കാണ്‌ ശ്രീ ശ്രീ രവിശങ്കറിന്റെ അഞ്ചുദിവസത്തെ പരിശീലനക്ലാസ്‌ ബന്ധപ്പെട്ടവര്‍ കോളനിയില്‍ സംഘടിപ്പിച്ചത്‌.കോളനിയിലെ എല്ലാ അംഗങ്ങളും ക്ലാസില്‍ പങ്കെടുത്തു.ആദ്യ ദിവസത്തെ ക്ലാസില്‍ തന്നെ ചന്ദ്രന്‍ നന്നായി കുടിച്ചിട്ടാണ്‌ വന്നത്‌.ക്ലാസിന്‌ നേതൃത്വം നല്‌കിയ ഉഷ ടീച്ചര്‍ അതിസുന്ദരിയായിരുന്നു.ചന്ദ്രന്റെ ഭാര്യ പൊന്നി ക്ലാസിന്റെ തുടക്കത്തില്‍ തന്നെ ടീച്ചറിനോട്‌ തന്റെ സങ്കടം വിവരിച്ചു.

"ചേച്ചീ ചന്ദ്രന്‍ എന്നും കുട്യാണ്‌.കുടിച്ചു ബന്നാല്‌ പൊരേല്‌ ചൊയ്‌ര്യം തരൂല ദെബസോം അടീം പിടീം തന്നെ.ചേച്ചിയൊക്കെ പറഞ്ഞാല്‌ അബന്‍ കേക്കും".ടീച്ചര്‍ പൊന്നിയുടെ വിഷമം മനസ്സിലാക്കി.ക്ലാസിന്റെ തുടക്കം മുത്‌ല്‍ തന്നെ ചന്ദ്രനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ ടീച്ചര്‍ സംഘാങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‌കി.ടീച്ചര്‍ ചന്ദ്രന്റെ അടുത്തെത്തി ചന്ദ്രനോട്‌ നയത്തില്‍ പറഞ്ഞു."ചന്ദ്രാ......... നാളെ ക്ലാസില്‍ വരുമ്പോള്‍ ഇന്നു കുടിച്ചത്ര കുടിക്കരുത്‌.എത്ര കൊറച്ചൂന്ന്‌ നാളെ വന്നെന്നോട്‌ പറയണം .തന്റെടുത്തിരുന്ന്‌ സൗമ്യമായി സംസാരിച്ച ടീച്ചറെ ചന്ദ്രന്‌ നന്നായി ബോധിച്ചു."ചേച്ചീ നാളെ ഞാന്‍ കൊറച്ചേ കുടിക്കൂ........ ചന്ദ്രന്‍ ടീച്ചറിന്‌ വാക്കു കൊടുത്തു.പിറ്റേ ദിവസം വന്നയുടനെ തന്നെ ചന്ദ്രന്‍ ടീച്ചറിനോടാടി പറഞ്ഞു " ചേച്ചീ ഇന്നു ഞാന്‍ കൊറച്ചേ കുടിച്ചുള്ളൂ.എങ്ങനെങ്കിലും ഈ മുടിഞ്ഞ കുട്യൊന്ന്‌ നിര്‍ത്തണം.ചന്ദ്രന്‍ സ്വയം പ്രാകി.ടീച്ചര്‍ ചന്ദ്രന്‌ പല വിധ ഉപദേശങ്ങ്‌ള്‍ നല്‌കി .സംഘാങ്ങള്‍ എല്ലാവരും ചന്ദ്രനെ പ്രത്യേകം ശ്രദ്ധിച്ചു. ക്ലാസില്‍ ഒരു പ്രത്യേക പരിഗണന തന്നെ ചന്ദ്രന്‌ ലഭിച്ചു.മൂന്നാമത്തെ ദിവസം ഒട്ടും കുടിക്കാതെയാണ്‌ ചന്ദ്രന്‍ ക്ലാസിലെത്തിയത്‌ "ചേച്ചീ ഇന്നു ഞാന്‍ കുടിച്ചിട്ടില്ല.വന്നപാടേ ചന്ദ്രന്‍ സന്തോഷത്തോടെ പറഞ്ഞു.ചന്ദ്രന്‍ കുടി നിര്‍ത്തിയ സന്തോഷം ടീച്ചര്‍ ക്ലാസില്‍ പങ്കുവെച്ചു.ക്ലാസിന്റെ അവസാന ദിവസം ക്ലാസ്‌ അവസാനിക്കുന്നതിന്‌ അര മണിക്കൂര്‍ മുമ്പായി ടീച്ചര്‍ ചന്ദ്രന്റെ അടുത്തെത്തി

"ചന്ദ്രാ......... ഇനി കുടിക്യോ.....? " എന്നു ചോദിച്ചു." ഇല്ല ചേച്ചീ ഇനി ഞാന്‍ കുടിക്കില്ല" ചന്ദ്രന്‍ ടീച്ചര്‍ക്ക്‌ വാക്കു കൊടുത്തു.

"ആ........... അഥവാ ഇനി കുടിക്കണം ന്ന്‌ തോന്നുമ്പം ഗുരിജിയെ ഓര്‍ക്കണം.കുടിക്കാണെങ്കില്‍ ഗുരുജിക്കും കൂടി കൊറച്ച്‌ കൊടുക്കണം" എന്നും പറഞ്ഞ്‌ ടീച്ചര്‍ കൈവശം വെച്ചിരുന്ന ഗുരുജിയുടെ(രവിശങ്കറിന്റെ) ഒരു ഫോട്ടോ എടുത്ത്‌ ചന്ദ്രന്റെ കൈയ്യിലേക്ക്‌ കൊടുക്കാന്‍ നീട്ടി.പെട്ടന്ന്‌ ചന്ദ്രന്‍ കൈ പുറകോട്ട്‌ വലിച്ച്‌ ഏറെ പരിഭവത്തോടെ ഇങ്ങനെ പറഞ്ഞു "ഇവാന്റെ പോട്ടൊന്നും എനാക്ക്‌ ബോണ്ടാ.....നിന്റെ പോട്ടൊന്നുണ്ടെങ്കില്‌ താ........."

Monday, June 15, 2009

ആ ......... ചൂലൊക്കെ ഞങ്ങള്‍ക്കും പറ്റും.

ആ ......... ചൂലൊക്കെ ഞങ്ങള്‍ക്കും പറ്റും.
മകന്‍ പഠിക്കുന്ന കോളിയാടി സ്‌ക്കൂളില്‍ 2004 ല്‍ ഞാനായിരുന്നു.PTA പ്രസിഡണ്ട്‌.ആ വര്‍ഷത്തെ ഉപജില്ലാ ശാസ്‌ത്രമേള കോളിയാടി സ്‌ക്കൂളില്‍ വെച്ചായിരുന്നു നടത്തിയത്‌.ശാസ്‌ത്രമേളയില്‍ ഏറെ സജീവമായി ഞങ്ങള്‍ പങ്കെടുത്തു.രാവിലെ പത്തു മണിയോടെ അത്രയും സമയം എന്നോടൊപ്പം സജീവമായുണ്ടായിരുന്ന രക്ഷിതാക്കളില്‍ പെണ്‍ രക്ഷിതാക്കള്‍ പെട്ടന്ന്‌ അപ്രത്യക്ഷരായപ്പോള്‍ ഞാനവരുടെ പേരു പറഞ്ഞുകൊണ്ടു തന്നെ അവരെ തിരക്കി." ആ.......... അതവര്‍ പള്ളി അടിച്ചു വാരാന്‍ പോയതാണ്‌." തെല്ലൊരു ജാള്യതയോടെ ഒരധ്യാപകന്‍ മറുപടി പറഞ്ഞു.ശാസ്‌ത്രമേളക്കു വന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണമൊരുക്കിയത്‌ സ്‌ക്കൂളില്‍ നിന്നും 200 മീറ്റര്‍ മാറിയുള്ള ഒരു പള്ളി ഹാളിലായിരുന്നു."ഓ....... മദര്‍ PTAയുടെ ലക്ഷ്യം തന്നെ ഇതൊക്കെയല്ലേ.ഇത്ര നേരമായിട്ടും ആകപ്പാടെ രണ്ടാണുങ്ങളല്ലേ എത്തിയത്‌്‌......... " ഞാന്‍ ലക്ഷ്യമില്ലാതെ പ്രതികരിച്ചു.അന്നു രാവിലെ തന്നെ എത്തിയ പത്തു രക്ഷിതാക്കളില്‍ എട്ടുപേരും സ്‌ത്രീകളായിരുന്നു.ടീച്ചര്‍മാരുടെ അടുത്തുനിന്നും തെല്ലു ദേഷ്യത്തോടെ ഞാന്‍ മറ്റൊരു സ്‌റ്റാള്‍ ലക്ഷ്യമാക്കി നടന്നു.പെട്ടന്ന്‌ സ്‌ക്കൂള്‍ മുറ്റത്ത്‌ എന്റെ തൊട്ടടുത്തായി ഒരു ബൈക്ക്‌ വന്നു നിന്നു.PTAവൈസ്‌ പ്രസിഡണ്ടായ യാക്കോബും,exicutive member ആയ ജോര്‍ജ്ജേട്ടനും ആയിരുന്നു അത്‌.(ആകപ്പാടെ നേരത്തെ എത്തിയ രണ്ട്‌ ആണ്‍തരികള്‍)പുറകിലിരുന്ന യാക്കോബിന്റെ കൈയ്യില്‍ നീളമുള്ള രണ്ട്‌ ഈര്‍ക്കില്‍ ചൂലുകളുമുണ്ടായിരുന്നു..വണ്ടി നിര്‍ത്തിയതും യാക്കോബ്‌ തെല്ലൊരു തമാശയോടെ പറഞ്ഞു.."വിനയേ........... ഞങ്ങളും ഉണ്ടായിരുന്നു അടിച്ചുവാരാന്‍ , വിനയയുടെ പരാതി തീര്‍ന്നില്ലേ.........?"എന്നും പറഞ്ഞ്‌ യാക്കോബ്‌ ബൈക്കില്‍ നിന്നും ഇറങ്ങാന്‍ ആയലും എന്നോട്‌ തൊട്ടുമുന്നേ മറുപടി പറഞ്ഞ മാഷ്‌ ഓടി വന്ന്‌ "ആ......... ഞങ്ങള്‍ക്കും ഇതൊക്കെ പറ്റും എന്നു പറഞ്ഞ്‌്‌ വിജയശ്രീലാളിതരായ കുട്ടികള്‍ ട്രോഫി വാങ്ങും പോലെ രണ്ടു കൈകള്‍ കൊണ്ടും ആ ചൂലുകള്‍ ഏറ്റുവാങ്ങിക്കൊണ്ട്‌ എന്നെ നോക്കി 'ആക്കിയ' ഒരു ചിരിചിരിച്ചു.ശാസ്‌ത്രമേളയോടനുബന്ധിച്ചു നടന്ന കമ്മറ്റിയിലും എന്റെ ആശയം ഉറപ്പിക്കുന്നതിന്‌ പ്രസിഡണ്ട്‌ എന്ന അധികാരമുപയോഗിച്ചു തന്നെ ഞാന്‍ ശ്രമിച്ചിരുന്നു.കമ്മറ്റി രൂപീകരണത്തിന്റെ തുടക്കത്തില്‍ തന്നെ ഒരധ്യാപകന്‍ "food കമ്മറ്റിയിലേക്ക്‌ കുറച്ച്‌ അമ്മമാര്‍ വേണം.അവരാകുമ്പോള്‍ അത്‌ വൃത്തിയായി കൈകാര്യം ചെയ്‌തുകൊള്ളും" വേദിയിലിരിക്കുന്ന എന്നെ നോക്കികൊണ്ട്‌ സ്‌ത്രീകളെ മൊത്തം താന്‍ ശരിക്കൊന്നു പ്രശംസിച്ചു എന്നുള്ള ഭാവത്തില്‍ ചിരിച്ചു കൊണ്ടു പറഞ്ഞു." അത്രക്കുള്ള വൃത്തിയൊക്കെ മതി.ഓരോ കമ്മറ്റിയിലും പകുതി ആണുങ്ങളും പകുതി പെണ്ണുങ്ങളുമായിരിക്കണം" ഞാന്‍ പ്രസിഡണ്ടിന്റെ അധികാരം പുറത്തെടുത്തു.ആരും എതിര്‍ത്തില്ല.അങ്ങിനെ എല്ലാ കമ്മറ്റികളിലും സ്‌ത്രീ പ്രാധിനിത്യം ഉറപ്പിക്കാന്‍ എന്റെ ഇടപെടല്‍ കാരണമായി.(തൊട്ടു മുമ്പത്തെ വര്‍ഷത്തില്‍ മകള്‍ പഠിക്കുന്ന ബത്തേരി സെന്റെ്‌ ജോസഫ്‌ ഹൈസ്‌ക്കൂളില്‍ വെച്ച്‌ ആനുവേഴ്‌സറിയോടനുബന്ധിച്ച കമ്മറ്റി രൂപീകരണത്തില്‍ പബ്ലിസിറ്റി കമ്മറ്റിയുടെ കണ്‍വീനറായി ഞാന്‍ ഒരു സ്‌ത്രീയുടെ പേരു നിര്‍ദ്ദേശിച്ചപ്പോള്‍ ആധികാരികമായിട്ടെന്നവണ്ണം ഒരു പുരുഷ രക്ഷാകര്‍ത്താവ്‌ എഴുന്നേറ്റു നിന്നു പറഞ്ഞു "ഏയ്‌ പബ്ലിസിറ്റിക്ക്‌ പെണ്ണുങ്ങള്‌ പറ്റൂലാ " ഒരു പെണ്ണിന്റെ പബ്ലിസിറ്റികൊണ്ടു മാത്രമാണ്‌ നിങ്ങളിവിടെ എത്തിയത്‌" എന്നുള്ള എന്റെ മറുപടിയില്‍ അയാളുടെ വാദം ചീറ്റിപ്പോയി.)ഏകദേശം അന്നുച്ചയോടെ കമ്മറ്റിയിലുള്ള ഒട്ടു മിക്ക ആണുങ്ങളും സ്‌ക്കൂളിലെത്തി ഏറെ ആത്മാര്‍ത്ഥതയോടെ തന്നെ എല്ലാറ്റിലും ( അടിച്ചുവാരലും, പാത്രം കഴുകലും ഉള്‍പ്പെടെ)സന്തോഷത്താലെ പങ്കു ചേരുന്നത്‌ ഞാന്‍ കണ്ടു.ഓരോ കമ്മറ്റിയില്‍പെട്ട ജോലിയിലും ഏര്‍പെട്ടിരുന്ന പുരുഷ രക്ഷിതാക്കള്‍ ഏറെ മാനസീകാഹ്ലാദത്തോടെ തന്നെയായിരുന്നു ഓരോ ജോലിയും ചെയ്‌തത്‌. (സ്‌ത്രീകളും....... )യാതൊരു മാനസീക പിരിമുറുക്കവും അവരില്‍ കാണാനെനിക്കായില്ല എന്നുമാത്രമല്ല ആണ്‍ പെണ്‍ സാന്നിധ്യവും സൗഹാര്‍ദ്ദവും കൊണ്ട്‌ ആ ജോലികള്‍ ലളിതവും ആവേശഭരിതവുമായി ഞങ്ങള്‍ക്കോരോരുത്തര്‍ക്കും അനുഭവപ്പെടുകയും ചെയ്‌തു.കൃത്യമായ ഇടപെടലിലൂടേയും ചോദ്യം ചെയ്യലിലൂടേയും തീര്‍ച്ചയായും മാറ്റിയെടുക്കാവുന്ന തൂത്തെറിയാവുന്ന ഒഗു വ്യവസ്ഥിതി മാത്രമാണ്‌ നിലവിലുള്ള പുരുഷാധിപത്യ വ്യവസ്ഥ എന്നത്‌ എനിക്ക്‌ നല്ല ബോധ്യമുണ്ട്‌പ്രകൃതിയില്‍ മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങളും ആണ്‍ പെണ്‍ സൗഹൃദത്തിന്റെ മാധുര്യവും ആനന്ദവും അനുഭവിക്കുന്നു.മാനസീകാരോഗ്യത്തിന്‌ ഏറെ അനിവാര്യമായതും സമൃദ്ധമായതുമായ ഈ ആനന്ദം മനുഷ്യനുണ്ടാക്കിതീര്‍ത്ത ചങ്ങലകെട്ടിനാല്‍ മനുഷ്യര്‍ക്ക്‌ നഷ്ടമാകുന്നു.ഇത്‌ തികച്ചും പ്രകൃതി വിരുദ്ധമാണ്‌.മനുഷ്യന്‍ ബുദ്ധിയുടെ തലത്തില്‍ നിന്നുകൊണ്ട്‌ ആനന്ദവും സന്തോഷവും കണ്ടെത്താന്‍ പ്രയത്‌നിച്ച്‌ പരാജയപ്പെടുമ്പോള്‍ (മനുഷ്യന്റെ ആനന്ദവും ആഹ്ലാദവും താത്‌ക്കാലികം മാത്രമാണ്‌)മറ്റു ജീവജാലങ്ങള്‍ക്ക്‌ ഇത്‌ പ്രകൃത്യാ സാധ്യമാകുന്നത്‌ നാമവയെ നിരീക്ഷിച്ചാല്‍ മനസ്സിലാകും.

