Tuesday, September 21, 2010

മോളേ അതു കൊള്ളാവോ.........

മോളേ അതു കൊള്ളാവോ.........
അഡ്വക്കറ്റ്‌ മരിയുമായി സംസാരിച്ചുകൊണ്ടിരിക്കെ അവരുടെ ഓഫീസിലേക്ക്‌ 70 വയസ്സു പ്രായം തോന്നിക്കുന്ന ഒരു സ്‌ത്രീയും അവരുടെ മകളും കടന്നു വന്നു..കാഴ്‌ചയില്‍ മകള്‍ക്ക്‌ വളരെ വൃത്തിയും വെടിപ്പും ഉണ്ടായിരുന്നെങ്കിലും അമ്മക്ക്‌ വൃത്തി തൊട്ടു തീണ്ടിയിട്ടുപോലുമുണ്ടായിരുന്നില്ല.വന്നപാടേ അവര്‍ മരിയയോടു സംസാരിക്കാന്‍ തുടങ്ങി.
"മോളേ എന്റെ മൂത്ത മോളും ഭര്‍ത്താവും അവരുടെമകനും കൂടി എന്റെ ബാങ്ക്‌ അക്കൗണ്ടില്‍ നിന്നും ഒന്നര ലക്ഷം രൂപ എന്നെപ്പറ്റിച്ചെടുത്തു.എന്റൊരു കാപവന്റെ മോതിരവും ഞാന്‍ വാങ്ങിയ ടി.വിയും അവരുടെ കൈയ്യിലുണ്ട്‌.എന്റെ പണോം എന്റെ സാധനങ്ങളും മോളെനിക്ക്‌ വാങ്ങിത്തരണം."അവര്‍ തൊട്ടടുത്തിരുന്ന മകളുടെ ബാഗില്‍നിന്നും ഒരു പാസ്‌ബുക്കെടുത്ത്‌ മരിയയുടെ നേരെ നീട്ടി.മരിയയോടൊപ്പം ഞാനും ആ പാസ്‌ബുക്ക്‌ പരിശോധിച്ചു.10,000 രൂപ വെച്ച്‌ ഏകദേശം രണ്ടു വര്‍ഷം കൊണ്ടാണ്‌ തുക പിന്‍വലിച്ചിരിക്കുന്നത്‌.പാസ്‌ബുക്ക്‌ പരിശോധിച്ചതിനു ശേഷം മരിയ അവരോടായ്‌ വളരെ മയത്തില്‍ ചോദിച്ചു
"അമ്മച്ചിക്കെവിടുന്നാ ഇതിനുമാത്രം പൈസ" ?
"ഞാന്‍ തെണ്ടി ഉണ്ടാക്ക്യേതാ...മോളേ " അവര്‍ കണ്ണുതുടച്ചുകൊണ്ട്‌ പറഞ്ഞു.
"എന്നുവെച്ചാല്‍ " ? അറിയാതെ ഞാനും ഇടപെട്ടുപോയി
"അമ്മ പറഞ്ഞതു ശരിയാ അപ്പച്ചന്‍ മരിച്ചേപ്പിന്നെ അമ്മ വീട്ടല്‍ നിക്കാറില്ല.4 മക്കളുള്ളതില്‍ ചേച്ചിയുടെ അടുത്തുമാത്രമാണ്‌ വല്ലപ്പോഴും പോവുക." മകള്‍ ഇടപെട്ടു.
"അതെന്താ അമ്മച്ചി മൂത്ത മോളുടെ അടുത്ത്‌ മാത്രം പോയത്‌ " മരിയ കാര്യങ്ങള്‍ മനസിലാക്കാന്‍ ചോദിച്ചു.
"അവള്‍ടെ വീട്‌്‌ റോഡ്‌ സൈഡില്‍തന്ന്യാ.ഇവര്‌ടൊക്ക വീട്ടിലേക്ക്‌ കൊറേ നടക്കണം.
മോള്‍ അമ്മച്ചീനെ പറ്റിക്കുന്നെന്ന്‌ അമ്മച്ചിക്കെപ്പഴാ മനസിലായത്‌ ?
"ഞാനൊരു പള്ളിപ്പെരുന്നാളും കഴിഞ്ഞ്‌ മിനിഞ്ഞാന്ന്‌ വൈകിട്ടാണ്‌ മോള്‍ടെ അടുത്തെത്തിയത്‌.രാത്രി ഞാന്‍ കഞ്ഞികുടിക്കാന്‍ അകത്തേക്ക്‌ കയറുമ്പം അവളുടെ 22 വയസ്സുള്ള മകന്‍ അലമാരയില്‍ നിന്നും ഒരു പ്ലേറ്റ്‌ കഞ്ഞികുടിക്കാനെടുക്കുന്നതു കണ്ട്‌ അവന്റെ അമ്മ അതു പിടിച്ചു വാങ്ങിക്കൊണ്ട്‌ 'എടാ ആ പാത്രം എടുക്കല്ലേ അതാ തള്ളക്ക്‌ കൊടുക്കുന്നതാ ' എന്നു പറയുന്നതു ഞാന്‍കേട്ടു എനിക്ക്‌ സങ്കടം വന്നു.
മോളേ അവക്കതു പറയാന്‍ കൊള്ളാവോ " അവര്‍ പിന്നേയും പറ്റിക്കലിന്റെ കഥ തുടര്‍ന്നു .ബാക്കി ഭാഗം കേട്ടു നിന്‍ക്കാന്‍ സമയമില്ലാത്തതുകൊണ്ട്‌ ഞാന്‍ ഓഫീസ്‌ വിട്ടിറങ്ങി

6 comments:

chithrakaran:ചിത്രകാരന്‍ said...

ദയനീയമായ ഈ അവസ്ഥ മനസ്സില്‍ സ്നേഹമുള്ളവര്‍ സഹാനുഭൂതിയോടെ കൈകാര്യം ചെയ്യേണ്ടതുതന്നെയാണ്.
എന്നാല്‍ ഈ അവസ്ഥയുടെ അവസാനഘട്ടത്തില്‍ ആരേയും തിരുത്തി നന്നാക്കാനുമാകില്ല.
കാരണം, അമ്മൂമ്മ അനുഭവിക്കുന്നത് സ്വന്തം ജീവിത നിക്ഷേപത്തിന്റെ പെന്‍ഷന്‍ അനുഭവമാണ്.
മക്കളെ തന്തയുള്ളവരായി വളര്‍ത്തുക എന്നതുമാത്രമേ
ഈ ദുരവസ്ഥക്ക് ഒരു പരിഹാരമായി ഭാവിതലമുറയോട്
ചിത്രകാരനു പറയാനുള്ളു :)

നിസ്സാരന്‍ said...

Touching fiction ....

shaji.k said...

കഷ്ടം, എന്തുപറയാന്‍.

fiction ആണോ ഇത്??!!!

poor-me/പാവം-ഞാന്‍ said...

Read and acknowledged...

മുകിൽ said...

വായിച്ചു, വിനയ. എന്തു പറയാനാണ്. സ്വന്തം മക്കൾ. അതും മകൾ! എന്തു പറയാൻ.

മുകിൽ said...

അഴുകിയ ജന്മങ്ങൾ എന്ന പേരിൽ ഞാനൊരു ഓട്ടൻ തുള്ളൽ എഴുതി പോസ്റ്റു ചെയ്തിട്ടുണ്ട്. വിനയ വായിച്ചുനോക്കൂ.