Wednesday, March 18, 2009

വനിതാ പോലീസുകാരെ ഇറക്ക്‌....

വനിതാ പോലീസുകാരെ ഇറക്ക്‌....
2005 ആദ്യ പകുതിയില്‍ കണ്ണൂരില്‍ നടന്ന ഏതോ അക്രമസംഭവത്തോടനുബന്ധിച്ച്‌ വ്യാപകമായി റെയ്‌ഡു നടത്തേണ്ട ആവശ്യത്തിലേക്കായി വയനാട്ടിലെ എല്ലാ സ്‌റ്റേഷനുകളില്‍ നിന്നും നിശ്ചിത എണ്ണം കാണിച്ച്‌ പോലീസുകാരെ ആവശ്യപ്പെട്ടുകൊണ്ട്‌ എസ്‌.പി അവര്‍കളുടെ മെസേജ്‌ ഓരോ സ്‌റ്റേഷനിലേക്കും വന്നു.വൈത്തിരി സ്‌റ്റേഷനില്‍ നിന്നും എട്ടു പോലീസുകാരെയാണ്‌ ആവശ്യപ്പെട്ടത്‌.ഡ്യൂട്ടി തരം തിരിച്ചപ്പോള്‍ അതില്‍ ഞാനും ഉള്‍പ്പെട്ടു.സ്റ്റേഷനിലെ ആ എട്ടു പോലീസുകാരിലൊരാളായി എന്നേയും കണ്ടു എന്നതില്‍ എനിക്ക്‌ നിറഞ്ഞ ആത്മസംതൃപ്‌തി അനുഭവപ്പെട്ടു.
ബാഗും കിടക്കയും ലത്തിയുമായി മറ്റു പോലീസുകോരോടൊപ്പം ഞാനും കല്‌പറ്റ സ്റ്റേഷനിലേക്ക്‌ യാത്രയായി.വയനാട്ടില്‍ നിന്നും ഡ്യൂട്ടിക്കു നിയോഗിച്ച എല്ലാ പോലീസുകാരും കല്‌പറ്റയിലും മാനന്തവാടിയിലുമായി ഒത്തു കൂടി.കല്‌പറ്റയില്‍ നിന്നും പോലീസുകാരെ കയറ്റി മാനന്തവാടി വഴി കണ്ണൂരിലേക്കു പോകാന്‍ വാഹനം റെഡിയായി.ഇഷ്ടമുള്ളവരുടെ അടുക്കല്‍ സീറ്റുപിടിച്ച്‌ ഞാനും യാത്രക്ക്‌ തയ്യാറായി.കല്‌പറ്റ സബ്ബ്‌ഡിവിഷനില്‍ നിന്നും എന്നെക്കൂടാതെ മൂന്നു വനിതാപോലീസുകാരെക്കൂടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു.യാത്ര പുറപ്പെടുന്നതിനു തൊട്ടു മുമ്പായി ഡ്യൂട്ടിക്കു പോകുന്നവരുടെ പേരും നമ്പറും വയര്‍ലെസ്‌ വഴി നല്‌കാന്‍ എസ്‌.പി. അവര്‍കള്‍ നിര്‍ദ്ദേശിച്ചു.എല്ലാവരുടെ പേരും നമ്പറും അറിയിച്ചുകൊണ്ടുള്ള മെസ്സേജ്‌ കൊടുത്തു കഴിഞ്ഞ ഉടനെ - എത്ര വനിതാപോലീസുകാരുണ്ടെന്ന്‌ എസ്‌.പി തിരിച്ചു ചോദിച്ചു.മൊത്തം നാലു പേര്‍ എന്ന്‌ സി.ഐ മറുപടി നല്‌കി.
പിന്നെ എന്താണ്‌ സംഭവിച്ചതെന്നെനിക്കപ്പോള്‍ അറിയാന്‍ കഴിഞ്ഞില്ല.പോകാനുള്ള ആഹ്ലാദത്തില്‍ ബസ്സിനുള്ളില്‍ സാധനസാമഗ്രികള്‍ അടുക്കുന്നതില്‍ ഞാന്‍ മുഴുകി.പെട്ടന്ന്‌ ഞാനിരുന്ന ബസ്സിന്റെ പുറത്ത്‌ കൈകൊണ്ടടിച്ച്‌ ശബ്ദമുണ്ടാക്കികൊണ്ടൊരു പോലീസുകാരന്‍ ഉച്ചത്തില്‍ ചോദിച്ചു.
"ഈ ബസ്സില്‍ വനിതാപോലീസാരെങ്കിലുമുണ്ടോ........ ? "