Saturday, June 13, 2009

കൂടുതല്‍ ശരി.

കൂടുതല്‍ ശരി.
സമൂഹം നല്ലവരെന്നു പറയുന്ന എല്ലാവരും നല്ലവരാണ്‌ എന്നു പറയുന്നുന്നതിനേക്കാള്‍ നല്ല അഭ്യാസികളാണ്‌ എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.

Thursday, June 11, 2009

പ്രണയം

പ്രണയം
കുറ്റപ്പെടുത്തലില്‍ കുത്തൊഴുക്കില്‍
കുത്തിയൊലിച്ചുപോയ്‌ എന്‍ പ്രണയം

Monday, June 8, 2009

നാളത്തെ സന്തോഷം

നാളത്തെ സന്തോഷം
എന്റെ മനസ്സിലേക്കൊരുകുടന്ന കാളകൂട വിഷം
ഒഴിച്ചുകൊണ്ട്‌ നീ എന്നോടു പറഞ്ഞു "നിന്റെ നാളത്തെ സന്തോഷത്തിനാ............. "

Sunday, June 7, 2009

കുടുംബം

കുടുംബം
വ്യക്തിത്ത വികസനത്തിന്‌ വിരാമ ചിഹ്നം ചാര്‍ത്താന്‍ പരസ്‌പരം മത്സരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ ഒന്നിച്ചു താമസിക്കുന്ന ഇടം

ധിക്കാരം

മടുപ്പ്‌
അടുത്തോരോടടുത്ത്‌ മടുത്തു.
വിരക്തി
മോഹമില്ല മോഹഭംഗമില്ല
എല്ലാറ്റിനോടും വിരക്തി മാത്രം
ധിക്കാരം
എന്റെ സ്വര്‍ഗ്ഗത്തിനെ സ്‌പര്‍ശിക്കുവാനായി
ഈ ഭൂവിലാരും ജനിച്ചിട്ടില്ല.
നീ
സ്‌നേഹവും,കാമവും,പ്രണയവും
വിരഹവും വേര്‍പാടും കാത്തിരിപ്പും
സന്തോഷവും,ആനന്ദവും,ആഹ്ലാദവും
എന്തെന്ന്‌ എന്നെ പഠിപ്പിച്ചവന്‍ നീ.........
ഇന്നു നീയെന്റെ മനസ്സിന്റെ പുറമ്പോക്കില്‍വെ
റുമൊരു ചവറ്റു കൂനകളിലൊന്നുമാത്രം

Saturday, June 6, 2009

തേളും നബിയും

തേളും നബിയും
ഒരിക്കല്‍ ഞാന്‍ മറ്റൊരു പോലീസ്‌ സ്‌റ്റേഷനില്‍ പോയപ്പോള്‍സ്വാഭാവികമായ ചില സംഭാഷണങ്ങള്‍ക്കിടയില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വിഷയവുമായി ഒരു ബന്ധവുമില്ലാതെ എന്നോടായിഒരു പോലീസുകാരന്‍ ഇങ്ങനെ പറഞ്ഞു. " സാറേ എത്രയായാലും ഡിപ്പാര്‍ട്ടുമെന്റെിന്റെ രീതിയൊന്നും മാറാന്‍ പോകുന്നില്ല ഇനി ഇതൊക്കെയൊന്ന്‌ നിര്‍ത്തിക്കൂടേ ?"അയാള്‍ മുഖം കോട്ടി എന്നെ പരസ്യമായി എന്നെ കൊച്ചാക്കിയ സന്തോഷത്തില്‍ വക്രിച്ചു ചിരിച്ചുകൊണ്ട്‌ എന്നെ നോക്കി.ഞാനുടനെ അയാളോടായി ഇങ്ങനെ പറഞ്ഞു. " ഒരിക്കല്‍ മുഹമ്മദ്‌ നബി ഒരു കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു.പെട്ടന്ന്‌ ഒരു തേള്‍ കുളത്തില്‍ പെട്ടുപോയതായി കണ്ടു.നബി തേളിനെ കര കയറ്റാനായി പിടിക്കും ഉടനെ തേളുകുത്തും നബി തേളിനെ വിടും .വീണ്ടും വീണ്ടും ഇതു തുടര്‍ന്നുകൊണ്ടേയിരുന്നു.ഇതെല്ലാം വീക്ഷിച്ചുകൊണ്ട്‌ കരയിലിരിക്കുന്ന ഒരാള്‍ നബിയോടു ചോദിച്ചു. ഏയ്‌ മനുഷ്യാ നിങ്ങളെന്തു വിഡ്ഡിത്തമാണ്‌ കാണിക്കുന്നത്‌ തേള്‌ കുത്തില്ലേ......... ? "ആ........ അത്‌ അതിന്റെ സ്വഭാവം കാണിക്കും ഞാന്‍ എന്റെ സ്വഭാവം കാണിക്കും അത്ര തന്നെ " നബി വീണ്ടും അതേ പ്രവര്‍ത്തി തുടര്‍ന്നു.എന്റെ കാര്യവും അത്രേയുള്ളൂ.............. ഞാന്‍ വീണ്ടും തുടങ്ങി വെച്ച സൗഹൃദ സംഭാഷണം തുടര്‍ന്നു.

Wednesday, June 3, 2009

സ്‌പീക്കറെ എന്തു വിളിക്കണം.............. ?

സ്‌പീക്കറെ എന്തു വിളിക്കണം.............. ?
ഇന്നത്ത മാതൃഭൂമി പത്രത്തില്‍ വന്ന സ്‌പീക്കറുടെ ഇഷ്ടങ്ങള്‍ ശാകുന്തളം മുതല്‍ കുതിരപന്തയം വരെ എന്ന തലക്കെട്ടില്‍ നാലാം ഭാഗമായിട്ടാണ്‌ ഈ ചര്‍ച്ചയെപ്പറ്റി പരാമര്‍ശിക്കുന്നത്‌. sir എന്ന പദത്തിന്‌ ബഹുമാനാര്‍ത്ഥം പേരിനു മുന്നില്‍ കൊടുക്കുന്ന പദം എന്നു മാത്രമേ അര്‍ത്ഥമുള്ളൂ SUPERIOR IN RANK എന്നും അര്‍ത്ഥമുണ്ട്‌. ഡിക്ഷനറിയില്‍ a word of respect used in addressing a man എന്നതിന്റെ പരിഭാഷയായി ചേര്‍ത്തിരിക്കുന്നത്‌ ബഹുമാനാര്‍ത്ഥം പേരിനു മുന്നില്‍ വെക്കുന്ന പദവി എന്നാണ്‌.man എന്നു പറഞ്ഞാല്‍ മനുഷ്യന്‍ എന്നുകൂടി അര്‍ത്ഥമുണ്ട്‌.man is a social animal എന്നു പറയുമ്പോള്‍ മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണെന്നാണ്‌ അര്‍ത്ഥമാക്കുന്നത്‌ അല്ലാതെ പുരുഷന്‍ ഒരു സാമൂഹിക ജീവിയാണെന്നല്ല. madam എന്ന വാക്കിന്‌ മാന്യയായ സ്‌ത്രീ എന്നുള്ള അര്‍ത്ഥത്തിനു പുറമേ വേശ്യാലയം നടത്തിപ്പുകാരി എന്നുകൂടി അര്‍ത്ഥമുണ്ട്‌. അങ്ങിനെ വരുമ്പോള്‍ സാര്‍ എന്ന്‌ അഭിസംബോധന ചെയ്യുന്നത്‌ തന്നെയാണ്‌.മാന്യതയും മര്യാദയും

ദയവു ചെയ്‌ത്‌ നേരരുതേ.......................

