Monday, February 9, 2009

ലോഡ്‌ജുകളിലെ അയിത്തം

ലോഡ്‌ജുകളിലെ അയിത്തം

2003 ആഗസ്‌റ്റ്‌ മാസം 14-ാം തിയ്യതി എന്റെ പുസ്‌തകത്തിന്റെ(ആത്മകഥ-എന്റെ കഥ അഥവാ ഒരു മലയാളിയുവതിയുടെ ജീവിത യാത്ര) അവസാന മിനുക്കു പണികള്‍ നടത്തേണ്ടുന്ന ആവശ്യത്തിനായി ഒരു ദിവസം എനിക്ക്‌ തൃശ്ശൂരില്‍ തങ്ങേണ്ടി വന്നു.കറണ്ട്‌ ബുക്‌സ്‌ മാനേജര്‍ ജോണിസാര്‍ എനിക്കു താമസിക്കാനുള്ള റൂമിനായി പ്രിയ ടൂറിസ്റ്റ്‌ ഹോം എന്ന ലോഡ്‌ജിലെത്തി.ഉടനെ തന്നെ ലോഡ്‌ജു മാനേജര്‍ പേരും വിലാസവും ചോദിച്ചെഴുതി റൂം അനുവദിച്ചു. ്‌.ഒരു ദിവസത്തേക്ക്‌ 150 രൂപ.ഏതായാലും അത്ര രൂപക്കുള്ള മെച്ചമൊന്നും ആ ലോഡ്‌ജിനു തോന്നിയില്ല.മുറിയില്‍ കയറിയ ഉടനെതന്നെ എനിക്കൊരു വല്ലായ്‌മ അനുഭവപ്പെട്ടു.എന്നാലും ഒരു ദിവസത്തേക്കല്ലേ.. ഞാന്‍ മനസ്സുകൊണ്ടു പൊരുത്തപ്പെട്ടു.റൂം ബോയ്‌ കട്ടിലിലെ പൂത്ത കിടക്കയില്‍ അലക്കിമിനുക്കിയ ഷീറ്റു വിരിച്ചു.ജോണിസാര്‍ കസേരയിലിരുന്നു, പയ്യന്‍ വെള്ളമെടുക്കാന്‍ പോയി.

" ഇതു പോരെ.......... ? " ജോണി സാര്‍ ചോദിച്ചു.

" മതി സാര്‍ ധാരാളം ഒരു ദിവസത്തെ കാര്യമല്ലെ ........ " ഞാന്‍ സമ്മതിച്ചു.മനസ്സില്ലാ മനസ്സോടെ ജോണി സാര്‍ റൂമില്‍ നിന്നും പോയി.കുടിക്കാനുള്ള വെള്ളം റൂമില്‍ വെച്ച്‌ പയ്യനുപോയി.ഞാന്‍ മുഖം കഴുകി ഷൂവും സോക്‌സും മാറ്റി പത്തു മിനിറ്റോളം വെറുതെ കിടന്നു.പിന്നെ എഴുന്നേറ്റ്‌്‌ സോപ്പും ബ്രഷും വാങ്ങാനായി മുറി പൂട്ടി പുത്തിറങ്ങി.സാധനങ്ങള്‍ വാങ്ങി തിരിച്ച്‌ റിസപ്‌ഷനടുത്തെത്തിയപ്പോള്‍ ലോഡ്‌ജുടമ എന്നെ വിളിച്ചു.ഞാന്‍ അയാളുടെ മുഖത്തു നോക്കിയപ്പോള്‍ ആഗ്യം കൊണ്ട്‌ അല്‌പം ബഹുമാനത്തോടെയാണ്‌ വിളിച്ചതെന്നു തോന്നി."

"എന്താണു പേര്‌....?"

"വിനയ"

"അപ്പോള്‍ നിങ്ങള്‍ സ്‌ത്രീയാണോ....?

"അതെ"

"അയ്യോ ........! സ്‌ത്രീകള്‍ക്കിവിടെ റൂം കൊടുക്കാറില്ലല്ലോ"

"കാരണം.........?"

"അതാണു പതിവ്‌"

"ഏതായാലും ഞാന്‍ റൂം വെക്കേറ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല"

"ആ............ നിങ്ങളെക്കുറിച്ച്‌ ഇപ്പോള്‍ ചിലര്‍ പറഞ്ഞു..... ആ.... പിരിച്ചുവിട്ട പോലീസുകാരി......... അല്ലേ...?

"അതെ......."

