Thursday, December 15, 2011

അനന്തരഫലം

അനന്തരഫലം
തൃശൂര്‍ ജില്ലാ ആശുപത്രിയുടെ പരിസരത്ത് കാര്‍ പാര്‍ക്കുചെയ്യുമ്പോള്‍ ഒരു പോലീസ് ജീപ്പ് എന്റെടുത്തു നിര്‍ത്തി വിനയാ.... എന്നു വിളിച്ചു.ഞാന്‍ തിരിഞ്ഞുനോക്കി.എന്നെ സംബന്ധിച്ചിടത്തോളം പറഞ്ഞറിയിക്കാനാകാത്ത സന്തോഷം നല്കിയ ഒരു കാഴ്ചയായിരുന്നു അത്. ജീപ്പിന്റെ ഡ്രൈവര്‍ സീറ്റില്‍ ഒരു പോലീസുകാരി.എന്നെ വിളിച്ചത് എന്റെ ബാച്ചില്‍ ട്രെയിനിംഗ് കഴിഞ്ഞ എലിസബത്ത് (അവരിപ്പോള്‍ തൃശ്ശൂര്‍ വനിതാസെല്ലില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്).വര്‍ഷങ്ങള്‍ക്കു മുമ്പ് ജീപ്പോടിക്കാന്‍ സമ്മതം ചോദിച്ചതിന്റെ പേരില്‍ ഇനി വനിതാപോലീസ് ജീപ്പോടിക്കാഞ്ഞിട്ടാ..... ആളുകള് മനസ്സമാധാനത്തോടെ നടക്കുന്നതില്ലാതാക്കാന്‍..എന്നു തുടങ്ങിയ കമന്റെുകളും, ഓതറൈശേഷന്‍ തരില്ലെന്ന പുരുഷ മേലുദ്യോഗസ്ഥരുടെ ദുര്‍വ്വാശിക്കും മുന്നില്‍ നാണം കെട്ട് നില്‌ക്കേണ്ടി വന്ന എന്റെ പ്രയത്‌നത്തിന്റെ അനന്തരഫലം ......... തിരക്കുപിടിച്ച തൃശ്ശൂര്‍ ടൗണിലും കൊല്ലം ടൗണിലും ഞാനുള്‍പ്പെടെ ചുരുക്കം ചില പോലീസുകാരികള്‍ ഒരാളുടേയും മനസ്സമാധാനം തകര്‍ക്കാതെ കളിയാക്കിയവര്‍ക്കുപോലും പലപ്പോഴും സഹായികളായി അഭിമാനത്തോടെ ഇന്ന് പോലീസ് ജീപ്പ് ഓടിക്കുന്നു.

Friday, December 9, 2011

ഞെളിയന്‍ പറമ്പുകള്‍

ഞെളിയന്‍ പറമ്പുകള്‍
അമ്മ ഓര്‍മ്മ എന്ന പുസ്തകം വായിച്ചതാണ് ഈ കുറിപ്പിനാധാരം.ചില എഴുത്തുകാര്‍ അവരുടെ അമ്മമാരെക്കുറിച്ച് എഴുതിയ ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍.ജീവിച്ചിരുന്നപ്പോള്‍ അമ്മമാരെ അംഗീകരിക്കാന്‍ മടിച്ചവരും മറന്നവരും സ്ത്രീത്വത്തെ വിലമതിക്കാത്തവരും ,അവരെ അപമാനിച്ചവരും ണരിച്ചശേഷം അമ്മ ഓര്‍മ്മകള്‍ എഴുതുമ്പോള്‍ ജീവിച്ചിരിക്കുന്ന അവരുടെ കുട്ടികളുടെ അമ്മമാരെക്കുറിച്ചെന്തു പറയുന്നു.ജീവിച്ചിരിക്കുന്ന ലക്ഷങ്ങളോളം അമ്മമാരെ മനുഷ്യരായിപ്പോലും അംഗീകരിക്കാത്തവര്‍ മരണശേഷം അമ്മ ഓര്‍മ്മകള്‍ എഴുതി മനശ്ശാന്തി തേടുകയാണ്.ഇവരുടെയെല്ലാം സ്‌ക്കൂള്‍,കോളേജ് ജോലി രേഖകളില്‍ ഈ അമ്മമാരുടെ പേരു പോലും parent/guardian എന്നീ തലങ്ങളില്‍ ചേര്‍ത്തിട്ടുണ്ടാവില്ല.എന്തിന് വിവാഹ ക്ഷണക്കത്തില്‍ പോലും ഈ വിശുദ്ധ അമ്മമാരുടെ പേര് കാണിച്ചിട്ടുണ്ടാവില്ല.അമ്മ ....ജീവിതത്തിലോ,രേഖകളിലോ ഇല്ലാത്തവര്‍ അമ്മയുടെ മരണശേഷം എഴുതുന്ന ഈ ഓര്‍മ്മകള്‍ പുതു തലമുറയെ വഴിതെറ്റിക്കാന്‍ മാത്രം ഉതകുന്നതാണ്.'ഓര്‍മ്മക്കു വേണ്ടി 'ഓര്‍മ്മിക്കാന്‍' വേണ്ടി ജീവിക്കുന്നവരാകാന്‍ സ്ത്രീകളെ ഇത്തരം അമ്മ ഓര്‍മ്മകള്‍ ഓര്‍മ്മിപ്പിക്കുന്നു.
ഏതൊരു ക്ലീന്‍ സിറ്റിക്കു പുറകിലും ഒരു ഞെളിയന്‍ പറമ്പുണ്ടാകും എന്നു പറയും പോലെ.(കോഴിക്കോട് നഗരത്തിന്റെ മാലിന്യങ്ങള്‍ ഏറ്റുവാങ്ങുന്ന ഗ്രാമമാണ് ഞെളിയന്‍ പറമ്പ്)
സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന അടിമത്തവും വിവേചനവും ശരിയാണെന്ന് നമ്മെ പഠിപ്പിച്ച നമ്മുടെ മുന്‍ തലമുറകളേയും ആ മൂല്യ ബോധത്തേയും നമ്മള്‍ അവഗണിക്കുകയും ഇത്തരം മൂല്യബോധങ്ങള്‍ നമ്മെ പഠിപ്പിച്ച് സ്ത്രീയുടെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാരാവുകയും ചെയ്ത ഇവര്‍ മാപ്പര്‍ഹിക്കാത്ത കുറ്റം ചെയ്തവര്‍ തന്നെയാണ്.ഈ ശാപ വചനം വരും തലമുറ നമ്മെക്കൊണ്ടും പറയാതിരിക്കണമെങഅകില്‍ തുടര്‍ന്നുവരുന്ന ഈ മൂല്യബോധം നാം മാറ്റുക തന്നെ വേണം