ദയവു ചെയ്‌ത്‌ നേരരുതേ.......................
ഇതെന്റെ അഭ്യര്‍ത്ഥന.എന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും വീട്ടുകാരോടുമായി ഞാന്‍ നടത്തുന്നത്‌.എനിക്കിടക്കിടെ വന്നു ചേരുന്ന ആഘാതങ്ങളില്‍ സദാ എന്നെ കുറ്റപ്പെടുത്തി വേണ്ടുവോളം എന്നെ മുറിവേല്‍പിക്കുവാനാണ്‌ ഇക്കൂട്ടരെപ്പോഴും ശ്രദ്ധിക്കാറ്‌.എന്റെ തീഷ്‌ണമായ പ്രയത്‌നത്തിലൂടെ(കോടതി/ സ്വാധീനം etc) ഞാനൊന്ന്‌ കരകയറി നിവര്‍ന്നു നില്‍ക്കാന്‍ തുടങ്ങുമ്പോള്‍ വരവായി നേര്‍ച്ചക്കാര്‍വിനയേ.................. ,വിനയേച്ചീ........................., അമ്മായീ................., അങ്ങനെ പലതരം അഭിസംബോധനയോടെ ഓരോരുത്തരായി തുടങ്ങും "നോക്ക്‌ ശിവന്റെ അമ്പലത്തില്‌ ഒരു വിളക്ക്‌ കൊടുക്കണം.ഞാന്‍ നേര്‍ന്നതാ............... ആ പള്ളിയില്‍ നാലു കൂട്‌ മെഴുകുതിരി കൊടുക്കണം എല്ലാം നേരെയായാല്‍ കൊടുക്കാമെന്ന്‌ ഞാന്‍ നേര്‍ന്നതാ......... അനാഥ പിള്ളേര്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണം അന്നേ ഞാന്‍ നേര്‍ന്നതാ................... യാതൊരു മുടക്കുമില്ലാതെ എന്റെ കൈയ്യിലെ കാശ്‌ കളയിക്കുന്ന ഇത്തരം സ്‌നേഹപ്രകടനങ്ങളില്‍ വീഴാതിരിക്കാന്‍ മാനസീകമായ തയ്യാറെടുപ്പിലാണു ഞാനിപ്പോള്‍.
അഭ്യര്‍ത്ഥന
"എന്നോടൊരിറ്റ്‌ സ്‌നേഹമുണ്ടെങ്കില്‍
ദയവു ചെയ്‌തെന്നെയൊന്ന്‌ സ്‌നേഹിക്കാതിരിക്കൂ.........."

Tuesday, June 2, 2009

ഒരു മാനനഷ്ടക്കേസുകൂടി.........

ഒരു മാനനഷ്ടക്കേസുകൂടി.........
ഇന്ന്‌ ഞാന്‍ വീണ്ടും ഒരു മാന നഷ്ടകേസുകൂടി കൊടുത്തു.കോടതി അത്‌ ഫയലില്‍ സ്വീകരിച്ച്‌ എതിര്‍കക്ഷികള്‍ക്ക്‌ നോട്ടീസയക്കാന്‍ ഉത്തരവായി.2008 Dec.മാസം ഒരു സഹപ്രവര്‍ത്തകന്റെ യാത്രയയപ്പു പാര്‍ട്ടിയില്‍ ഞാന്‍ പങ്കെടുത്തതു സംബന്ധിച്ച്‌ (കുടിച്ചു കൂത്താടി, കുടിച്ചു പൂസായി..........ചടങ്ങ്‌ അലങ്കോലമാക്കി)പത്രത്തില്‍ വന്ന വാര്‍ത്തക്കെതിരെയാണ്‌ ക്രിമിനല്‍ കേസ്‌ ഫയല്‍ ചെയ്‌തത്‌.പത്രത്തിലൂടെ എന്തും പറയാം എന്ന രീതിയെയാണ്‌ ഞാന്‍ ചോദ്യം ചെയ്യുന്നത്‌.എന്റെ ഭാഗം പറയാന്‍ എനിക്ക്‌ സ്വന്തമായൊരു പത്രമിറക്കാന്‍ കഴിയില്ലല്ലോ.എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകുമല്ലോ.

Sunday, May 31, 2009

മാധവിക്കുട്ടിയോടൊത്തുള്ള എന്റെ നിമിഷങ്ങള്‍

മാധവിക്കുട്ടിയോടൊത്തുള്ള എന്റെ നിമിഷങ്ങള്‍
2003 സെപ്‌റ്റംബര്‍ 11 ാം തിയ്യതി എന്റെ ആത്മകഥയുടെ(എന്റെ കഥ അഥവാ ഒരു മലയാളി യുവതിയുടെ ജീവിതയാത്ര) പ്രകാശനകര്‍മ്മം നടത്തിയത്‌ കമലാസുരയ്യ യായിരുന്നു.വളരെ പ്രസരിപ്പോടെ അവര്‍ എന്റെ ഓരോ ചോദ്യത്തിനും കൊച്ചുകുട്ടികളെപ്പോലെ കുസൃതിയില്‍ പൊതിഞ്ഞ മറുപടികള്‍ തന്നു എന്നേയും മറ്റുള്ളവരേയും ഏറെ ചിരിപ്പിച്ചു..അവരോടുള്ള എന്റെ ഒരു ചോദ്യവും അവര്‍ എനിക്കു തന്ന ഉത്തരവും ഞാന്‍ ഈ നിമിഷം ഏറെ വേദനയോടെ നിങ്ങളുമായി പങ്കു വെക്കട്ടെ.പുസ്‌തക പ്രകാശനചടങ്ങ്‌ ദിവസം അവരുടെ തലയില്‍ പ്രത്യേക രീതിയില്‍ അലങ്കരിച്ചു വെച്ച വെള്ള നിറമുള്ള തട്ടത്തില്‍ ഒരു സൈഡില്‍ പിടിപ്പിച്ചിരിക്കുന്ന മുത്തുകള്‍ തൊട്ടുകൊണ്ട്‌ ഞാന്‍ ചോദിച്ചു... "അമ്മേ...എന്തിനാണ്‌ ഈ കിരീടം പോലെ ഇങ്ങനെ മുത്തൊക്കെ വെച്ചിട്ട്‌........ ?കുട്ട്യേ.......... മതം മാറീതല്ലേ....... അപ്പംപിന്നെ എന്തിനാ കൊറക്കിന്നത്‌ രാജകുടുംബം തന്നെ ആയ്‌ക്കോട്ടേന്ന്‌ ........" അവരുടെ നിഷ്‌കളങ്കമായ അടക്കം പറച്ചില്‍ കേട്ട്‌ ഞാന്‍ പൊട്ടിച്ചിരിച്ചുപോയി.
.

Saturday, May 23, 2009

സൗഹൃദം

സൗഹൃദം

എന്തും പറയാനുള്ള സ്വാതന്ത്ര്യമല്ല

എന്തും പറയാതിരിക്കാനുള്ള സ്വാതന്ത്ര്യമാണത്

ബന്ധം

നെയ്യുമായ് നിനക്കെന്തു ബന്ധം നെയ്യപ്പമേ

വാക്ക്

നാളെ ഞാൻ ആരുടേതാണെന്നെനിക്കറിയില്ല

എങ്കിലും ഒന്നറിയാം ഇന്നു ഞാൻ നിന്റേതാണ്

Saturday, May 16, 2009

ശൃംഗാരത്തിന്റെ ശക്തി

ശൃംഗാരത്തിന്റെ ശക്തി

പോലീസില്‍ ഏറെ പ്രാധാന്യം കല്‌പിക്കുന്ന ഒന്നാണ്‌ സീനിയോരിറ്റി.ഒരു നമ്പര്‍ സീനിയര്‍ പോലും സീനിയര്‍ ആണെന്നും സാര്‍ എന്നു മാത്രമേ അഭിസംഭോധന ചെയ്യാവൂ എന്നുമാണ്‌ ട്രയിനിംങ്ങിന്റെ നാളുകളില്‍ അച്ചടക്കത്തിന്റെ ആണിക്കല്ലായി ഓരോ ട്രയിനിയേയും ഇന്‍സ്‌ട്രക്ടര്‍ ഇടക്കിടക്ക്‌ ഓര്‍മ്മിപ്പിക്കുക.(അത്‌ സ്‌ത്രീകളാണെങ്കില്‍ മേഡം എന്നുമതിയെന്നത്‌ മുകളിലുള്ള ചില സാറമ്മാരുടെ അപകര്‍ഷതാബോധത്തില്‍ നിന്നുണ്ടായ ഉത്തരവു മാത്രം.sir എന്ന പദത്തിന്‌ superior in rank എന്ന്‌ ഓക്‌സ്‌ഫോര്‍ഡ്‌ dictionry ല്‍ പറയുന്നു എങ്കിലും അതിന്റെ കൈവശാവകാശവും തങ്ങള്‍ക്കുതന്നെയാണെന്ന്‌ സ്ഥാപിക്കുനാനുള്ള തന്ത്രപ്പാടിലാണിവര്‍)ട്രയിനിംങ്‌ നാളില്‍ കേട്ടു ശീലിച്ച ഈ സീനിയോരിറ്റി വനിതാപോലീസുകാരോട്‌ പുരുഷപോലീസിന്‌ പ്രകടിപ്പിക്കേണ്ടതില്ലെന്ന്‌ മനസ്സിലാക്കാന്‍ അധിക കാലമൊന്നും എനിക്ക്‌ വേണ്ടി വന്നില്ല.

സാധാരണ മറ്റേതു വകുപ്പിലും അതത്‌ ഓഫീസിലെ സ്റ്റാഫിന്റെ പേരുകള്‍ ഓഫീസ്‌ റജിസ്റ്ററില്‍ രേഖപ്പെടുത്തുന്നത്‌ സീനിയോരിറ്റി ക്രമത്തില്‍ തന്നെയായിരിക്കും .എന്നാല്‍ പോലീസ്‌ വകുപ്പില്‍ മുഴുവന്‍ പുരുഷപോലീസുകാരുടേയും പേരും നമ്പരും രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ വനിതാപോലീസുകാരുടെ പേരുകള്‍ എഴുതാറുണ്ടായിരുന്നുള്ളൂ.(ഉദാഹരണത്തിന്‌ 2004-ല്‍ സര്‍വ്വീസില്‍ ചേര്‍ന്ന പോലീസുകാരന്റെ പേരും നമ്പരും രേഖപ്പെടുത്തിയതിന്റെ ശേഷംമാത്രമേ 1991 ല്‍ സര്‍വ്വീസില്‍ ചേര്‍ന്ന പോലീസുകാരിയുടെ പേരും നമ്പരും രേഖപ്പെടുത്തൂ)ഈ പ്രകടമായ ആണ്‍കോയ്‌മയെ ഞാന്‍ പലപ്പോഴും പല രീതിയില്‍ ചോദ്യം ചെയ്‌തെങ്കിലും എഴുത്തിന്റെ രീതിയില്‍ യാതൊരു മാറ്റവും വരുത്താതെ ഈ പോക്രിത്തരം അധികാരികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയിലാണ്‌ ഞാന്‍ കേരളാ ഹൈക്കോടതിയില്‍ പോയി സര്‍ക്കാര്‍ ഓഫീസുകളില്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ രേഖകളിലും ഫോമുകളിലും ആണ്‍കോയ്‌മാപരമായുള്ള രീതികള്‍ ഒഴിവാക്കണമെന്നും gender nutral ആയി മാത്രമേ രേഖകളില്‍ പരാമര്‍ശമുണ്ടാകാവൂ എന്നുമുള്ള അനുകൂല വിധിവാങ്ങിയത്‌.ഈ വിധി ചൂണ്ടിക്കാട്ടി പരാതി പറഞ്ഞിട്ടും യാതൊരു ഫലവുമുണ്ടായില്ല.വനിതാപോലീസുകാരുടെ പേരുകള്‍ താഴേതട്ടില്‍ തന്നെ കിടന്നു.