"എനിക്കു മനസ്സിലായില്ലായിരുന്നു.ഏതായാലും നിങ്ങളിനി മാറണമെന്നൊന്നുമില്ല".അയാള്‍ ഒരു ഔദാര്യം എനിക്കായി അനുവദിച്ചു.വാങ്ങിയ സാധനങ്ങളുമായി അവിടെത്തന്നെ താമസിക്കണമെന്ന ചിന്തയോടെ മുറിയിലേക്ക്‌ പോകാനുള്ള ഗോവണിയുടെ അടുത്തെത്തിയപ്പോള്‍ എന്തോ ആവശ്യത്തിനായി ജോണിസാര്‍ അവിടെ വന്നു.ഞാന്‍ ജോണിസാറിനോട്‌ കാര്യം പറഞ്ഞതും,ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ച ഹോട്ടലുടമ ഞങ്ങളോടായായി വളരെ സൗമ്യനായി ഇവിടെ സ്‌ത്രീകളെ നിര്‍ത്താറില്ല.എനിക്കാദ്യം മനസ്സിലായില്ല അതുകൊണ്ടാണ്‌ സമ്മതിച്ചത്‌ എന്നു പറഞ്ഞു"എന്താ മാറണോ................."? ജോണിസാര്‍ അയാളോടായി ചോദിച്ചു.

"എങ്കില്‍ നന്നായിരുന്നു............" ലോഡ്‌ജുടമ അയാളുടെ നിലപാട്‌ വ്യക്തമാക്കി.

"എന്താ പെണ്ണുങ്ങള്‍ക്ക്‌ പ്രവേശനമില്ലാത്ത രീതിയിലാണോ ഇതിന്റെ ലൈസന്‍സ്‌ ? എനിക്ക്‌ ദേഷ്യം വന്നു

"വേണ്ട നമ്മുക്കു മാറാം, വേറെ റൂമെടുക്കാം . പുസ്‌തകത്തിന്റെ വര്‍ക്കു തീര്‌ക്കണം വെറുതേ മാനസീകടെന്‍ഷന്‍ ഉണ്ടാക്കേണ്ട".. ജോണിസാര്‍ അല്‌പം ഗൗരവത്തോടെ തന്നെ പറഞ്ഞു

എനിക്ക്‌ ആദ്യമേ തൃപ്‌തി തോന്നാത്തതുകൊണ്ടും 200 ഓളം പേജുവരുന്ന എന്റെ പുസ്‌തകം സ്വസ്ഥമായി വായിച്ചു തീര്‍ക്കേണ്ട ബാധ്യതയുള്ളതു കൊണ്ടും ഞാന്‍ വാശി പിടിച്ചില്ല. മറ്റൊരിടം തേടി ഞങ്ങളിറങ്ങിതൃശ്ശൂര്‍ പേള്‍ റീഗന്‍സിയില്‍ അവര്‍ എനിക്ക്‌ മുറിയെടുത്തു തന്നു.

ഇന്ത്യയില്‍ ഒരു സ്‌ത്‌ീക്ക്‌ ഏതെങ്കിലും പുരുഷന്റെ കൂടെയല്ലാതെ പോയാല്‍ കുറഞ്ഞ നിരക്കിലുള്ള ഒരു ലോഡ്‌ജുകാരും മുറി കൊടുക്കാറില്ലെന്ന്‌ പിന്നീടാണ്‌ ഞാന്‍ അറിഞ്ഞത്‌.ഇതേ അനുഭവം കല്‍പ്പറ്റയില്‍ വെച്ചും, കൊഴിക്കോട്ടു വെച്ചും, ബോംബെയില്‍ വെച്ചും പിന്നീടും ഞാന്‍ അനുഭവിച്ചു.ലോഡ്‌ജുടമകളുടെ ഇത്തരത്തിലുള്ള നീക്കത്തെ ചോദ്യം ചെയ്യാനും ചെറുത്തു തോല്‍പ്പിക്കാനും സ്‌ത്രീകളും സ്‌ത്രീ സംഘടനകളും മിനക്കെടാറില്ല എന്നതും ഇത്തരം അനീതിക്ക്‌ വളമാകുന്നു.

ഒരു സ്‌ത്രീക്ക്‌ ഒറ്റക്കുള്ള ആവശ്യങ്ങള്‍ പാടില്ലെന്ന വിവിധ മതങ്ങളുടെ സ്വാര്‍ത്ഥ ചിന്താഗതി സര്‍ക്കാര്‍ അനുമതിയാല്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ യാതൊരു കാരണവശാലും വെച്ചു പൊറുപ്പിക്കാന്‍ അനുവദിക്കരുത്‌.ഇഞ്ചോടിഞ്ച്‌ പോരാടിക്കൊണ്ട്‌ മാത്രമേ സ്‌ത്രീക്ക്‌ ഒരു പുരുഷന്‌ സാധാരണമായി കിട്ടിക്കൊണ്ടിരിക്കുന്ന അവസരങ്ങള്‍ കിട്ടൂ എന്ന അവസ്ഥ അതി ഭീകരം തന്നെ

4 comments:

കണ്ണൻ എം വി said...

നിങ്ങളുടെ പോരാട്ടങ്ങള്‍ക്ക് എന്റെ പിന്തുണ

അനില്‍@ബ്ലോഗ് // anil said...