"ആ........ ഉണ്ട്‌ "ഞാനുള്‍പ്പെടെ ബസ്സിലുള്ളവരെല്ലാം ഒരേ ശബ്ദത്തില്‍ പറഞ്ഞു "വനിതാപോലീസുകാരെ ഇറക്ക്‌....... അവരെ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി..." ആ മറുപടി എന്നില്‍ വല്ലാത്ത അപമാനവും ആഘാതവുമുണ്ടാക്കി.
" എന്തിന്‌ "? ഞാന്‍ തിരിച്ച്‌ ചോദിച്ചു.
"അറിയില്ല എസ്‌.പി പറഞ്ഞിട്ടാണ്‌." അപ്പോഴേക്കും സി.ഐ യും പുറത്തു വന്നു. " വിനയേ ഇറങ്ങ്‌ കാര്യമൊക്കെ ഞാന്‍ പറയാം"എനിക്കെതിര്‍ക്കാനായില്ല. 'ഇല്ല ഞാന്‍ പോകും' എന്നു പറഞ്ഞ്‌ ശഠിക്കാനും മുന്‍ അനുഭവങ്ങള്‍ എന്നെ സമ്മതിച്ചില്ല.ഇനിയും ഒരു സസ്‌പെന്‍ഷന്‍ ,ഒരു പിരിച്ചുവിടല്‍ എനിക്കാലോചിക്കാന്‍ കൂടി ത്രാണിയില്ലായിരുന്നു.
വ്രണിതമായ അഭിമാനത്തോടെ കിടക്കയും ബാഗുമെടുത്ത്‌ സ്വയം പ്രാകിക്കൊണ്ട്‌ ഞാനിറങ്ങുമ്പോള്‍ എന്റെ കൂട്ടുകിട്ടാന്‍ ഇടംപോലും മാറിയിരുന്നപോലീസുകാരുടെ മുഖവും മങ്ങുന്നത്‌ ഞാന്‍ കണ്ടു.ഞാന്‍ ബസ്സില്‍ നിന്നുമിറങ്ങി നേരെ സി.ഐ യുടെ അടുക്കലേക്കു പോയി.അപ്പോള്‍ വയര്‍ലെസ്‌ സെറ്റിലൂടെയുള്ള എസ്‌.പി യുടെ നിര്‍ദ്ദേശം ഞാന്‍ നേരില്‍ കേട്ടു." ആ നാലു വനിതാപോലീസുകാര്‍ക്ക്‌ പകരം രണ്ട്‌ മെന്‍ പോലീസിന്റെ പേരും നമ്പരും ഉടനെ അറിയിക്കുക" .അവിടേയും പരിഹാസ്യം കലര്‍ന്ന അനുപാതം.
"എന്തിനാണു സാര്‍ എന്നെ തിരിച്ചു വിളിച്ചത്‌ "? ഞാന്‍ സി.ഐ മുന്നില്‍ എന്റെ സംശയം പ്രകടിപ്പിച്ചു.
"എടോ അത്‌ വനിതകള്‍ വില്ലിംഗ്‌ അല്ലാത്തതുകൊണ്ടാണ്‌ " സി.ഐ എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
"സാര്‍ ഞാന്‍ വില്ലിംഗ്‌ ആണ്‌" ഞാന്‍ വികാരാധീനയായി.
"താന്‍ വാ... " എന്നു പറഞ്ഞ്‌ സി.ഐ എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്കു കൊണ്ടുപോയി, ശേഷം മറ്റുള്ളവര്‍ കേള്‍ക്കാതെ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു
" എടോ ഞാന്‍ എസ്‌.പി യോട്‌ കാര്യം പറഞ്ഞു,താന്‍ വില്ലിംഗ്‌ ആണ്‌ എന്നുതന്നെ പറഞ്ഞു - അവിടെപ്പോയാല്‍ വളരെ കഷ്ടപ്പാടായിരിക്കും എന്നും , അവര്‍ക്കൊന്ന്‌ മൂത്രമൊഴിക്കാനുള്ള സൗകര്യംപോലും കിട്ടിയെന്നുവരില്ലെന്നും അതുകൊണ്ട്‌ അവരെ വെറുതെ ബുദ്ധിമുട്ടിക്കേണ്ടെന്നുമാണ്‌ എസ്‌.പി പറഞ്ഞത്‌, അല്ലാതെ നിങ്ങളെ ഒഴിവാക്കിയതല്ല.