പരാതിപറഞ്ഞിട്ടു കാര്യമില്ലെന്നു ബോധ്യമായ ഞാന്‍ ശൃംഗാരം ഗുണം ചെയ്യുമോ എന്നൊന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു.വിശ്വാമിത്രന്‍ പോലും മേനകയുടെ ശൃംഗാരത്തില്‍ വീണുപോയില്ലേ........ ? പിന്നെയാണോ ഒരു സ്‌റ്റേഷന്‍ റൈട്ടര്‍............ (സ്‌റ്റഷനിലെ രേഖകള്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും സ്‌റ്റേഷന്‍ റൈട്ടറാണ്‌.)ഞാന്‍ മനസ്സിനെ അതിനായി പരുവപ്പെടുത്തി.ഏതൊരു പെണ്ണിനും എളുപ്പം സാധിക്കുന്നതും ഏറ്റവും പ്രയാസമെന്ന്‌ അവള്‍ കരുതുന്നതുമായ ഒന്നാണ്‌ ശൃംഗാരം

ഒരു ദിവസം വൈകുന്നേരം ഞാന്‍ റൈട്ടര്‍ക്കഭിമുഖമായി ഒന്നും മിണ്ടാതെ അയാളെതന്നെ നോക്കിയിരുന്നു.എന്റെ സാമീപ്യത്തെ ആര്‍ത്തിയോടെ ഏതു നിമിഷവും സ്വാഗതം ചെയ്‌തു പോന്ന അയാള്‍ "എന്തിനാ............ വിനയേ ഈ ഗൗരവം ? എനിക്ക്‌ പണ്ടേ വിനയയെ ഇഷ്ടമാണ്‌.................. എന്നു തുടങ്ങി പഞ്ചാരയടിക്ക്‌ തുടക്കം കുറിച്ചു.

"നിങ്ങള്‍ക്കെന്നോടിഷ്ടമൊന്നുമില്ല " ഞാനും ചിണുങ്ങി.

"അതെന്താ............ വിനയേ " അയാള്‍ പരിഭവത്തോടെ മൃദുവായ രീതിയില്‍ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു.

"ഇഷ്ടമുണ്ടെങ്കില്‍ ഞാനൊരു കാര്യം പറഞ്ഞാല്‍ കേള്‍ക്കുമോ.......... ?" ഞാന്‍ നിബന്ധന വെച്ചു.

"എന്താ വേണ്ടതെന്നുവെച്ചാല്‍ പറഞ്ഞാല്‍ മതി.എന്നെക്കൊണ്ട്‌ കഴിയുന്നതാണെങ്കില്‍ ഞാന്‍ ചെയ്യും" അയാള്‍ അയാളുടെ പരിമിതി വ്യക്തമാക്കി.

"സാറിനു കഴിയുന്നതു തന്നെയാണ്‌.ഞാന്‍ പറയട്ടെ.................." ഞാന്‍ വീണ്ടും ചിണുങ്ങി.

"പറയ്‌ വിനയേ............ "അയാള്‍ക്ക്‌ ക്ഷമകെട്ടു.അയാള്‍ പ്രണയാതുരനായി തന്റെ സീറ്റില്‍ നിന്നുമെണീറ്റ്‌ എന്റെടുക്കല്‍ ഒരു കൈ എന്റെ കസേരക്കു പിറകില്‍ പിടിച്ച്‌ എന്നോടു ചേര്‍ന്നു നിന്നുകൊണ്ട്‌ എന്റെ വാക്കുകള്‍ക്കായി കാത്തു നിന്നു.

"വേറൊന്നുമല്ല സാര്‍, നാളെമുതല്‍ duty book സീനിയോരിറ്റി ക്രമത്തില്‍ എഴുതണം. അത്രേയുള്ളൂ" ഞാന്‍ കാര്യം പറഞ്ഞു.(അപ്രകാരം എഴുതുമ്പോള്‍ എന്റെ നമ്പര്‍ ആദ്യം വരും.)"

ഓ......... അതാണോ അതെഴുതാം."വര്‍ഷങ്ങളായി ഞാന്‍ പാടുപെട്ട്‌ ചെയ്യിക്കാന്‍ ശ്രമിച്ച ഒരു മഹാകാര്യം അരമണിക്കൂര്‍കൊണ്ട്‌ സാധിച്ചത്‌കേട്ട്‌ അത്ഭുതത്തോടെ ഞാന്‍ എണീറ്റു.സമയം ഏറെ വൈകിയതുകൊണ്ട്‌ അയാളുടെ കൈയ്യില്‍ അമര്‍ത്തിപ്പിടിച്ച്‌ എന്റെ പ്രണയം ഉറപ്പിച്ച്‌ "പോട്ടെ സാര്‍ സമയം വൈകി" എന്ന്‌ പറഞ്ഞ്‌ ഏറെ പ്രതീക്ഷയോടെ ഞാനിറങ്ങി.

പിറ്റേന്ന്‌ വന്നയുടനെ തന്നെ ഞാന്‍ ഡ്യൂട്ടിബുക്ക്‌ നോക്കി.അത്ഭുതം !അതെഴുതിയിരിക്കുന്നത്‌ സീനിയോരിറ്റി പ്രകാരം തന്നെയാണ്‌. പോലീസുകാരുടെ നമ്പര്‍ തുടങ്ങുന്നതു തന്നെ എന്റെ നമ്പര്‍ മുതലാണ്‌.എനിക്കു ശേഷം ഏകദേശം പതിനഞ്ചോളം പോലീസുകാര്‍................. ആദ്യമായി കിട്ടിയ അംഗീകാരം ഞാന്‍ നെടുവീര്‍പ്പിട്ടു.ഈ ശൃംഗാരം കൊണ്ട്‌ ഈ സ്റ്റേഷനിലെ ഡ്യൂട്ടി ബുക്കില്‍ മാറ്റം വരുത്താനല്ലാതെ കേരളത്തിലെ മുഴുവന്‍ ഡ്യൂട്ടിബുക്കിലും മാറ്റം വരുത്താനാവില്ലല്ലോ.......... അല്ലെങ്കില്‍ എല്ലാ സ്‌റ്റേഷനിലേക്കും വിളിച്ച്‌ അവിടുത്തെ പോലീസുകാരികളോട്‌ ഞാനിവിടെ സ്വീകരിച്ച മാര്‍ഗ്ഗം ഉപദേശിച്ചുകൊടുക്കേണ്ടി വരും.അഭിമാനത്തോടെ ജോലിചെയ്യണമെങ്കില്‍ റൈട്ടറോട്‌ ശൃംഗരിക്കൂ എന്നുപദേശിക്കലും അത്ര എളുപ്പമല്ലല്ലോ............

ആ രീതി തന്നെ പിറ്റേ ദിവസം മുതല്‍ തുടരുമെന്ന്‌ഞാന്‍ വിചാരിച്ചു.പിറ്റേന്ന്‌ അയാളോട്‌ ശൃംഗരിക്കാന്‍ ഞാന്‍ മിനക്കട്ടില്ല.പല കാരണങ്ങളുണ്ടാക്കി അയാളെന്നെ അയാളുടെ അടുക്കലേക്ക്‌ ക്ഷണിച്ചു.ഏതായാലും റിക്കാര്‍ഡിക്കലായി ഒരു കാര്യം തുടങ്ങിവെച്ചല്ലോ ......... ?ഇനി അത്ര എളുപ്പമല്ല അതു മാറ്റാന്‍ എന്നു ചിന്തിച്ച്‌ അയാളോട്‌ പോയി പണി നോക്കാന്‍ മനസ്സില്‍ പറഞ്ഞ്‌ ഞാന്‍ എന്റെ ഡ്യൂട്ടിയില്‍ മുഴുകി.പിറ്റേ ദിവസം രാവിലെ ഞാന്‍ വന്നപ്പോള്‍ അയാളുടെ മുഖം കടന്നലു കുത്തിയപോലെ .........ഞാനുടനെ തന്നെ DUTY BOOK എടുത്തുനോക്കിഅയ്യോ............! ദേ കിടക്കുന്നു ഞാന്‍ പഴയതുപോലെ ഏറ്റവും അവസാനം തന്നെ .......!( ഈ രീതിയില്‍ മാറ്റം വരുത്താനും പിന്നീടെന്റെ നിയമപരമായ ഇടപെടലിലൂടെ സാധിച്ചു.)

Monday, May 11, 2009

അയോഗ്യത

അയോഗ്യത
ഒരു ദിവസം സ്‌റ്റേഷനിലേക്ക്‌ ഒരാള്‍ ഫോണ്‍ വിളിച്ച്‌ സ്‌റ്റേഷന്‍ പരിധിയിലെ ഒരു പുഴയില്‍ നിന്നും അനധികൃതമായി മണലുകോരുന്നുണ്ട്‌ എത്രയും പെട്ടന്ന്‌ വരണം എന്നു പറഞ്ഞു.ഉടനെ തന്നെ സ്റ്റേഷന്‍ ചാര്‍ജ്ജിലുണ്ടായിരുന്ന ASI എല്ലാവരോടുമായി ഉച്ചത്തില്‍ ഇങ്ങനെ പറഞ്ഞു
"വെയിറ്റിംഗില്‍ ഉള്ളവരെല്ലാവരും വണ്ടിയില്‍ കയറ്‌.........."
അന്ന്‌ ഞാനും വെയിറ്റിംഗ്‌ ഡ്യൂട്ടിയിലായിരുന്നു.(Emergency waiting എന്നാണ്‌ പറയാറ്‌.ഓരോ ദിവസവും നിശ്ചിതയെണ്ണം പോലീസുകാരെ ഇത്തരത്തില്‍ Emergency waiting duty ക്കായി നിയമിക്കും.അപ്രതീക്ഷിതമായുണ്ടാകുന്ന അത്യാഹിത സംഭവങ്ങള്‍ക്ക്‌ ഉചിതമായ രീതിയില്‍ ഈ വിഭാഗത്തെ വിനിയോഗിക്കുകയാണ്‌ പതിവ്‌.)
ഞാനുള്‍പ്പെടെ അഞ്ചുപേരാണ്‌ അന്ന്‌ വെയിറ്റിംഗില്‍ ഉണ്ടായിരുന്നത്‌.അവരോടൊപ്പം ഞാനും വണ്ടിയില്‍ കയറാനായി ഇറങ്ങി.ഞാന്‍ ജീപ്പില്‍ കയറാന്‍ തുടങ്ങുമ്പോള്‍ "എന്തിനാ വിനയ കയറുന്നത്‌.മണലു കോരലാണ്‌ അവിടെ പെണ്ണുങ്ങളൊന്നും ഉണ്ടാകില്ല.വേണ്ട വിനയ കയറേണ്ട " എന്ന്‌ ASI ഒറ്റശ്വാസത്തില്‍ ഉത്തരവിറക്കി.
"ഓ........... അപ്പം പെണ്ണുങ്ങള്‌ മണലു കക്കുന്നില്ല എന്നുള്ളതാണോ ഈ ഡ്യൂട്ടിക്കുള്ള എന്റെ disqualification ? ഞാന്‍ മുമ്പിലെ കണ്ണാടിയിലൂടെ ASI സാറിന്റെ മുഖത്തുനോക്കി ചോദിച്ച്‌ എന്റെ പ്രതിഷേധം പ്രകടിപ്പിച്ച്‌ പിന്തിരിഞ്ഞു.വണ്ടി സ്റ്റാര്‍ട്ടിംഗ്‌ നിലയിലായിരുന്നു. ഒരു വാക്കേറ്റത്തിന്‌ സമയവുമില്ല.അവര്‍ ജീപ്പെടുത്തു.തികച്ചും മറ്റുള്ളവര്‍ക്കു മുന്നില്‍ പരിഹാസ്യയായി ഞാന്‍ സ്റ്റേഷനിലേക്കു കയറി.
ഇതെന്തൊരു ഗതികേടാണ്‌ ? ഇന്ന്‌ നിലവിലുള്ള കള്ളന്മാരും കൊള്ളക്കാരും മാഫിയക്കാരും ,ചൂതാട്ടക്കാരും എല്ലാം പുരുഷന്മാരാണ്‌.അങ്ങിനെയുള്ള സാഹചര്യം നിലനില്‌ക്കുമ്പോള്‍ sex തിരിച്ചു മാത്രമേ പോലീസുകാര്‍ക്ക്‌ ജോലി ചെയ്യാനൊക്കൂ എന്ന നില അപകടകരം തന്നെ.
വനിതാപോലീസുകാര്‍ക്ക്‌ ചടുലമായ ഒരു ജോലി ചെയ്യണമെങ്കില്‍ സ്‌ത്രീകള്‍ കുറ്റകൃത്യങ്ങളില്‍ ചടുലതയുള്ളവരാകണം.മണലുകക്കാനും,പണം വെച്ച്‌ ചീട്ടുകളിക്കാനും, കൊള്ളചെയ്യാനും മറ്റും മറ്റും സ്‌ത്രീകള്‍ മുന്നോട്ടു വരണേയെന്ന്‌ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വനിതാപോലീസുകാര്‍ പ്രാര്‍ത്ഥിക്കണോ............?
നിലവിലുള്ള മോശമായ അവസ്ഥയെ വീണ്ടും വീണ്ടും മോശമാക്കാതെ അത്‌ ഇല്ലായ്‌മ ചെയ്യണമെങ്കില്‍ അത്തരത്തിലുള്ള Duty കളില്‍ താത്‌പര്യത്തോടെ കടന്നു വരുന്നവരെയെങ്കിലും തടയാതിരിക്കണം.