വിനയ,
തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടേണ്ട വിഷയമാണ്.
പക്ഷെ സ്ത്രീകള്‍ ഒറ്റക്ക് ചെന്നാലും കൊള്ളാവുന്ന (തരികിട ഇടപാടുകള്‍ ഇല്ലാത്ത) ലോഡ്ജുകളിലോ ഹോട്ടലുകളിലോ റൂം കിട്ടാതിരിക്കില്ല എന്നാണ് എനിക്കു തോന്നുന്നത്. സമൂഹത്തില്‍ നടക്കുന്ന പല പ്രശ്നങ്ങളും മുന്‍ നിര്‍ത്തിയായിരിക്കും ഹോട്ടലുടമ അപ്രകാരം പറഞ്ഞതെന്ന് കരുതിക്കൂടെ?

ഓഫ്ഫ്:
കമന്റ് മോഡറേഷന്‍ ആയല്ലോ.
എന്തേ , എന്തും കേള്‍ക്കാനുള്ള ചങ്കൂറ്റം ചോര്‍ന്നു പോയോ?
അനോണിമസായി ഇഷ്ടപ്പെടാത്ത കമന്റിട്ടാല്‍ അവനെ പൊക്കണം.
:)
ഒളിഞ്ഞിരുന്ന് തെറി വിളിക്കുന്നവര്‍ക്കൊരു പാഠമാകുമത്.
(സീരിയസ്സായി പറഞ്ഞതാ.)

സുപ്രിയ said...

സത്യം.

സ്ത്രീകളുടെ ഭാഗത്തുനിന്ന് സംഘടിതമായ ഇടപെടല്‍ ഉണ്ടായെങ്കില്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളു. വിനയക്കുപോലും ഇങ്ങനെ ഒരവസ്ഥയുണ്ടായെങ്കില്‍ മറ്റൊരു സ്ത്രീയുടെ കാര്യം പറയാനില്ലല്ലോ.


എന്തായാലും നല്ല പോസ്റ്റ്.
പൊതുസമൂഹത്തിനു മുമ്പില്‍ ഈ വിഷയം ചര്‍ച്ചചെയ്യാനുള്ള വേദിയാകട്ടെ 'വിനയയുടെ ലോകം'
നന്ദി.

ചാർ‌വാകൻ‌ said...

നിയമങ്ങള്‍ അനുവദിച്ചാലുമില്ലങ്കിലും ചില ഇടങ്ങള്‍ പുരുഷന്റേതുമാത്രമായി മാറിയിട്ടുണ്ട്.ഉദാഹരണം ബാര്‍..മദ്യപിക്കുന്ന സ്ത്രീക്കും ബാറില്‍ കയറി
രണ്ടെണ്ണം വീശാന്‍ ഇന്നുകഴിയില്ല.പക്ഷെ ഒട്ടന്മാര്‍ അതുകാര്യമാക്കാറില്ല.
ഇരുപത്ത്ന്ചു വര്‍ഷം മുന്‍പ്.പാലക്കാട്ടു കണ്ട ഒരനുഭവം ..അന്ന് ഷാപ്പിന്റെ
കൂടെ..നിപ്പനടിക്കാനുള്ള സൌകര്യമുണ്ട്.ഒരു സ്ത്രീവന്ന് പൈന്റ് വാങ്ങുന്നു.
സോഡാവാങ്ങുന്നു..ഒറ്റക്കടിക്കുന്നു. കുടിയ്ന്മാര്‍ക്കാര്‍ക്കും ഒരുപ്രശ്നവുമില്ല.ചിലര്‍ ചെറിയ ലോഹ്യം കാണിക്കുന്നു.അന്വേക്ഷിച്ചപ്പോ..ഒലവക്കോട് റെയില്‍വേ
കോളനിക്കടുത്തുള്ള ലീലാമ്മയാണത്രേ..പുരുഷസിങ്കങ്ങള്‍,..പൂക്കുറ്റിയായവരും ..മര്യാദക്കാരാവുന്ന്ത്
അന്നാണു കണ്ടത്.തന്റേടം എല്ലാവരുടെയും രക്തത്തില്‍ ഇല്ല.പെണ്ണിന്റെ ഓറ്റനോട്ടത്തില്‍ ചൂളിപോകാത്ത ഒരാണ്ണും ഇന്നുജീവിച്ചിരിപ്പില്ല.ആ ഒറ്റനോട്ടത്തേയാണ്‌..വളര്‍ത്തിയെടൂക്കേണ്ടത്.അതൊഴിവാക്കാന്‍..പുരുഷന്‍
നിയന്ത്രിക്കുന്ന സ്ത്രീസം ​ഘടനകളേ..രാഷ്റ്റ്രീയക്കാര്‍ പോറ്റുന്നുണ്ടല്ലോ?