"സാര്‍ ഇതു വളരെ കഷ്ടമാണ്‌.പോലീസുകീര്‍ക്ക്‌ മൂത്രമൊഴിക്കല്‍ മാത്രം മതിയോ ? അവര്‍ക്ക്‌ കക്കൂസിലും പോകണ്ടേ ? അതിനവര്‍ക്ക്‌ സൗകര്യം കിട്ടുമെങ്കില്‍ ഞങ്ങള്‍ക്കുമാത്രം എങ്ങനെയാണതില്ലാതാകുന്നത്‌ ? കഷ്ടപ്പെടാനായിട്ട്‌ മാത്രം ഏതെങ്കിലും അമ്മ മക്കളെ പ്രസവിച്ചിട്ടുണ്ടോ ? " ഒറ്റ ശ്വാസത്തില്‍ ഞാനെന്റെ ദേഷ്യവും സങ്കടവും സി.ഐ ക്കു മുന്നില്‍ വിളമ്പി.
"സാരമില്ല വിനയാ.... ഈ കാര്യം ഞാന്‍ എസ്‌.പി യുടെ ശ്രദ്ധയില്‍ പെടുത്താം. അടുത്തു വരുന്ന ഡ്യൂട്ടിക്ക്‌ വിനയയെ അയക്കാനുള്ള ഏര്‍പ്പാടും ചെയ്യാം.ഇപ്പോള്‍ താന്‍ സമാധാനിക്ക്‌ " സി.ഐ യുടെ നിസ്സഹായാവസ്ഥയില്‍ എനിക്കു സഹതാപം തോന്നി.
മറുത്തൊന്നും പറയാതെ ഞാന്‍ അവിടെനിന്നും ഇറങ്ങി.തികച്ചും അപമാനിതയായി വീണ്ടും ബേഗും കിടക്കയുമായി വൈത്തിരി സ്റ്റേഷനില്‍ തന്നെ തിരിച്ചെത്തി." അടുത്ത ജന്മത്തിലെങ്കിലും ഒരു വനിതാപോലീസായിട്ട്‌ ജനിച്ചാല്‍ മതിയായിരുന്നു." എന്റെ തലവെട്ടം കണ്ടതേ കാര്യങ്ങള്‍ മുന്നേതന്നെ വയര്‍ലെസ്‌ മുഖേനെ അറിഞ്ഞ ഒരു പോലീസുകാരന്റെ കമന്റെ്‌ മറ്റുള്ളവരുടെ സഹതാപത്തില്‍ കുതിര്‍ന്ന പരിഹാസങ്ങള്‍ക്ക്‌ മറുപടി പറയാതെ നിശബ്ദയായി ഞാന്‍ ബേഗും കിടക്കയും മുറിയില്‍ കൊണ്ടുവെച്ചു.അടിസ്ഥാനമില്ലാത്ത ഈ ഒഴിച്ചുനിര്‍ത്തല്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഞങ്ങള്‍ക്കുണ്ടാക്കുന്ന മാനക്കേടിനെപ്പറ്റി ആരു ചിന്തിക്കാന്‍.അല്ലേലും പോലീസുകാരികള്‍ക്കിത്രയൊക്കെ അഭിമാനം മതിയല്ലോ ഞാന്‍ നെടുവീര്‍പ്പിട്ടു.

4 comments:

ദലാല്‍ :-: dalal said...

നല്ലൊരു ബ്ലോഗ്

ശ്രീ said...

വനിതാ പോലീസുകാര്‍ക്ക് അവിടെ കഴിയുന്നത് ബുദ്ധിമുട്ടാണ് എന്നു മനസ്സിലാക്കി നിങ്ങളെ ഒഴിവാക്കിയ എസ്.പി യേക്കാളും സി.ഐ. യേക്കാളും പരിഹസിയ്ക്കുന്ന സഹപ്രവര്‍ത്തകരുള്ളതാണ് കഷ്ടം.

poor-me/പാവം-ഞാന്‍ said...

Take it as a positive consideration by SP saheb...

Sureshkumar Punjhayil said...

Theerchayayum ithine positive ayithanneyanu edukkendathu... Ezuthu nannayirikkunnu. Ashamsakal..!!!