Saturday, May 9, 2009

തീരുമാനം

തീരുമാനം
"മേമേ............. വീടിന്റെ പെയിംന്റിംഗ്‌ പണി ഞങ്ങള്‍ക്കു തരണേ"യെന്നുപറഞ്ഞ്‌ എന്റെ വീടിന്റെ പെയിംന്റെിംഗ്‌ പ്രവര്‍ത്തിയുടെ ഓര്‍ഡര്‍ പിടിച്ചത്‌ എന്റെ ബന്ധുവായ ജേഷ്ടന്റെ മകനാണ്‌.അയാളിപ്പോള്‍ ബി.കോം പാസ്സായി.ഇന്ന്‌ വിദ്യാസമ്പന്നരായ ആണ്‍കുട്ടികളില്‍ പലരും ഇടക്കാല തൊഴില്‍മേഖലയായി തിരഞ്ഞെടുക്കുന്ന പല ജോലികളിലൊന്നാണ്‌ പെയിംന്റെിംഗ്‌ .എന്നോടു ചോദിച്ച ഉടനെ ഞാന്‍ സമ്മതം കൊടുത്തു. -
"ചിലവടക്കം കൂലി ആയിട്ടുമതി പണി. "ഞാന്‍ എന്റെ നിബന്ധന പറഞ്ഞു.
"അതു പറ്റില്ല മേമേ....... ചിലവു വേണം ഭക്ഷണം പുറത്തു പോയി കഴിക്കലെല്ലാം വലിയ പ്രയാസമാണ്‌.നല്ല ഭക്ഷണമൊന്നും കിട്ടില്ല മേമേ........ മേമ എന്തുണ്ടാക്കിയാലും മതി ഞങ്ങള്‍ കഴിച്ചോളും. കൂട്ടത്തിലുള്ളോരൊക്കെ എന്റെ കൂട്ടുകാരാണ്‌. അവര്‍ക്കൊന്നും ഒരു ജാഡയുമില്ല.............." അയാള്‍ അയാളുടെ ബുദ്ധിമുട്ടുകളും തന്റെ കൂട്ടുകാരുടെ മഹത്വവും വര്‍ണ്ണിച്ചു." ചിലവൊക്കെ തരാം പക്ഷേ തിന്ന പാത്രം മോറണം" ഞാന്‍ എന്റെ മനോഗതം വ്യക്തമാക്കി.
"ഓ........ അതൊന്നും കുഴപ്പമില്ല മേമേ.......... ഞങ്ങള്‌ കഴുകിക്കോളും " അയാളെന്റെ നിബന്ധന അംഗീകരിച്ചു.
തിന്ന പാത്രം അപ്പാടെ ഇട്ടിട്ടുപോകുന്ന ആഡ്യന്മാരായ ചില ആണുങ്ങള്‍ എന്റെ വീട്ടില്‍ പണിക്കുവരുമ്പോഴേ ഞാന്‍ പറയും ചിലവടക്കം (ഭക്ഷണമടക്കം) കൂലിമതിയെന്ന്‌ . ദാസേട്ടനുമായി അവര്‍ സംസാരിച്ച്‌ പലപ്പോഴും ചിലവുള്‍പ്പെടെ കൂലിയാക്കും.വിവരം എന്നോടു പറയുമ്പോള്‍ ഞാന്‍ പറയുന്നത്‌ ഒന്നു മാത്രം "അവന്മാരൊക്കെ തിന്നുന്ന പാത്രം നിങ്ങള്‍ കഴുകുമെങ്കില്‍ ചിലവുകൊടുക്കാം "
. ആ നിബന്ധന ദാസേട്ടന്‍ അംഗീകരിക്കും.ആണുങ്ങള്‍ തിന്ന പാത്രം കഴുകുക എന്നുവെച്ചാല്‍ എന്നെ കൊല്ലുന്നതിനു തുല്ല്യമാണ്‌.ഏകദേശം ഇരുപതു ദിവസത്തോളം നാല്‌ ആണ്‍കുട്ടികള്‍ (പതിനെട്ടിനും ഇരുപത്തഞ്ചിനും മധ്യേ പ്രായമുള്ളവര്‍ , നല്ല വിദ്യാഭ്യാസമുള്ളവര്‍, തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബത്തില്‍ പിറന്നവര്‍ ) ഞാന്‍ പറഞ്ഞ നിബന്ധന പാലിച്ചു കൊണ്ട്‌ ജോലി ചെയ്‌തു.പക്ഷേ അവര്‍ ഒരു ദിവസം പോലും ചായ കുടിച്ച ഗ്ലാസോ ,വെള്ളം കുടിച്ച ഗ്ലാസോ കഴുകിയില്ല.എന്റെ വാചകത്തിലെ പിഴവ്‌ അവര്‍ ശരിക്കും മുതലെടുത്തു.മേലില്‍ പണിക്കുവരുന്ന 'മാന്യന്മാരായ' ആണുങ്ങളോട്‌ വളരെ കൃത്യമായിതന്നെ തിന്ന പാത്രവും കുടിക്കുന്ന ഗ്ലാസ്സും മോറണമെന്ന്‌ പറയാന്‍ ഞാന്‍ തീരുമാനിച്ചു.

Friday, May 8, 2009

പുതുമ

പുതുമ
മത്സരം ദിനചര്യയാകിടില്‍
പുതുമയെന്തുണ്ട്‌ കാണുവാന്‍
‍സൗഹൃദം
എന്തും പറയാനുള്ള സ്വാതന്ത്ര്യമല്ല
എന്തും പറയാതിരിക്കാനുള്ള സ്വാതന്ത്ര്യമാണത്‌
പ്രശ്‌നം
പ്രശ്‌നത്തിലിടപെട്ടാല്‍പ്രശ്‌നം കണിശം
ആ വഴി പ്രശ്‌നമതാണെങ്കില്‍നീ
പോവുക പോവുക ഈ വഴിയെ
യജമാനന്‍
പിച്ച നല്‍കും തെണ്ടിയും
യജമാനന്‍ തന്നെയാ നിമിഷം

Thursday, May 7, 2009

ഭാര്യയെങ്ങിനെ രക്ഷാകര്‍ത്താവാകും ?

ഭാര്യയെങ്ങിനെ രക്ഷാകര്‍ത്താവാകും ?
പോലീസ്‌ സ്‌റ്റേഷനില്‍ വ്യക്തികളുടെ പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്‍ നടത്തുന്നതിനായിമാത്രം ഒരു printed form നിലവിലുണ്ട്‌.അതിന്റെ രണ്ടാം കോളത്തില്‍ രക്ഷിതാവിന്റെ പേരാണ് എഴുതേണ്ടത്.(സ്വന്തമായി ഉപജീവനം നടത്തി പലര്‍ക്കും താങ്ങും തണലുമായി നില്‌ക്കുന്നവര്‍ക്കും ഒരു രക്ഷിതാവിന്റെ പേരു വേണം എന്നത്‌ വെറും ദുശ്ശാഠ്യംമാത്രമാണെന്ന്‌ പറയാതിരിക്കാനാവില്ല.)
ആരാണ്‌ ഗാര്‍ഡിയന്‍ ? ഒരു വ്യക്തിയേയോ,വസ്‌തുവിനേയോ,സ്ഥലത്തിനേയോ സംരക്ഷിക്കുവാനോ കൈകാര്യംചെയ്യുവാനോ നിയമപരമായി ചുമതലപ്പെട്ട ആള്‍.
ഒരു ദിവസം എനിക്കു കിട്ടിയ പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്‍ ഫോമില്‍ അപേക്ഷകന്റെ (കോടതി എന്തു വിധിച്ചിട്ടും കാര്യമില്ല ഇപ്പോഴും 'അപേക്ഷകന്‍ ' തുടരുന്നു) രക്ഷാകര്‍ത്താവിന്റെ പേര്‌ എന്ന കോളത്തില്‍ ഞാന്‍ അയാളുടെ ഭാര്യയുടെ പേരെഴുതി.വെരിഫിക്കേഷനു ശേഷം ഞാന്‍ ഫോം സ്‌റ്റേഷനില്‍ ഹാജരാക്കി.സ്‌റ്റേഷനിലെ പുരുഷാധിപത്യക്കോമരങ്ങള്‍ കലിതുള്ളിയിളകി.
"അതെങ്ങനെയാണ്‌ ഭാര്യ ഭര്‍ത്താവിന്റെ രക്ഷാകര്‍ത്താവാകുന്നത്‌ ? "
"ഭാര്യക്ക്‌ ഭര്‍ത്താവിനെ സംരക്ഷിക്കാനാകുമോ ?"
"ഇതെവിടുത്തെ ന്യായം?"
"കേട്ടുകേള്‍വിപോലുമില്ലല്ലോ.... ?"
"ചിരിക്കാന്‍ വകയുണ്ട്‌"
ഇത്തരത്തില്‍ നേരിട്ടും അല്ലാതേയും വാക്കുകള്‍ കൊണ്ടുള്ള ആക്രമണങ്ങളും പരിഹാസങ്ങളും തുടര്‍ന്നുകൊണ്ടിരിക്കെ സ്റ്റേഷന്‍ റൈട്ടര്‍ എന്നെ വിചാരണക്കായി വിളിപ്പിച്ചു.ഞാന്‍ പൂരിപ്പിച്ചുകൊടുത്ത ഫോം കൈയ്യിലെടുത്ത്‌ എല്ലാവരുടേയും ഇടയില്‍ വെച്ചുകൊണ്ട്‌ അയാള്‍ ഗൗരവത്തോടെ ചോദിച്ചു.
" എന്താ......... ഇയാള്‍ക്ക്‌ അച്ഛനില്ലേ...............?"
"സാര്‍ അതിലെന്താണ്‌ തെറ്റ്‌ ? അയാളുടെ അച്ഛനുമമ്മയും രോഗികളാണ്‌.അച്ഛന്‌ പരസഹായമില്ലാതെ നടക്കാന്‍പോലുമാവില്ല.അയാള്‍ക്ക്‌ ഏതു വിധത്തിലും എന്തെങ്കിലും ഒരു സഹായം ചെയ്യാനകുക അയാളുടെ ഭാര്യക്കുമാത്രമാണ്‌.ഇനി അയാള്‍ പുറത്തു പോയാലും അയാളുടെ അച്ഛനേയും അമ്മയേയും അവരുടെ രണ്ടു മക്കളേയും തരക്കേടില്ലാത്ത രണ്ടു നില വീടും അഞ്ചേക്കറോളം വരുന്ന ഭൂമിയുമെല്ലാം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടി വരിക അവര്‍മാത്രമായിരിക്കും.അതുകൊണ്ടുതന്നെ ആ കോളത്തില്‍ അവരുടെ പേര്‌ തന്നെയാണ്‌ ചേര്‍ക്കേണ്ടത്‌." എല്ലാവരോടുമായി ഞാന്‍ എന്റെ വാദവും നിരത്തി.
പ്രത്യേകിച്ചെനിക്കൊരു മറുപടിയും തരാതെ അയാള്‍ (റൈട്ടര്‍) എന്റെ മുന്നില്‍വെച്ചുതന്നെ ആ കോളം വെട്ടി അപേക്ഷകന്റെ അച്ഛന്റെ പേര്‌ എഴുതി വിജയഭാവത്തില്‍ എന്നെ നോക്കി ഒരു താക്കീതെന്നോണം പറഞ്ഞു
"ഇനി മേലില്‍ ഇത്തരത്തില്‍ എഴുതുകയാണെങ്കില്‍ നിങ്ങളെ പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്‍ ഡ്യൂട്ടിയില്‍ നിന്നുതന്നെ ഒഴിവാക്കേണ്ടി വരും "
ഞാന്‍ ഒന്നും മിണ്ടിയില്ല.അങ്ങനെ എഴുതിയില്ലെങ്കില്‍ ആ ഡ്യൂട്ടിയില്‍ നിന്നുകൂടി ഞാന്‍ മാറ്റി നിര്‍ത്തപ്പെടും എന്നല്ലാതെ പ്രത്യേകിച്ചൊരുഗുണവും അതുകൊണ്ടുണ്ടാകാനില്ലെന്ന്‌ കൃത്യമായി ബോധ്യമുള്ളതുകൊണ്ട്‌ അല്‌പം കഴിഞ്ഞ്‌ ഞാന്‍ വളരെ ശാന്തമായിതന്നെ പറഞ്ഞു
" ഇല്ല സാര്‍ ഇനി മേലില്‍ ഞാന്‍ ആവര്‍ത്തിക്കുകയില്ല."
തന്റെ ആധിപത്യത്തിനേല്‍ക്കുന്ന നേരിയ വിള്ളല്‍ പോലും സഹിക്കാന്‍ അവനാകുന്നില്ലെന്നുമാത്രമല്ല ആ നീര്‍ക്കുമിള പൊട്ടാതിരിക്കാന്‍ ഏറിയ പങ്കപ്പാടിലുമാണവന്‍

Friday, May 1, 2009

ഭക്ഷണം, പ്രീതി...........

