Friday, August 1, 2014

ആരും സംസാരിക്കാറില്ല.

ആരും സംസാരിക്കാറില്ല.

സ്‌ത്രീ സുരക്ഷ എന്ന വിഷയത്തെക്കുറിച്ച്‌ സംസാരിക്കാനായിരുന്നു ഞാന്‍ കോഴിക്കോട്‌ ഫറൂഖ്‌ കോളേജിലെത്തിയത്‌.കോളേജിലെ സോഷ്യോളജി വിഭാഗമായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്‌.പരിസര നിരീക്ഷണത്തിനു വിഘാതമായ വസ്‌ത്രധാരണം ചൂഷണത്തിനു സാധ്യത കൂട്ടും എന്ന എന്റെ സംഭാഷണത്തിന്റെ തുടക്കം കടന്നല്‍ കൂടിനു കിട്ടിയ ഏറുപോലെ സദസ്സിനെ അസ്വസ്ഥതപ്പെടുത്തുന്നത്‌ ഞാന്‍ കണ്ടു.അവര്‍ പ്രകോപിതരായി.ഊര്‍ജ്ജസ്വലതയോടെ മക്കനയിട്ട പെണ്‍കുട്ടികള്‍ എന്റെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട്‌ പല പ്രസ്‌താവനകളും ഇറക്കി.ഒട്ടും മാന്യമല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച്‌ അവര്‍ എന്നെ അധിക്ഷേപിച്ചു.അവര്‍ പറഞ്ഞ വാചകത്തില്‍ എന്റെ മനസില്‍ തങ്ങി നില്‌ക്കുന്ന വാചകം ഇതാണ്‌.ഈ വസ്‌ത്രത്തില്‍ ഞങ്ങള്‍ സുരക്ഷിതരാണ്‌.ഈ വസ്‌ത്രം ഞങ്ങള്‍ക്കൊരുതരത്തിലുള്ള പ്രയാസവും ഉണ്ടാക്കുന്നില്ല.
എന്തിനെയൊക്കയോ ഭയക്കുന്ന ആര്‍ക്കൊക്കയോ വേണ്ടി -മുന്നിലൊരു നിരാലംബയായ ശത്രവിനെക്കിട്ടിയതുപോലെ അവര്‍ എന്റെ മുന്നില്‍ ആര്‍ത്തട്ടഹസിച്ചു.വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഞാന്‍ എന്റെ സംഭാഷണം അവസാനിപ്പിച്ചു.
കേരളത്തിലെ ഒട്ടുമിക്ക കോളേജുകളിലും സംഭാഷണം നടത്താറുള്ള എനിക്ക്‌ ഇത്രക്കേറെ അന്യത്വം തോന്നിയ ഒരിടം ഉണ്ടായിട്ടില്ല.ഒരാളുപോലും എന്നോടൊപ്പം ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫ്‌ എഴുതിക്കാനോ എന്റെടുത്തു വന്നില്ല.എന്താണു സംഭവിച്ചതെന്ന്‌ എനിക്കു മനസ്സിലായില്ല.
"ഞാനൊത്തിരി കോളേജില്‍ പോയിട്ടുണ്ട്‌ പക്ഷേ ഇത്രക്കസ്വസ്ഥത എവിടേയും കണ്ടിട്ടില്ല.എന്താണിവിടെ സംഭവിച്ചത്‌ ? '' ഞാന്‍ എന്നെ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയ ടീച്ചറോടു ചോദിച്ചു.
"ഇവിടെ വസ്‌ത്രത്തെക്കുറിച്ച്‌ ആരും സംസാരിക്കാറില്ല.മേഡത്തിനോടതു പറയാന്‍ മറന്നു''. ടീച്ചര്‍ കുറ്റസമ്മതം നടത്തി.

1 comment:

ajith said...

യഥാര്‍ത്ഥസുരക്ഷ എന്തെന്നറിയാത്തതുകൊണ്ട്. മറയ്ക്കുള്ളില്‍ ഒളിയുന്നതാണ് സുരക്ഷ എന്ന് കരുതുന്നതുകൊണ്ട്!