ഭക്ഷണം
മറ്റുള്ളോര്‍ കഴിക്കുന്നു എന്നുള്ളതല്ല
എന്റെ വിശപ്പിനെ ശമിപ്പിക്കുവാനാണ്‌

പ്രീതി
ചെകുത്താന്റെ പ്രീതിയും ദൈവത്തിന്‍ പ്രീതിയും
ഒരുപോലെയിന്നെനിക്കത്യാവശ്യം
വലുത്‌
ആശയമല്ല ആമാശയമാണ്‌

Monday, April 27, 2009

പേടി

പേടി
എന്തിനു പേടിക്കണം സമൂഹത്തെ നമ്മള്‍
പേടി നിര്‍ബന്ധമെങ്കില്‍ സമൂഹം പേടിച്ചോട്ടെ.........

Friday, April 24, 2009

ഞങ്ങളെത്രയെണ്ണം ഇങ്ങനെ ചത്തുതരണം.............?

ഞങ്ങളെത്രയെണ്ണം ഇങ്ങനെ ചത്തുതരണം.............?
മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ ടെയ്‌സി എന്ന സ്‌ത്രീ ആത്മഹത്യ ചെയ്‌തു.ആത്മഹത്യക്കു കാരണം ഭര്‍തൃപീഢനമാണെന്നാരോപിച്ച്‌ വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.ഡെയ്‌സിയുടെ ഭര്‍ത്താവിനെ അറസ്റ്റു ചെയ്യുക എന്നതായിരുന്നു അവര്‍ ഉന്നയിച്ച മുഖ്യ മുദ്രാവാക്യം.
ദിവസങ്ങള്‍ കഴിയവേ സ്വാഭാവികമായ ശക്തിക്ഷയം സംഘടനകളിലും പ്രകടമായി.തുടക്കത്തില്‍ കാണിച്ച അതേ ആര്‍ജ്ജവത്തോടെ തന്നെ സമരമുഖത്തവശേഷിച്ചിരുന്ന വയനാട്‌ സ്‌ത്രീക്ഷേമ സമിതി എന്നൊരു സംഘടന മാത്രമായിരുന്നു..അതിനെ നയിച്ചിരുന്നത്‌ ലിസ എന്ന മധ്യവയസ്‌കയായ ഒരു സിസ്റ്ററായിരുന്നു.സിസ്റ്ററെ അനുനയിപ്പിക്കാനായി ഏറ്റവുമൊടുവില്‍ ആ ഇടവകയിലെ അച്ചനും എത്തി.അച്ചന്‍ സിസ്റ്ററിനെ വിളിച്ച്‌ വളരെ ശാന്തനായി പറഞ്ഞു
"സിസ്റ്ററേ.......... നിങ്ങള്‍ സമാധാനപ്പെടണം.ഈ സമരം അവസാനിപ്പിക്കണം.അവനിപ്പോള്‍ പഴയ ആളേ അല്ല.നിങ്ങള്‍ അയാളെക്കൂടി ഒന്നു കേള്‍ക്കണം.അവനിപ്പോള്‍ മാനസാന്തരപ്പെട്ടിട്ടുണ്ട്‌............. അച്ചന്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നതിനിടയില്‍ സകല നിയന്ത്രണങ്ങളും വിട്ട സിസ്റ്റര്‍ അലറിക്കൊണ്ട്‌ ചോദിച്ചു. "അച്ചോ........ നിങ്ങള്‍ ആണുങ്ങള്‍ ഇങ്ങനെ മാനസാന്തരപ്പെടാന്‍ ഞങ്ങള്‍ എത്രയെണ്ണം ഇങ്ങനെ ചത്തു തരണം...........? മറുത്തൊന്നും പറയാന്‍ നില്‌ക്കാതെ ഒരു ദീര്‍ഘനിശ്വാസത്തോടെ അച്ചന്‍ തിരിച്ചു നടന്നു.

Sunday, April 19, 2009

തല

തല

തലയെത്ര കുനിക്കണം ഞാന്‍

തല കുനിക്കാതൊന്നു നില്‌ക്കാന്‍ !

Friday, April 10, 2009

മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ മെയില്‍ വാര്‍ഡ്‌

മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ മെയില്‍ വാര്‍ഡ്‌

പ്രമേഹ രോഗത്തെതുടര്‍ന്ന്‌ എന്റെ അച്ഛന്റെ വലതുകാല്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ വെച്ച്‌ മുറിച്ചു മാറ്റി.ഓപ്പറേഷന്‍ നടന്ന ദിവസം വൈകിട്ടാണ്‌ അച്ഛനെ മെയില്‍ വാര്‍ഡിലേക്ക്‌ മാറ്റിയത്‌.അതുവരെ അത്യാഹിതവിഭാഗത്തില്‍ observation unit ല്‍ ആയിരുന്നു.പതിനൊന്ന്‌ മണിക്ക്‌ ഓപ്പറേഷന്‍ തിയ്യറ്ററില്‍ കയറ്റി എങ്കിലും വൈകിട്ട്‌ ഏഴു മണിയോടെയാണ്‌ വാര്‍ഡിലേക്ക്‌ കൊണ്ടു വരാനായത്‌.അച്ഛനെ വാര്‍ഡിലെത്തിച്ച ഉടനെ ഞാനും എന്റെ ഏറ്റവും ഇളയ അനിയത്തിയും കൂടി പുറത്തേക്കെഴുതിയ മരുന്ന്‌,ബക്കറ്റ്‌ ,കപ്പ്‌ ,തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തേക്ക്‌ പോയി.തിരിച്ചെത്തിയപ്പോള്‍ സമയം എട്ടര മണി കഴിഞ്ഞിരുന്നു.വാര്‍ഡിലേക്കു കയറുമ്പോള്‍ സെക്യൂരിറ്റിയും എന്റെ വീട്ടുകാരും തമ്മില്‍ എന്തോ കശപിശ.അടുത്തെത്തിയപ്പോഴാണ്‌ കാര്യം പിടികിട്ടിയത്‌.പുരുഷന്‍മാരുടെ വാര്‍ഡില്‍ സ്‌ത്രീകളെ നിര്‍ത്തില്ല.അച്ഛന്‌ കൂട്ടുനില്‌ക്കാന്‍ ആരേലും ആണുങ്ങള്‍ തന്നെ വേണം. വാര്‍ഡില്‍ രാത്രി പെണ്ണുങ്ങളെ നിര്‍ത്താന്‍ സമ്മതിക്കില്ല എന്ന്‌ സെക്യൂരിറ്റി തീര്‍പ്പു കല്‌പിച്ചു.

"അച്ഛന്‌ ഞങ്ങള്‍ അഞ്ച്‌ പെണ്‍കുട്ടികളാണ്‌.വാര്‍ഡില്‍ നില്‌ക്കാനായിട്ട്‌ ഇപ്പം ഒരു ആണ്‍കുട്ടി വേണമെന്നു വെച്ചാലും നടക്കില്ലല്ലോ...... "ഗീത അല്‌പം പരിഹാസം കലര്‍ന്ന മട്ടില്‍ പറഞ്ഞു.അപ്പോഴേക്കും ഒന്നുരണ്ടു ഡോക്ടര്‍മാരും വാര്‍ഡിലുള്ള സിസ്‌റ്റര്‍മാരും രോഗികള്‍ക്ക്‌ കൂട്ടിരിക്കുന്നവരും എല്ലാവരും ഞങ്ങള്‍ക്കുചുറ്റും കൂടിയിരുന്നു.ഞങ്ങള്‍ യാതൊരു ഒത്തുതീര്‍പ്പിനും നില്‌ക്കുന്നില്ലെന്നുറപ്പായപ്പോള്‍ ഒരു ഡോക്ടര്‍ അല്‌പം കര്‍ക്കശമായിട്ടുതന്നെ പറഞ്ഞു

"ഇവിടെ ചില നിയമങ്ങള്‍ ഉണ്ട്‌. ആശുപത്രിയുടെ നല്ല നടത്തിപ്പിന്‌ അതു പാലിക്കേണ്ട ബാധ്യതയെല്ലാവര്‍ക്കുമുണ്ട്‌ "

"സാറു പറഞ്ഞത്‌ ഞങ്ങള്‍ അംഗീകരിക്കുന്നു.പക്ഷേ ഒരു സംശയം. ആര്‍ക്കുവേണ്ടിയാണീ നിയമം ? അത്‌ ഇവിടുത്തെ രോഗികളുടെ നന്മക്കു വേണ്ടിയാണെങ്കില്‍ അല്‌പം കൂടി പ്രായോഗികമാക്കണം. " ഞാന്‍ എന്റെ ഭാഗം വ്യക്തമാക്കി.

"ഇക്കാര്യത്തില്‍ തര്‍ക്കിക്കാന്‍ ഞാനില്ല.നിയമം നിങ്ങള്‍ക്കും ബാധകമാണ്‌".ഡോക്ടര്‍ തിരിഞ്ഞു നടന്നു. കൂടെ മറ്റുള്ളവരും പിരിയാന്‍ തയ്യാറായി.

" ഡോക്ടര്‍ ഒരു കണ്ടീഷന്‍ നിങ്ങള്‍ പറയുന്നതു പോലെ ഞങ്ങള്‍ കേള്‍ക്കാം. ഒരു നഴ്‌സിനെ അച്ഛനു വേണ്ടി പോസ്‌റ്റു ചെയ്യണം .ആളില്ലാ എന്ന ബുദ്ധിമുട്ട്‌ അച്ഛന്‌ തോന്നാന്‍ പാടില്ല.ഒരു ചെറിയ വീഴ്‌ചപോലും വരുത്താന്‍ പാടില്ല , അങ്ങനെ സംഭവിച്ചാല്‍ അത്‌ വലിയ പ്രശ്‌നവുമാകും. " വനജേടുത്തി വളരെ ഗൗരവമായി എല്ലാവരോടുമായി പറഞ്ഞു.അല്‌പ സമയത്തിനുള്ളില്‍ എല്ലാവരും പിരിഞ്ഞു പത്തുമണിക്കായി ഞങ്ങളും കാത്തിരുന്നു.അച്ഛന്റെ മരുമകനും ഇളയച്ഛന്റെ മകനും അച്ഛനെ നോക്കാന്‍ തയ്യാറായി അവരുടെ താത്‌പര്യം ഞങ്ങളെ അറിയിച്ചെങ്കിലും ഞങ്ങള്‍ തയ്യാറായില്ല.ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഡ്യൂട്ടി റൂമിലേക്ക്‌ വിളിപ്പിച്ചു.കര്‍ക്കശമായ ആ നിയമം നടപ്പിലാക്കിയതിനു പിന്നിലെ സാഹചര്യം വിശദമായി പറഞ്ഞു.അവര്‍ നിയമത്തില്‍ അയവു വരുത്തി.സെക്യൂരിറ്റിയോടും നഴ്‌സസിനോടും ഞങ്ങള്‍ക്ക്‌ പ്രത്യേക പരിഗണന നല്‌കിയ വിവരം അറിയിച്ചു.നാല്‌പത്തഞ്ചു ദിവസത്തോളം അച്ഛന്‌ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.ഞങ്ങള്‍ മക്കള്‍ മാറിമാറി അച്ഛനെ നോക്കി.അന്ന്‌ ഞങ്ങള്‍ അത്രയും പറഞ്ഞില്ലായിരുന്നെങ്കില്‍ ഓരോദിവസവും രാത്രിയില്‍ ഓരോ ആണിനെതേടി ഞങ്ങള്‍ നടക്കേണ്ടി വരുമായിരുന്നു.

Sunday, April 5, 2009

സാഹസീകതയിലെ രണ്ടാം സ്ഥാനം

സാഹസീകതയിലെ രണ്ടാം സ്ഥാനം
സ്വാതന്ത്ര്യദിനപരേഡിനോടനുബന്ധിച്ച്‌ സ്വജീവന്‍ തൃണവല്‍ഗണിച്ച്‌ മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക്‌ പ്രസിഡണ്ടിന്റെ ധീരതക്കുള്ള സ്വര്‍ണ്ണമെഡല്‍ കൊടുക്കുന്ന ഒരു ചടങ്ങുണ്ട്‌.തിരുവവന്തപുരത്തുവെച്ചാണ്‌ എല്ലാ വര്‍ഷവും ഈ ചടങ്ങ്‌ നടത്താറ്‌.1999 - ല്‍ ഞാന്‍ തിരുവനന്തപുരം വനിതാസ്റ്റേഷനില്‍ ജോലി ചെയ്യുന്ന കാലം.അന്നേ ദിവസം (ആഗസ്‌റ്റ്‌ 15) ലീവിലായതിനാല്‍ സ്വസ്ഥമായി ഈ പരേഡ്‌ കാണുന്നതിന്‌ എനിക്ക്‌ അവസരം കിട്ടി.അക്കാലത്ത്‌ വനിതാപോലീസുകാരെ ഇത്തരം സെറിമോണിയല്‍ പരേഡുകളില്‍ പങ്കെടുപ്പിക്കാറില്ലായിരുന്നതുകൊണ്ട്‌ ഇത്തരം ദിവസങ്ങളില്‍ ലീവു കിട്ടുന്നതിനും പ്രയാസമില്ലായിരുന്നു.
പരേഡിന്റെ ഭാഗമായ മാര്‍ച്ചുപാസ്റ്റിനു ശേഷം വിശിഷ്ട സേവനത്തിനുള്ള പ്രസിഡണ്ടിന്റെ സ്വര്‍ണ്ണമെഡല്‍ വിതരണമാണ്‌.പോലീസുകാരെ കൂടാതെ പതിനാലോളം കുട്ടികളും മെഡല്‍ വാങ്ങുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിയിരുന്നു.അതിലധികവും പെണ്‍കുട്ടികളായിരുന്നു.
പോലീസുകാര്‍ക്കുള്ള മെഡല്‍ വിതരണത്തിനു ശേഷം സാഹസീകരായ കുട്ടികള്‍ക്കുള്ള മെഡല്‍ വിതരണമാണ്‌.എവിടേയും നാം പാലിച്ചു പോരുന്ന ആദ്യത്തെ പങ്ക്‌ ആണിന്‌ എന്ന നെറികെട്ട രീതി തന്നെയായിരുന്നു അവിടേയും .സ്വജീവന്‍ തൃണവല്‍ഗണിച്ച്‌ പെണ്‍കുട്ടി രക്ഷപ്പെടുത്തുന്ന ജീവന്റെ വില അതേ കൃത്യം ചെയ്‌ത്‌ മെഡലിനര്‍ഹരായ ആണ്‍കുട്ടിക്ക്‌ ശേഷം മാത്രമാണ്‌.സാഹസീകതയിലായാലും പെണ്ണിനു രണ്ടാം സ്ഥാനം തന്നെ !

Friday, April 3, 2009

ജീപ്പിനു മുന്നിലിരിക്കരുത്‌.

ജീപ്പിനു മുന്നിലിരിക്കരുത്‌.
എന്റെ മകള്‍ ആതിര പ്രൈമറി സ്‌ക്കൂളില്‍ പഠിക്കുന്ന കാലം.അന്നവള്‍ സ്‌ക്കൂളിലേക്ക്‌ പൊയ്‌ക്കൊണ്ടിരുന്നത്‌ ഒരു ജീപ്പിലാണ്‌.സ്‌ക്കൂള്‍ബാഗ്‌ പുറകില്‍ കൊടുത്ത്‌ മുന്നില്‍ കയറും.അതാണ്‌ പതിവ്‌.പതിവുപോലെ ഒരു ദിവസം രാവിലെ ജീപ്പു വന്നപ്പോള്‍ ഞാനവളെ ജീപ്പില്‍ കയറ്റാനായി ബാഗ്‌ വാങ്ങി.(ബാഗ്‌ പുറകില്‍ കൊടുകൊടുത്തതിനു ശേഷം എടുത്താണ്‌ കയറ്റാറ്‌).ഉടനെ തന്നെ അവള്‍ എന്റെ നൈറ്റിയില്‍ പിടിച്ച്‌ ചിണുങ്ങി
" വേണ്ടമ്മേ ഞാന്‍ പുറകില്‍ കയറിക്കോളാം "എനിക്ക്‌ കാര്യം മനസ്സിലായില്ല.ഞാന്‍ സംശയത്തോടെ അവളെനോക്കി." മലങ്കര എത്തിയാ ഞാന്‍ പുറകിലിരിക്കണം " എനിക്ക്‌ കാര്യം മനസ്സിലായില്ല.ചോദിച്ച്‌ മനസ്സിലാക്കാനുള്ള സമയവും കിട്ടിയില്ല.അന്ന്‌ വൈകിട്ട്‌ അവള്‍ വന്നപ്പോള്‍ ഞാന്‍ കാര്യം ചോദിച്ചു.
"എന്താ മോളേ മോള്‌ രാവിലെ പറഞ്ഞത്‌ ? മോളെന്തിനാ മലങ്കര എത്തിയാല്‍ പുറകില്‍ കേറുന്നത്‌ ? "മലങ്കര എത്തിയാല്‍ ചെക്കന്മാര്‌ കേറും അപ്പം ബിനുചേട്ടന്‍ (ഡ്രൈവര്‍) എന്നെ എറക്കി പൊറകില്‍ കയറ്റും." എനിക്ക്‌ കാര്യം മനസ്സിലായി.അവളുടെ സങ്കടം എന്നെ വല്ലാതെ അലട്ടി.പിറ്റേന്ന്‌ മോളെ കയറ്റുമ്പോള്‍ ഞാന്‍ ഡ്രൈവറോടു ചോദിച്ചു.
"അതെന്തിനാ മലങ്കര എത്തുമ്പോള്‍ മോളെ പറകിലേക്കിരുത്തുന്നത്‌ " ?"അതെത്രയായാലും പെണ്‍കുട്ടികളല്ലേ......... ?അവര്‌ പുറകില്‍ കയറേണ്ടവര്‍ തന്നെയല്ലേ......? .മലങ്കര വരെ ആണ്‍കുട്ടികളില്ല അതുകൊണ്ടാണിപ്പോള്‍ മുന്നില്‍ കയറ്റുന്നത്‌." അയാള്‍ വലിയൊരു കാര്യം പറഞ്ഞമട്ടില്‍ എന്നെനോക്കി.
"എന്നാല്‍ ഇനി മേലില്‍ എന്റെ മോളെ സ്‌ക്കൂളെത്തുന്നതിനുമുമ്പ്‌ എണീപ്പിക്കരുത്‌." ഞാന്‍ വളരെ കര്‍ക്കശത്തോടെതന്നെ അയാളെ താക്കീതു ചെയ്‌തു.
" നിങ്ങളുടെ തത്വശാസ്‌ത്രമൊന്നും ഇവിടെചിലവാകില്ല" അയാള്‍ ധാര്‍ഷ്ട്യത്തോടെ ജീപ്പ്‌ സ്റ്റാര്‍ട്ടു ചെയ്‌തു.
"ഫീസിനെന്തെങ്കിലും കുറവുണ്ടോ..... ?" എന്ന എന്റെ ചോദ്യത്തിന്‌ പുച്ഛത്തോടൊരു ചിരി സമ്മാനിച്ച്‌ അയാള്‍ ജീപ്പെടുത്തു.തൊട്ടു പുറകില്‍തന്നെ എന്റെ ബൈക്കില്‍ ഞാനും യാത്രയായി.ഞാന്‍ പുറകിലുള്ളതുകൊണ്ടോ എന്തോ അന്നയാള്‍ മോളെ എണീപ്പിച്ചില്ല.ഞാന്‍ നേരെ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്‌മണന്‍സാറിനെ പോയി കണ്ട്‌ ഉണ്ടായ സംഭവം വിവരിച്ചു.
"അതു ഞാന്‍ പറഞ്ഞോളാം മേലില്‍ ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരുന്നാല്‍ പോരേ........... "? സാര്‍ നല്ലൊരു തമാശകേട്ടപോലെ ചിരിച്ചു.
"പുറകിലിരുത്താനായിട്ട്‌ ഒരമ്മയും മക്കളെ പ്രസവിക്കാറില്ല". ഞാന്‍ കോപത്തോടെ തന്നെ പറഞ്ഞു" വിനയാ താന്‍ ക്ഷമിക്കെടോ നമ്മുക്ക്‌ ശരിയാക്കാം താന്‍ പൊയ്‌ക്കോ ഞാനല്ലേ പറയുന്നത്‌..." കൂടുതല്‍ വിവരണത്തിനു നില്‍ക്കാതെ ഞാന്‍ മടങ്ങി.പിന്നീടൊരിക്കലും അയാള്‍ മോളോട്‌ പുറകിലേക്കിരിക്കാന്‍ ആവശ്യപെട്ടിട്ടില്ല.ഇപ്പോഴും അയാളുടെ ജീപ്പിനു മുന്നില്‍ പെണ്‍കുട്ടികളിരുന്ന്‌ യാത്രചെയ്യുന്നത്‌ ചാരിതാര്‍ത്ഥ്യത്തോടെ ഞാന്‍ നോക്കാറുണ്ട്‌.

Wednesday, April 1, 2009

നീട്ടി വലിച്ച സ്വാതന്ത്ര്യം

നീട്ടി വലിച്ച സ്വാതന്ത്ര്യം

തിരക്കുപിടിച്ച ചില പരിപാടികള്‍ കഴിഞ്ഞ്‌ ഏറെ വൈകിയാണ്‌ എനിക്കും മീനക്കും ഒന്നു സ്വതന്ത്രരാകാന്‍ കഴിഞ്ഞത്‌.സമയം രാത്രി പത്തു മണി കഴിഞ്ഞതിനാല്‍ കോഴിക്കോട്ടു നിന്നും വയനാട്ടിലേക്കുള്ള യാത്ര എന്നെ മാത്രമല്ല ദാസേട്ടനേയും കുട്ടികളേയും ബാധിക്കുമെന്നു കരുതി ഞാന്‍ മീനയുടെ വീട്ടിലേക്കു തന്നെ പോകാനുറച്ചു.പത്തര മണിയോടെ ഞങ്ങള്‍ നടുവണ്ണൂരിലുള്ള മീനയുടെ വീട്ടിലെത്തി.അടച്ചിട്ട വാതിലില്‍ മുട്ടി വിളിച്ച ഉടനെ തന്നെ നിറഞ്ഞ ചിരിയാലെ (ചുണ്ടിലൊരു ബീഡി പുകയുന്നുണ്ടായിരുന്നിട്ടും) മീനയുടെ ഭര്‍ത്താവ്‌ വാതില്‍ തുറന്നു.സ്വാഭാവിക കുശലാന്യേഷണങ്ങള്‍ക്കു ശേഷം എന്റെ ബാഗ്‌ തത്‌ക്കാലം വെക്കുന്നതിനായി അയാള്‍ അയാളുടെ മുറി എനിക്കു കാണിച്ചു തന്നു.വാതില്‍ തുറന്നയുടനെതന്നെ അവിടെ ഇട്ടിരുന്ന തുണിക്കൂമ്പാരങ്ങള്‍ നിറഞ്ഞ ടീപ്പോയുടെ മുകളിലേക്ക്‌ ബാഗെറിഞ്ഞ്‌ മീന അടുക്കളയിലേക്കോടിയിരുന്നു.ഞാന്‍ മീനയുടെ ഭര്‍ത്താവിനോടൊപ്പം വാതിലില്ലാത്ത അയാളുടെ മുറിയില്‍ കയറി ഒന്നു കുടഞ്ഞിടുകപോലും ചെയ്യാത്ത ആ കട്ടിലില്‍ ഞാനെന്റെ ബേഗു വെച്ചു.എന്നെ അവിടെ ഇരിക്കാന്‍ ക്ഷണിച്ചുകൊണ്ട്‌ ബീഡി വലിച്ച്‌ അയാളും അവിടിരുന്നു.ബീഡിയുടേയും വായുസഞ്ചാരമില്ലായ്‌മയാലും ഉണ്ടാകാവുന്ന കുമറിയ ഗന്ധം വിശന്നു പൊരിഞ്ഞ എന്നില്‍ വല്ലാത്ത അലോരസമുണ്ടാക്കി.എനിക്കോക്കാനം വന്നു ഞാന്‍ പുറത്തേക്കോടി.

"എന്തു പറ്റി എന്തു പറ്റി "എന്നു ചോദിച്ചുകൊണ്ട്‌ മീനയും ഭര്‍ത്താവും എന്നോടൊപ്പം പുറത്തു വന്നു.(വാതില്‍ തുറന്ന്‌ പുറത്തു കടന്നപ്പോള്‍ ഞാനനുഭവിച്ച ശുദ്ധവായുവിന്റെ മാധുര്യം പറഞ്ഞറിയിക്കാനാകാത്തതായിരുന്നു.)

"ഒന്നുമില്ല നല്ല സുഖമില്ല രാവിലത്തന്നെയുണ്ട്‌." ഞാന്‍ കള്ളം പറഞ്ഞു . ചെരുപ്പ്‌ പുറത്തഴിച്ചു വെച്ചിട്ടാണ്‌ അകത്തേക്ക്‌ കയറിയത്‌.നിലം മുഴുവന്‍ വല്ലാതെ തരുതരുക്കുന്നു.മീനയുടെ മകള്‍ മാത്രമാണ്‌ ആ വീട്ടില്‍ ഉണ്ടായിരുന്ന ഏക പെണ്‍തരി.അവള്‍ക്ക്‌ ഗര്‍ഭത്തിന്റെ പ്രാരംഭാസുഖമായതിനാല്‍ അവള്‍ ഒരു കസേരയില്‍ തളര്‍ന്നിരിക്കുകയായിരുന്നു.മീനയുടെ മകളുടെ ഭര്‍ത്താവുള്‍പ്പെടെ അരോഗദൃഡഗാത്രരായ നാലു പുരുഷന്മാരും ആ നാറ്റമുള്ള കോലായിലും അകത്തുമായിരുന്ന്‌ കോലായുടെ മൂലക്കായി വെച്ചിരുന്ന ടി.വി യിലെ പരിപാടികള്‍ കണ്ട്‌ രസിക്കുകയായിരുന്നു.

"വിനയേ......... വാ....... മുഖം കഴുക്‌, മുകളിലെ മുറിയില്‍ പോകാം." പുറത്തു നില്‍ക്കുന്ന എന്നെ മീന ക്ഷണിച്ചു.എനിക്കാശ്വാസം തോന്നി.(താഴത്തെ കുപ്പത്തൊട്ടിയില്‍ നിന്നും രക്ഷപ്പെട്ടല്ലോ) ഞാന്‍ മുറ്റത്തെ പൈപ്പില്‍ നിന്നും മുഖം കഴുകി ബാഗുമെടുത്ത്‌ വലിയ പ്രതീക്ഷയില്ലാതെ മീനയോടൊപ്പം ഗോവണി കയറി.ഒറ്റപ്പെട്ട ആ മുറി താഴത്തേതിലും ഭേദമായിരുന്നു.തറ മുഴുവന്‍ ബീഡിക്കുറ്റിയും പൊടിപടലങ്ങളും നിറഞ്ഞതും കട്ടിലിനു മുകളില്‍ അലക്കിയതും അലക്കാത്തതുമായ തുണികള്‍ വാരിവലിച്ചിട്ട നിലയില്‍ തന്നെ ആയിരുന്നെങ്കിലും ജന്നല്‍ തുറന്നിട്ട നിലയിലായിരുന്നതിനാല്‍ കുമറിയ ഗന്ധം ഉണ്ടായിരന്നില്ല.എന്നോടൊപ്പം മുറിയിലെത്തിയ മീനയുടെ മകള്‍ കട്ടിലിനു മുകളില്‍ നിരത്തിയിട്ട തുണികളികള്‍ അലക്കിയതും അലക്കാത്തതും വേര്‍തിരിച്ച്‌ മാറ്റിവെച്ച്‌ എനിക്കൊന്നിരിക്കാനുള്ള പരുവത്തിലാക്കി.

"ഒരു ചൂലു തരുമോ ? " ഞാന്‍ ചോദിച്ചു.അവള്‍ താഴെ പോയി ചൂലെടുത്തുകൊണ്ട്‌ വന്ന്‌ അവശതയാലെ തന്നെ അടിച്ചുവാരി (എന്നെ അടിച്ചു വാരാന്‍ സമ്മതിച്ചില്ല.) ഒരു ചീരക്കിടുവാന്‍ ചാരം ബീഡിക്കുറ്റി ഉള്‍പ്പെടെ അവള്‍ അടിച്ചുകൂട്ടി വാരി.ഞാന്‍ ബാഗവിടെ വെച്ച്‌ അവളോടൊപ്പം താഴേക്കിറങ്ങി.യാതൊരു ചളിപ്പുമില്ലാതെ ടി.വി കണ്ടുകൊണ്ടിരിക്കുന്ന പുരുഷപ്രജകള്‍ക്കിടയിലൂടെ ഞാന്‍ മീനയെ ലക്ഷ്യമാക്കി നടന്നു.സാരി തെറുത്ത്‌ അരയില്‍ കുത്തി അടുക്കളയില്‍ സിങ്കില്‍ കൂട്ടിയിട്ട പാത്രക്കൂമ്പാരം കഴുകുന്ന തിരക്കിലായിരുന്നു മീന.ഞാന്‍ പുറത്തേക്കുള്ള വാതില്‍ ചാരി നിന്ന്‌ മീനയുടെ തിരക്ക്‌ വീക്ഷിച്ചു.വന്നപാടെ ഗ്യാസടുപ്പില്‍ ചായക്കായി വെച്ച വെള്ളം തിളക്കാന്‍ തുടങ്ങുന്നതിന്റെ മൂളല്‍ ശബ്ദം പാത്രം കഴുകുന്നതിനിടക്ക്‌ മീന ശ്രദ്ധിച്ചുകൊണ്ടേയിരുന്നു.വരുമ്പോഴേ വല്ലാത്ത ദാഹമുണ്ടായിരുന്നു.കുളിക്കാതെ പച്ച വെള്ളം കുടിക്കാനും തോന്നുന്നില്ല.ബാത്ത്‌റൂം വീടിനെക്കാള്‍ കഷ്ടമായിരിക്കും, ഞാന്‍ വിചാരിച്ചു.

"ഒന്നു കുളിക്കണം " ഞാന്‍ രണ്ടും കല്‍പ്പിച്ച്‌ പറഞ്ഞു.

"അതാ ബാത്ത്‌ റൂം " മീന പുറത്തേക്ക്‌ ചൂണ്ടികാണിച്ചു.ഞാന്‍ മീന നല്‌കിയ തോര്‍ത്തും നൈറ്റിയുമായി ശങ്കയോടെ ബാത്ത്‌റൂമിന്റെ വാതില്‍ തുറന്നു.സത്യത്തില്‍ ഞാനതിശയിച്ചുപോയി ! നല്ല വൃത്തിയുള്ള ബാത്ത്‌റൂം.ഞാന്‍ സമാധാനത്തോടെ കുളിച്ചു.വെള്ളമൊഴിവാക്കിയാല്‍ അവിടെത്തന്നെ കിടക്കാമായിരുന്നെന്നുപോലും ചിന്തിച്ചു.കുളി കഴിഞ്ഞ്‌ അടുക്കളയിലെത്തിയ ഉടനെ മീന നല്‌കിയ ചൂടുള്ള ചായ തൃപ്‌തിയാലെ കുടിച്ചു.പാത്രക്കൂമ്പാരം കഴുകി കഴിഞ്ഞ്‌ അടുപ്പുംതിണ തുടച്ചു.അടുപ്പില്‍ ചൂടായ നോണ്‍സ്‌റ്റിക്കിലേക്ക്‌ ഫ്രിഡ്‌ജില്‍ മസാല പുരട്ടിവെച്ച മീന്‍ (അതിന്റെ തണുപ്പ്‌ മാറാനുള്ള സാവകാശം പോലും നല്‌കാതെ)വറുക്കുന്നതിനായി ഒന്നൊന്നായി നിരത്തി.അതിനിടയില്‍ വിയര്‍ത്തുകുളിച്ച മുഖത്താല്‍ ഏറെ ചാരിതാര്‍ത്ഥ്യത്തോടെ അവള്‍ പറഞ്ഞു

" ഇവിടുത്തെ ആണുങ്ങളിങ്ങനെയാ............. ഒന്നിനും ഒരു നിര്‍ബന്ധോം ഇല്ല. " ഞാന്‍ ഉള്ളാലെ ചിരിച്ചു.(മീനയുടെ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കില്‍ വരുന്ന വഴി ഹോട്ടലില്‍ നിന്ന്‌ ഭക്ഷണവും കഴിച്ച്‌ വീടിന്റെ വൃത്തിഹീനതയെക്കുറിച്ച്‌ എല്ലാവരേയും ശരിക്കും ചീത്ത പറഞ്ഞ്‌ വീടിന്റെ ഒരു മുറി മാത്രം വൃത്തിയാക്കി ഞാനും സുഹൃത്തും കൂടി ആ മുറിയില്‍പോയി കിടക്കുമായിരുന്നു).എന്തൊരു ദയനീയമായ അവസ്ഥ.പൊതുപ്രവര്‍ത്തനമോ എന്തു കുന്തമോ നീ നടത്തിക്കോ,........ അതുകൊണ്ടൊന്നും സമൂഹം നിനക്കു കല്‌പിച്ചുതന്ന ചുമതലകള്‍ ഇല്ലാതാകുന്നില്ല.അതിന്റെ പങ്കുപറ്റാനൊന്നും ഞങ്ങളില്ല.ഞങ്ങളി്‌ങ്ങനെ ഈ നാറുന്ന കുപ്പക്കൂടാരത്തില്‍ ഇരുന്ന്‌ ടി.വി കണ്ട്‌ ആനന്ദിക്കും.ഞങ്ങള്‍ക്കു തിന്നാനുള്ളതും ഞങ്ങള്‍ക്കുള്ള സൗകര്യങ്ങളും നിന്റെ സൗകര്യംപോലെ ഞങ്ങള്‍ക്ക്‌ ചെയ്‌തു തരണം. പുരുഷന്റെ മനസ്സില്‍ കുമിഞ്ഞുകൂടിയ ധാര്‍ഷ്ട്യത്തിന്റെ ബുദ്ധിപരമായ അവസ്ഥ.വിലക്കിയാല്‍ അവള്‍ അനുസരിക്കില്ല.അതുകൊണ്ടുതന്നെ അവള്‍ അനുവദിക്കുന്ന സൗജന്യംപോലും തങ്ങളുടെ ഔദാര്യംകൊണ്ടാണെന്ന പുരുഷന്റെ മനോഭാവവും, അത്തരത്തിലുള്ള അവന്റെ ഭാവം വലിയ സൗജന്യമായി കാണുന്ന, തിരിച്ചറിയാന്‍പോലും കഴിയാത്ത ആഴത്തിലുള്ള സ്‌ത്രീയുടെ ദയനീയാടിമത്തവും..........ഈയവസ്ഥ എന്നെങ്കിലും അവള്‍ തിരിച്ചറിയാനിടയായാല്‍ .അന്ന്‌ ഇത്തരത്തിലുള്ള പുരുഷന്മാരുടെ സ്ഥാനവും വീടിനുപുറത്തായിരിക്കും .